ADVERTISEMENT

റഷ്യ– യുക്രെയ്ൻ യുദ്ധം ആണവാക്രമണത്തിലേക്കു നയിക്കുമോ എന്ന ആശങ്കയയ്ക്കിടെ പടിഞ്ഞാറൻ മേഖലയായ കാലിനിൻഗ്രാഡിൽ ആണവ വാഹകശേഷിയുള്ള മിസൈലുകളുടെ സിമുലേറ്റഡ് പരീക്ഷണം റഷ്യ നടത്തി. റഷ്യൻ അധികൃതർ തന്നെയാണു വിവരം വാർത്താസമ്മേളനം വഴി പുറത്തറിയിച്ചത്. യുക്രെയ്നിൽ റഷ്യ യുദ്ധം തുടങ്ങിയിട്ട് 70 ദിനങ്ങൾ പിന്നിട്ട വേളയിലാണ് ഈ വിവരം പുറത്തറിയിച്ചത്.

 

യൂറോപ്യൻ യൂണിയൻ അംഗങ്ങളായ ലിത്വാനിയയ്ക്കും പോളണ്ടിനുമിടയിൽ ബാൾട്ടിക് കടലിനു സമീപം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ പ്രവിശ്യയാണു കാലിനിൻഗ്രാഡ്. ഇവിടെ നടത്തിയ ആയുധപരിശീലനത്തിനിടെ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇസ്കാൻഡർ മിസൈലുകളുടെ പരീക്ഷണമാണു റഷ്യ നടത്തിയത്. സിംഗിൾ, മൾട്ടിപ്പിൾ രീതിയിലുള്ള സ്ട്രൈക്കുകൾ ഈ മിസൈലുകൾ ഉപയോഗിച്ച് റഷ്യ നടത്തി. ശത്രുക്കളുടെ പോസ്റ്റുകളും മിസൈൽവേധ സംവിധാനങ്ങളും കൃത്രിമമായി പുനഃസൃഷ്ടിച്ചുള്ള മോക്ഡ്രില്ലുകളും റഷ്യ നടത്തി. 

ആണവാക്രമണം കഴിഞ്ഞ് വികിരണങ്ങളും മാലിന്യവുമേൽക്കാതെ രക്ഷപ്പെടാൻ എന്തൊക്കെ നടപടികൾ കൈക്കൊള്ളണം എന്നതിലുൾപ്പെടെ പരിശീലനം കാലിനിൻഗ്രാഡിൽ സൈനികർക്ക് നൽകിയെന്നാണു റിപ്പോർട്ട്. നൂറിലധികം സേനാംഗങ്ങൾ പരിശിലീനത്തിൽ പങ്കുചേർന്നിട്ടുണ്ട്.

 

രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും വലിയ യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന യുക്രെയ്ൻ–റഷ്യ യുദ്ധത്തിൽ ആണവായുധങ്ങൾ പുട്ടിൻ ഉപയോഗിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് ഈ പരീക്ഷണം. ശക്തമായ സന്ദേശം ലോകത്തിനു നൽകുകയാണ് റഷ്യയെന്ന് രാജ്യാന്തര യുദ്ധനിരീക്ഷകർ പറയുന്നു. തങ്ങളുമായി എപ്പോഴും ഉരസലിൽ നിൽക്കുന്ന പോളണ്ടിനെയും ലിത്വാനിയയെും ഒന്നു ഭയപ്പെടുത്താനും റഷ്യയ്ക്ക് ഉദ്ദേശമുണ്ടെന്ന് അഭിപ്രായമുണ്ട്. യുക്രെയ്ൻ– റഷ്യ യുദ്ധം ഇതുവരെ ഒന്നരക്കോടിയോളം ആളുകളുടെ പലായനത്തിനു കാരണമായിട്ടുണ്ട്.

 

ഫെബ്രുവരി 24നു യുദ്ധം തുടങ്ങിയശേഷം മുതൽ തന്നെ ആണവായുധമേഖലയ്ക്ക് അതിജാഗ്രത റഷ്യ നൽകിയിട്ടുണ്ട്. യുദ്ധത്തോടനുബന്ധിച്ച് റഷ്യൻ ടിവിചാനലുകളും മറ്റും ആണമായുധങ്ങളെപ്പറ്റിയും മിസൈൽ സിലോകൾ തുറക്കുന്നതിനെപ്പറ്റിയുമെല്ലാം പ്രത്യേക പരിപാടികൾ നടത്തുന്നുണ്ട്. ഇസ്കാൻഡർ മിസൈൽ സിലോകൾ സ്ഥിതി ചെയ്യുന്ന റഷ്യൻ നഗരവും പ്രവിശ്യയും കൂടിയാണു കാലിനിൻഗ്രാഡ്. റഷ്യൻ ആയുധങ്ങളുടെ നവീകരണപദ്ധതിയുടെ ഭാഗമായി വികസിപ്പിക്കപ്പെട്ട ഈ മിസൈലുകളെ വേധസംവിധാനങ്ങൾ ഉപയോഗിച്ച് തടയിടാൻ വലിയ പാടാണ്. 

യുഎസിന്റെ പാട്രിയറ്റ് മിസൈൽ സംവിധാനം ഇതിനെ ചെറുക്കാൻ സഹായകമാകും. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾ വലിയ കൃത്യത പുലർത്തുന്നവയാണ്. 500 കിലോമീറ്ററോളം റേഞ്ച് ഇവയ്ക്ക് ഉണ്ടെന്ന് കരുതപ്പെടുന്നു.ഇതു ശരിയെങ്കിൽ പോളണ്ടിലെയും ബാൾട്ടിക് രാജ്യങ്ങളിലെയും എല്ലാ മേഖലകളിലും ആക്രമണം നടത്താൻ ഇവയ്ക്ക് സാധിക്കും. റഷ്യയുടെ ബാൾട്ടിക് ഫ്ലീറ്റ് കപ്പൽനിരയും, എയർ ലോഞ്ച്ഡ് ക്രൂയിസ് മിസൈൽ ബേസും കാലിനിൻഗ്രാഡിലുണ്ട്.

 

English Summary: Practised Simulated Nuclear Missile Strikes, Says Russia Amid Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com