പുതിയ നിയന്ത്രണവുമായി പുട്ടിൻ, സക്കർബർഗിനും കമലാ ഹാരിസിനും റഷ്യയിൽ വിലക്ക്
Mail This Article
മെറ്റാ (ഫെയ്സ്ബുക്) സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വിലക്കി. സക്കർബർഗിനൊപ്പം യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കുണ്ട്. സക്കർബർഗിനെയും ഹാരിസിനെയും മറ്റുള്ളവരെയും അനിശ്ചിതകാലത്തേക്ക് വിലക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറിച്ചത്.
റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ടവരിൽ ലിങ്ക്ഡിൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കിയും ‘റഷ്യാഫോബിക്’ അജണ്ട പ്രോത്സാഹിപ്പിക്കുന്നുവെന്ന് സർക്കാർ ആരോപിക്കപ്പെടുന്ന മാധ്യമപ്രവർത്തകരും വിലക്കിന്റെ പരിധിയിൽ വരും. ട്വിറ്റർ സിഇഒ ആയ പരാഗ് അഗർവാളിനെ മന്ത്രാലയം വിലക്കിയില്ല എന്നതാണ് ശ്രദ്ധേയം. റഷ്യ ആവശ്യപ്പെട്ടതു പ്രകാരം പോസ്റ്റ് ചെയ്ത തെറ്റായ വിവരങ്ങൾ ട്വിറ്റർ നീക്കം ചെയ്തതിനാലാണ് ഇളവ് ലഭിച്ചത്.
തീവ്രവാദ നിയമപ്രകാരം മുൻപ് ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും നിരോധിച്ചതിനാൽ സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യ തടഞ്ഞത് ഞെട്ടിക്കുന്ന കാര്യമല്ല. റഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപണമുണ്ട്. എന്നാൽ, ആപ് ആശയവിനിമയത്തിനാണ് ഉപയോഗിക്കുന്നതെന്നും ഇത് തെറ്റായ ആശയവിനിമയത്തിനുള്ള ഉറവിടമല്ലെന്നും വ്യക്തമാക്കിയ മറ്റൊരു ഫെയ്സ്ബുക് സ്ഥാപനമായ വാട്സാപ്പിനെ നിരോധിച്ചിട്ടുമില്ല.
മെറ്റായുടെ പ്രവർത്തനങ്ങൾ റഷ്യയ്ക്കും സായുധ സേനയ്ക്കും എതിരെയാണെന്ന് എഫ്എസ്ബി പ്രതിനിധി ഇഗോർ കോവലെവ്സ്കി കോടതിയെ അറിയിച്ചതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും പുട്ടിനെതിരെ പോസ്റ്റ് ചെയ്യാൻ മെറ്റ ഉപയോക്താക്കളെ അനുവദിച്ചിരുന്നു. എന്നാൽ, ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വിലക്കേർപ്പെടുത്തിയതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.
English Summary: Mark Zuckerberg, LinkedIn CEO, others banned from entering Russia