ADVERTISEMENT

പാക്കിസ്ഥാൻ ആണവായുധം വികസിപ്പിക്കുന്നതിനു തടയിടാനായി സ്വിറ്റ്‌സർലൻഡിലും ജർമനിയിലും ഇസ്രയേലി ചാരസംഘടനയായ മൊസാദ് ബോംബിങ് നടത്തിയെന്ന് സംശയിക്കുന്നതായി വെളിപ്പെടുത്തൽ. പാക്കിസ്ഥാന്റെ ആണവപദ്ധതിയെ സഹായിച്ച ആളുകളുടെയും സ്ഥാപനങ്ങളുടെയും വീട്ടിലും ഓഫിസിലുമാണ് ബോംബിങ് നടന്നത്. സ്വിറ്റ്‌സർലൻഡിലെ ന്യൂ സർച്ചർ സെയ്റ്റുങ്ങെന്ന മാധ്യമമാണു ബോംബിങ് രഹസ്യങ്ങൾ വെളിപ്പെടുത്തിയത്. എൺപതുകളിലായിരുന്നു ഈ സംഭവമെന്നും മാധ്യമം പറയുന്നു.

 

കോറ എൻജിനീയറിങ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്ന എഡ്വേഡ് ജർമൻ എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു ആദ്യ ബോംബ് സ്‌ഫോടനം. 1981 ഫെബ്രുവരി 20നു സ്വിറ്റ്‌സർലൻഡിലെ ബേണിലുള്ള എഡ്വേഡിന്റെ വീട്ടിൽ ബോംബ് പൊട്ടിത്തെറിച്ചെങ്കിലും എഡ്വേഡ് രക്ഷപ്പെട്ടു. കോറ എൻജിനീയറിങ് കമ്പനി, അണുവായുധ വികസനത്തിനായി പാക്കിസ്ഥാന് ഗാസിഫിക്കേഷൻ, സോളിഡിഫിക്കേഷൻ സംവിധാനങ്ങൾ 2 വർഷം മുൻപ് നൽകിയിരുന്നു. കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ വീണ്ടും നൽകാനിരിക്കെയാണു ബോംബിങ് നടന്നത്.

 

രണ്ടാമത്തെ ബോംബിങ് ജർമനിയിലെ മാർക്‌ഡോർഫിൽ സ്ഥിതി ചെയ്യുന്ന വാലിഷ്മിലർ എന്ന കമ്പനിയുടെ ഓഫിസിലായിരുന്നു. 1981 മേയ് 18നായിരുന്നു ഈ ബോംബിങ്. ഈ സ്ഥാപനവും പാക്കിസ്ഥാന്റെ ആണവപദ്ധതിയുമായി സഹകരിച്ചിരുന്നു.

 

മൂന്നാമത്തെ ബോംബിങ് ശ്രമം ജർമൻ എൻജിനീയറായ ഹെയ്ൻസ് മേബസിന്റെ വസതിയിലായിരുന്നു. പാക്കിസ്ഥാന് യൂറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ മേബസ് സാങ്കേതികസഹായം നൽകിയിരുന്നു. തപാൽ ബോംബ് ഉപയോഗിച്ചായിരുന്നു മേബസിനെ ലക്ഷ്യമിട്ടത്. എന്നാൽ ശ്രമം പാളി. മേബസിന്റെ വീടു പൊട്ടിത്തെറിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. മേബസിന്റെ വളർത്തുനായ ബോംബിങ്ങിൽ കൊല്ലപ്പെട്ടു.

mossad-representation

 

പാക്ക് ആണവ പദ്ധതിയുടെ പിതാവെന്നറിയപ്പെടുന്ന വിവാദ ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദർ ഖാൻ സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നടത്തിയ രഹസ്യകൂടിക്കാഴ്ചകളിൽ മേബസും ഉൾപ്പെട്ടിരുന്നു. ഇറാനിയൻ ആണവ കമ്മിഷൻ മേധാവിയായ മസൂദ് നരാഘിയും ഇവയിൽ പങ്കെടുത്തിരുന്നു.

 

എന്നാൽ ഈ ആക്രണമങ്ങൾ സ്വന്തം രാജ്യത്തു നടന്നെങ്കിലും ഇവ നടത്തിയവരെ പിടികൂടാൻ സ്വിസ്, ജർമൻ പൊലീസ് സേനകൾക്കു കഴിഞ്ഞിരുന്നില്ല. ലോകത്ത് ഇല്ലാത്ത സംഘടനകളുടെ പേര് ഉപയോഗിച്ചായിരുന്നു ഈ ആക്രമണങ്ങളെല്ലാമെന്നും ന്യൂ സർച്ചർ സെയ്റ്റുങ് ലേഖനത്തിൽ പറയുന്നു. ബോംബിങ്ങിനു ശേഷം പല യൂറോപ്യൻ വിദഗ്ധർക്കും ഭീഷണി ഫോൺകോളുകളുമെത്തിയിരുന്നു. 

 

രാജ്യാന്തര രാഷ്ട്രീയ രംഗത്ത് തങ്ങളുടെ എതിരാളികളെന്ന നിലയിൽ സ്ഥിതി ചെയ്യുന്ന പാക്കിസ്ഥാൻ ആണവ ആയുധശേഷി നേടുന്നതെക്കുറിച്ചുള്ള ഉത്കണ്ഠയാണു നീക്കങ്ങളിലേക്ക് ഇസ്രയേലിനെ എത്തിച്ചതെന്ന് നിരീക്ഷകർ പറയുന്നു. സ്വിറ്റ്‌സർലൻഡിലെ ബേണിൽ നിന്നും യുഎസിലെ വാഷിങ്ടനിൽ നിന്നും കണ്ടെത്തിയ രഹസ്യരേഖകളെ ഉദ്ധരിച്ചാണ് ന്യൂ സർച്ചർ സെയ്റ്റുങ് ലേഖനം തയാറാക്കിയത്. എന്നാൽ മൊസാദ് ആക്രമണം നടത്തിയെന്നതിനു നേരിട്ടുള്ള സ്ഥിരീകരിച്ച തെളിവുകൾ തങ്ങളുടെ കൈയിലില്ലെന്നും മാധ്യമം വ്യക്തമാക്കുന്നു.

 

ആണവ പദ്ധതി വികസിപ്പിക്കാനുള്ള ത്വര മൂലം കോടിക്കണക്കിനു ഡോളറാണ് അന്നത്തെ പാക്ക് പ്രസിഡന്റ് സിയ ഉൾ ഹഖ് വാഗ്ദാനം ചെയ്തത്. ഇതുമൂലം ഒട്ടേറെ ജർമൻ, സ്വിസ് സ്ഥാപനങ്ങൾ പാക്കിസ്ഥാനുമായി കരാറിൽ ഏർപ്പെടുകയും ചെയ്‌തെന്നും മാധ്യമം പറയുന്നു.

 

English Summary: Israel’s Mossad Bombed German, Swiss Firms in 1980s Aiding Pakistan’s Nuclear Program, Paper Claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com