46 വർഷം പഴക്കം, 400 ദുരന്തങ്ങൾ, 200–ലധികം മരണം, ഇത്രയും പഴകിയ കാർ പോലും ആരും ഓടിക്കില്ല
Mail This Article
കഴിഞ്ഞ ദിവസവും മിഗ്–21 പോർവിമാനം തകർന്ന് പൈലറ്റ് മരിച്ചിരിക്കുന്നു. ഓരോ വർഷവും മിഗ്–21 ദുരന്തങ്ങൾ വർധിക്കുകയല്ലാതെ കുറയുന്നില്ല, എന്നിട്ടും ഈ പഴയ പോർവിമാനം ഉപയോഗിക്കുന്നത് തുടരുകയാണ്. ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള പഴയ പോർവിമാനങ്ങള്‍ തിരിച്ചുവിളിച്ചു പുതിയത് വിന്യസിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇത്രയും പഴക്കമുള്ള കാറുകള്‍ പോലും ആരും ഓടിക്കില്ല എന്നാണ് മിഗ്–21 നെ കുറിച്ച് പണ്ടൊരിക്കൽ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവ തന്നെ അഭിപ്രായപ്പെട്ടത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പങ്കെടുത്ത ചടങ്ങിലായിരുന്നു ധനോവ ഇക്കാര്യം സൂചിപ്പിച്ചത്.
ഇന്ത്യൻ വ്യോമസേനയിൽ 46 വര്‍ഷം വരെ പഴക്കമുള്ള മിഗ്–21 പോർവിമാനങ്ങളുണ്ട്. ഇതെല്ലാം ഇന്ത്യ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യോമദുരന്തത്തിൽ പെട്ടതും മിഗ് വിമാനങ്ങൾ തന്നെയാണ്. 2019 അവസാനത്തോടെ മിഗ് പോർ വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകുമെന്നായിരുന്നു വ്യോമസേനയുടെ പ്രതീക്ഷ, എന്നാൽ ദുരന്തങ്ങൾ ഇപ്പോഴും തുടരുകയാണ്. റഷ്യൻ നിർമിത മിഗ് പോര്‍വിമാനങ്ങള്‍ അവർ പോലും ഉപയോഗിക്കുന്നില്ല. എന്നാൽ ഇന്ത്യ വർഷങ്ങളായി ഇതു തന്നെയാണ് ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ മിഗ് പോർവിമാനത്തിൽ 95 ശതമാനവും ഇന്ത്യന്‍ നിര്‍മിത ഘടകങ്ങളാണ് ഉപയോഗിക്കുന്നത്.
ലോകത്തിൽ ഏറ്റവും അധികം നിർമിക്കപ്പെട്ടിട്ടള്ള സൂപ്പർസോണിക് ജെറ്റ് വിമാനങ്ങളിലൊന്നാണ് മിഗ്–21. നാലു ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ ഇതിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്. സോവിയറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പോർവിമാനം എച്ച്എഎല്ലാണ് ഇന്ത്യക്കു വേണ്ടി നിർമിക്കുന്നത്. മിഗ്–21 വിമാനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1961 ലാണ് മിഗ്–21 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന തീരുമാനിക്കുന്നത്. വ്യോമസേന സ്വന്തമാക്കിയ ഈ ആദ്യ സൂപ്പർസോണിക് ജെറ്റ് വിമാനം 1963 ൽ സേനയുടെ ഭാഗമായി. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിലും 1999 കാര്‍ഗില്‍ യുദ്ധത്തിലും പ്രധാന പങ്കുവഹിക്കുയും ചെയ്തു മിഗ്–21. സർവീസിലെ മിഗിന്റെ 50 വർഷം 2013 ൽ എയർഫോഴ്സ് ആഘോഷിച്ചിരുന്നു.
1963ലാണ് വ്യോമസേനയ്ക്ക് ആദ്യത്തെ സിംഗിൾ എൻജിൻ മിഗ്-21 ലഭിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ 874 മിഗ്-21 പോർവിമാനങ്ങളിൽ പകുതിയോളം ഇതിനോടകം അപകടങ്ങളിൽ തകർന്നതായി സർക്കാർ തന്നെ പാർലമെന്റിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ 400-ലധികം മിഗ്-21 പോർവിമാന ദുരന്തങ്ങളിൽ 200-ലധികം പൈലറ്റുമാരുടെ ജീവനാണ് അപഹരിച്ചത്.
∙ മിഗ് – 21 ബൈസൺ
മിഗ് 21 ന്റെ നവീകരിച്ച പതിപ്പാണ് ബൈസൺ. മികച്ച മൾട്ടി മോഡ് റെഡാർ, കൂടുതൽ മികച്ച എവിയോണിക്സ്, കമ്യൂണിക്കേഷൻ സിസ്റ്റം എന്നിവയാണ് മിഗ് 21 ബൈസണിൽ ഉപയോഗിക്കുന്നത്. ആർ 73 ഷോർട്ട് റേഞ്ച്, ആർ 77 മീഡിയം റേഞ്ച് ആന്റി എയർക്രാഫ്റ്റ് മിസൈലുകൾ, എയർ ടു സർഫസ് മിസൈലുകൾ, ബോംബുകള്‍ എന്നിവ വഹിക്കാൻ മിഗ് 21 ബൈസണിനാകും. മിറാഷ് 2000 പോലുള്ള അഡ്വാൻസ്ഡ് യുദ്ധ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഹെൽമെറ്റ് മൗണ്ടഡ് സൈറ്റ് മിഗ് 21 ലെ പൈലറ്റുമാർക്കുമുണ്ട്.
ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തുന്ന ശത്രുയുദ്ധവിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും തുരത്താനാണ് വ്യോമസേന മിഗ് 21 ബൈസൺ ഉപയോഗിക്കുന്നത്. ഭാരക്കുറവുള്ള വിമാനമായതിനാൽ അതിവേഗം ശത്രുവിമാനങ്ങളെ ആക്രമിക്കാം. പെട്ടെന്നു ടേക്ക് ഓഫ് ചെയ്യാൻ സാധിക്കും എന്നതും മിഗ് 21 ന്റെ പ്രത്യേകതയാണ്.
ഒരു പൈലറ്റ് പറത്തുന്ന വിമാനമാണ് മിഗ് 21 ബൈസൺ. 14.3 മീറ്റർ നീളവും 7.154 മീറ്റർ വിങ്സ്പാനും 4 മീറ്റർ നീളവുമുണ്ട് ഈ വിമാനത്തിന്.12675 എൽബി ത്രസ്റ്റുള്ള എൻജിനാണ് ഉപയോഗിക്കുന്നത്. 8825 കിലോഗ്രാം ഭാരം വരെ വഹിച്ച് പറന്നുയരാനാകും. 2230 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവുന്ന വിമാനത്തിന്റെ ഓപ്പറേഷണൽ റേഞ്ച് 1210 കിലോമീറ്ററാണ്. പരമാവധി 57400 അടി ഉയരത്തിൽ വരെ മിഗ് 21 ബൈസണിന് പറക്കാനാകും.
English Summary: MiG-21 crashes in Rajasthan, IAF pilot killed