ADVERTISEMENT

പരസ്പരം ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന കരാറിലെത്തി അഞ്ച് ആണവ രാഷ്ട്രങ്ങള്‍. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളാണ് തങ്ങള്‍ പരസ്പരം ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന കരാറിലെത്തിയത്. ഐക്യരാഷ്ട്രസഭ ദേശീയ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങളാണ് ആണവായുദ്ധം ഒഴിവാക്കേണ്ട അനിവാര്യത തിരിച്ചറിഞ്ഞ് കരാറിലെത്തിയിരിക്കുന്നത്. 

 

'ആണവായുധം പ്രയോഗിച്ചുള്ള യുദ്ധത്തില്‍ ആരും വിജയിക്കില്ല എന്നതിനാല്‍ ഒരിക്കലും അത്തരം യുദ്ധങ്ങള്‍ ഇനി പാടില്ല. ആണവായുധങ്ങള്‍ ഉപയോഗിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ പാടൂ' ക്രംലിനില്‍ കൂടിയ അഞ്ചു രാഷ്ട്ര പ്രതിനിധികള്‍ സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. 

 

പരസ്പര സഹകരണത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങളെ സഹായിക്കുന്നതാണ് ഈ കരാറെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി മാ സോക്‌സു പറഞ്ഞു. എല്ലാക്കാലത്തും ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം ചൈനക്കുണ്ടെന്നും ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ഓര്‍മിപ്പിക്കുന്നു. അതേസമയം, കരയിലും വായുവിലും വെള്ളത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ആണവായുധങ്ങള്‍ ചൈന കൂടുതലായി വികസിപ്പിക്കുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ നവംബറില്‍ പെന്റഗണ്‍ ഉന്നയിച്ചിരുന്നു. 2027 ആകുമ്പോഴേക്കും ചൈനീസ് ആണവായുധ ശേഖരം 700 കടക്കുമെന്നും 2030 ആകുമ്പോഴേക്കും കുറഞ്ഞത് 1000 ആണവായുധങ്ങള്‍ ചൈനക്കുണ്ടാകുമെന്നും അമേരിക്ക ആശങ്കപ്പെടുന്നു. 

 

അതേസമയം, ഓസ്‌ട്രേലിയയും യുകെയും അമേരിക്കയും ചേര്‍ന്നുള്ള ഓകസ് (Aukus) കൂട്ടായ്മയാണ് ചൈനയുടെ ആശങ്ക. ഇത് ഏഷ്യ പസിഫിക് മേഖലയില്‍ ആയുധ കിടമത്സരത്തിന് കാരണമാകുമെന്നും ചൈന പറഞ്ഞിരുന്നു. ദക്ഷിണ ചൈനാ ഉള്‍ക്കടലിലെ ചൈനീസ് സ്വാധീനം കുറക്കാന്‍ അമേരിക്ക ദക്ഷിണ കൊറിയയും ജപ്പാനും അടക്കമുള്ള  രാജ്യങ്ങളെ കൂട്ടുപിടിച്ചും സൈനിക നീക്കങ്ങള്‍ നടത്തുന്നുണ്ട്. റഷ്യയും അമേരിക്കയും തമ്മിലും അമേരിക്കയും ചൈനയും തമ്മിലും എത്ര വലിയ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന കരാര്‍ ഈ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ചും ലോകത്തിന് പൊതുവിലും വലിയ ആശ്വാസമാണ്. ഈ അഞ്ചു രാജ്യങ്ങള്‍ ചേര്‍ന്ന് മറ്റു കൂടുതല്‍ ലോകരാജ്യങ്ങള്‍ ആണവായുധം കൈവശപ്പെടുത്തുന്നത് തടയുമെന്നും കരാറില്‍ പറയുന്നുണ്ട്. 

 

ഉക്രെയിനെതിരായ റഷ്യന്‍ സൈനിക നീക്ക സാധ്യതകളെ ആശങ്കയോടെയാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ കാണുന്നത്. ആവശ്യമെങ്കില്‍ ഉക്രെയിനെതിരെ സൈനിക നീക്കം നടത്തുമെന്നതാണ് മോസ്‌കോയുടെ നിലപാട്. ഉക്രെയിനെതിരെ സൈനിക നീക്കത്തിന് റഷ്യ മുതിര്‍ന്നാല്‍ ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ജോ ബൈഡന്‍ തന്നെ കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. ഉക്രെയിനെ ചൊല്ലിയുള്ള സൈനിക നീക്ക ആശങ്കകള്‍ പരിഹരിക്കുന്നതിന് ജനുവരി 10ന് അമേരിക്കയും റഷ്യയും കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.

 

English Summary: China ‘pushed for big 5 nuclear nations pledge’ to not target other countries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT