ADVERTISEMENT

ഇറാന്റെ ഭൂഗർഭ ‘മിസൈൽ നഗരങ്ങൾ’ അമേരിക്ക, ഇസ്രയേല്‍ ഉള്‍പ്പടെയുള്ള ശത്രു രാജ്യങ്ങള്‍ക്ക് എന്നും ഭീഷണിയാണ്. അത്യാധുനിക ശേഷിയുള്ള മിസൈലുകളും ഡ്രോണുകളുമാണ് ഭൂമിക്കടയിലെ താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ശത്രുക്കൾ ആക്രമിച്ചാൽ പ്രത്യാക്രമണം നടത്താൻ സജ്ജമായിട്ടാണ് ഇതെല്ലാം വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോയിലും ഇക്കാര്യങ്ങളെല്ലാം കൃത്യമായി കാണിക്കുന്നുണ്ട്. വൻ യുദ്ധസന്നാഹങ്ങളാണ് ഭൂമിക്കടിയിലെ താവളത്തിൽ ഇറാൻ സൈന്യം ഒരുക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) ശനിയാഴ്ച വൻ ശക്തിയുള്ള മിസൈലുകളും ആളില്ലാ വ്യോമ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന രണ്ട് ഭൂഗർഭ സൈനിക താവളങ്ങളാണ് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. പർവതങ്ങൾക്ക് താഴെ ആഴത്തിൽ നിർമിച്ചിരിക്കുന്ന ഈ ബേസുകൾ ‘ലക്ഷ്യ പരിമിതികളില്ലാതെ’ ഒരേസമയം 60 ഡ്രോണുകൾ വരെ വിക്ഷേപിക്കാൻ ഉപയോഗിക്കാം. ഇവിടെ നിന്ന് മിസൈലുകൾക്കും ഡ്രോണുകൾക്കും 2,000 കിലോമീറ്റർ പരിധിയിലുള്ള ലക്ഷ്യങ്ങളിൽ എത്താൻ കഴിയുമെന്ന് റിപ്പോർട്ടുണ്ട്.

 

ഐആർജിസി വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച് തുരങ്കങ്ങളുടെ രൂപത്തിലാണ് അടിത്തറകൾ നിർമിച്ചിരിക്കുന്നത്. ഈ താവളങ്ങളുടെ കൃത്യമായ സ്ഥാനം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഭൂഗർഭ സൗകര്യത്തിൽ സൂക്ഷിച്ചിരിക്കുന്ന മിസൈലുകൾ വഹിക്കുന്ന നിരവധി സൈനിക ട്രക്കുകളും വിഡിയോയില്‍ കാണാം.

 

രാജ്യത്തിനെതിരെയുള്ള ഭീഷണികളെ നേരിടാൻ ശക്തമായ മിസൈലുകൾ, ഡ്രോണുകൾ, മറ്റ് അത്യാധുനിക സൈനിക വിമാനങ്ങൾ എന്നിവ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് ഐആർജിസി കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഹുസൈൻ സലാമി വിശദീകരിച്ചു. രാജ്യത്തിന് ഇന്ന് മതിയായ ആയുധങ്ങളും തദ്ദേശീയമായ സംവിധാനങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഡ്രോണുകൾക്കും മിസൈലുകൾക്കുമായി ഭൂഗർഭ സൗകര്യങ്ങൾ സൃഷ്ടിക്കുന്നത് ശക്തമായ സൈനിക ശക്തിയുണ്ടാകാനുള്ള ഇറാന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് ഐആർജിസി എയർഫോഴ്സ് കമാൻഡർ ജനറൽ അമീർ അലി ഹാജിസാദെയും പറഞ്ഞു.

 

English Summary: Iran Unveils Underground Bases for Attack Drones, Missiles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com