സുലൈമാനി വധത്തിന്റെ വാർഷികം: ഇസ്രയേലിനെതിരെ ആക്രമണം, പിന്നിൽ ഇറാനെന്ന് ആരോപണം
Mail This Article
ഇറാന്റെ സൈനിക മേധാവികളിൽ ഒരാളായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തിന്റെ വാർഷികത്തിന് ഇസ്രയേലിനെതിരെ സൈബര്‍ ആക്രമണം. ഇസ്രയേലിലെ മുൻനിര വാർത്താ സൈറ്റുകൾ ഹാക്ക് ചെയ്തു. പിന്നിൽ ഇറാനിലെ ഹാക്കർമാരാണ് എന്നാണ് ആരോപണം.
ഇറാനിൽ നിന്ന് പുറത്തുവന്ന വിഡിയോയിൽ രണ്ട് ഇസ്രയേലി മാധ്യമ വെബ്സൈറ്റുകളെങ്കിലും ഹാക്ക് ചെയ്തതായി പറയുന്നുണ്ട്. സുലൈമാനിയുടെ വധത്തിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ടാണ് ഇസ്രയേലിന് മുന്നറിയിപ്പുമായി ഈ വിഡിയോയും പ്രചരിക്കുന്നത്.
ഇറാനിയൻ സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്ന ഇസ്രയേലിന്റെ ആണവ റിയാക്ടർ തകർക്കുന്നതിന്റെ ഡെമോ വിഡിയോയിലെ ചിത്രമാണ് ജെറുസലേം പോസ്റ്റിന്റെ വെബ്‌സൈറ്റിൽ കാണിച്ചിരുന്നത്. ഇംഗ്ലിഷിലും ഹീബ്രുവിലുമായിരുന്നു ഹാക്കർമാരുടെ മുന്നറിയിപ്പ് സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്.
2020 ജനുവരി 3 നാണ് ബാഗ്ദാദ് സന്ദർശിക്കുന്നതിനിടെ യുഎസ് ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ബഗ്ദാദ് വിമാനത്താവള മേഖലയിലെ ആകാശത്ത് നിശബ്ദമായി നിലയുറപ്പിച്ച എക്യു–9 ഡ്രോണിൽ നിന്ന് മണിക്കൂറിൽ 370 കിലോമീറ്റർ വേഗത്തിലെത്തിയ ലേസർ നിയന്ത്രിത ഹെൽഫയർ മിസൈലാണ് ഖാസിം സുലൈമാനിയുടെ രണ്ടു കാറുകൾ ഉൾപ്പെട്ട വാഹനവ്യൂഹത്തിൽ പതിച്ചത്.
അതീവരഹസ്യമായി യുഎസ് നടത്തിയ ആക്രമണം യുഎസിലെ മുതിർന്ന ഡമോക്രാറ്റ് നേതാക്കളെയും ബ്രിട്ടൻ തുടങ്ങിയ മറ്റു സഖ്യകക്ഷികളെയും ട്രംപ് ഭരണകൂടം അറിയിച്ചിരുന്നില്ലെന്നാണ് ആദ്യ റിപ്പോർട്ട് വന്നിരുന്നത്. എന്നാൽ, ഇസ്രയേല്‍ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സുലൈമാനിയെ വധിക്കാൻ സഹായം നൽകിയിട്ടുണ്ടെന്ന് ഇറാനും ആരോപിച്ചിരുന്നു. ഇസ്രയേൽ, അറബ്, പശ്ചാത്യശക്തികൾ ഖാസിം സുലൈമാനിയെ നിരവധി തവണ ലക്ഷ്യമിട്ടെങ്കിലും ഖാസിമിനെ വധിച്ചാൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളാണ് ട്രംപിന്റെ മുൻഗാമികളായ ബറാക് ഒബാമയേയും ജോർജ് ഡബ്ല്യു ബുഷിനെയും അതിൽനിന്ന് പിന്തിരിപ്പിച്ചിരുന്നത്.
English Summary: Israeli news sites hacked with Iran warning on anniversary of Soleimani killing