ADVERTISEMENT

സമീപകാല യുദ്ധ തന്ത്രജ്ഞരുടെയെല്ലാം ശ്രദ്ധ തെക്കൻ ചൈനാക്കടലിലാണ്. അവിടെ തയ്‌വാനെ പിടിച്ചടക്കുമെന്നു പോർവിളി മുഴക്കി ചൈന നിൽക്കുന്നു. പിടിച്ചടക്കിയാൽ പ്രതിരോധിക്കുമെന്നു കട്ടായം പറഞ്ഞ് പ്രതിരോധമെടുത്താണു തയ്‌വാന്റെ നിൽപ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തയ്‌വാനു സൈനികവും അല്ലാത്തതുമായ സഹായങ്ങൾ നൽകുന്നു. എല്ലാ രീതിയിലും പഴയ ശീതയുദ്ധകാലത്തിന്റെ പ്രതീതിയുണർത്തുന്ന അലകളുയരുകയാണ് ഈ പസിഫിക് മേഖലയിൽ.

 

ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ‘ഏക ചൈന’ പൂർത്തീകരിക്കാൻ ഈ വർഷം ചൈനീസ് സേന കടന്നു തയ്‌വാൻ ദ്വീപിലേക്കു കടന്നുകയറുമോ എന്നാണ് പൊതുവെ പരക്കുന്ന ആശങ്ക. കഴിഞ്ഞ വർഷം ഒട്ടേറെ തവണ ചൈനീസ് വിമാനങ്ങൾ തയ്‌വാന്റെ വ്യോമാതി‍ർത്തി ലംഘിച്ചു കടന്നുകയറ്റം നടത്തി.‌ കഴിഞ്ഞ ഒക്ടോബറിൽ മാത്രം 150 തവണ ഇതു സംഭവിച്ചു.

 

ഏതുനിമിഷവും ഒരു ചൈനീസ് അധിനിവേശത്തിന്റെ ഭീതിയിലാണു തയ്‌വാൻ. വിഷയത്തിൽ ജാറെദ് മക്കിന്നി, പീറ്റർ ഹാരിസ് എന്നീ യുഎസ് യുദ്ധവിദഗ്ധർ പാരമീറ്റേഴ്സ് എന്ന സൈനിക ജേണലിലെഴുതിയ ലേഖനത്തിൽ വ്യത്യസ്തമായൊരു തന്ത്രം മുന്നോട്ടുവയ്ക്കുന്നു.

China Taiwan Tension | Photo by Handout / TAIWAN DEFENCE MINISTRY / AFP

 

ചൈനീസ് അധിനിവേശം ഉണ്ടാകുമെന്നുറപ്പായാൽ ലോകത്തിലെ ഏറ്റവും വലിയ ചിപ് കമ്പനിയും തായ്‌വനിൽ സ്ഥിതി ചെയ്യുന്നതുമായ തായ്‌വൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി നശിപ്പിച്ചു കളയണമെന്നാണ് ലേഖനം ഉപദേശിക്കുന്നത്. ഇതു ചൈനയെ പരുങ്ങലിലാക്കും. ചൈനയിലേക്കുള്ള ചിപ് കയറ്റുമതിയെയും ഇതു വലിയ രീതിയിൽ ബാധിക്കും. ഇതോടെ ചൈന പിന്തിരിയാനിടയാകുമെന്നും പേപ്പർ പറയുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഉപയോഗിക്കപ്പെട്ട സ്കോർച്ച്ഡ് എർത് പോളിസി പോലൊരു തന്ത്രമാണിതെന്നാണ് ലേഖകർ പറയുന്നത്. പിൻതിരിയുന്ന സൈന്യം മുന്നേറുന്ന ശത്രുസൈന്യത്തെ പരുങ്ങലിലാക്കാൻ തങ്ങളുടെ കൈയിലിരുന്ന ഭൂഭാഗങ്ങൾ അഗ്നിക്കിരയാക്കുന്ന തന്ത്രമായിരുന്നു ഇത്.

 

taiwan-china

എന്നാൽ പേപ്പറിനെതിരെ ചൈന രംഗത്തു വന്നിട്ടുണ്ട്. ചൈന തയ്‌വാനെ ലക്ഷ്യം വയ്ക്കുന്നത് ചിപ്പിനു വേണ്ടിയല്ലെന്നും മറിച്ച് ചൈനയെ ഏകീകരിക്കാനാണെന്നുമാണ് അവരുടെ വാദം.

 

∙ എന്താണ് തയ്‌വാൻ പ്രശ്നം?

 

തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് സർക്കാരിനാണ് ദ്വീപിന്റെ കാര്യത്തിൽ അവകാശമെന്നും ചൈനക്കാർ കരുതുന്നു. ഷി ചിൻപിങ്ങിനും ഇതേ നിലപാടാണ്. രണ്ടാം ലോകയുദ്ധത്തിനു മുൻപ് ജപ്പാന്റെ നിയന്ത്രണത്തിലായിരുന്ന തയ്‌വാൻ ദ്വീപ്, ലോകയുദ്ധത്തിലെ പരാജയത്തിനു ശേഷം ചൈനയ്ക്കു കൈമാറി. എന്നാൽ 1949ൽ ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം ഭരണപ്രാപ്തിയിലേക്കെത്തുകയും മാവോ സെദുങ് അധികാരം പിടിക്കുകയും ചെയ്തു. ഇതോടെ ചൈനയിലെ ദേശീയവാദികളായ കുമിന്താങ് തയ്‌വാനിലേക്കു പോകുകയും അവിടെ റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ രാജ്യം സ്ഥാപിക്കുകയും ചെയ്തു. 

തയ്‌വാനെ അംഗീകരിക്കുന്ന രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ശത്രുതാമനോഭാവമാണു ചൈന പുലർത്തിപ്പോരുന്നത്. തയ്‌വാനിൽ എംബസി സ്ഥാപിച്ച ലിത്വാനിയയ്ക്കെതിരെ കച്ചവട വിലക്ക് കഴിഞ്ഞ ദിവസം ചൈന ഏർപ്പെടുത്തി. നിർമാണസ്ഥലം തയ്‌വാനെന്നു വച്ച ചില കമ്പനികൾക്കെതിരെയും ചൈനീസ് ഭാഗത്തു നിന്നു നടപടികളുണ്ടായി.

ചൈന കുറേക്കാലമായി മിലിട്ടറി ഡ്രില്ലുകൾ നടത്തുന്നുണ്ട്. രണ്ടുദിവസം മുൻപ് തയ്‌വാനും ഡ്രില്ലുകൾ നടത്തിയിരുന്നു.

 

English Summary: Taiwan should destroy chip infrastructure if China invades: paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT