ADVERTISEMENT

ചൈനീസ് വിമാന വാഹിനിക്കപ്പലായ ലിയാനിങ് സര്‍വ സന്നാഹങ്ങളോടെ ജപ്പാനും തയ്‌വാനും ഇടയിലെ ഉള്‍ക്കടലില്‍ സൈനികാഭ്യാസം നടത്തിയതായി റിപ്പോര്‍ട്ട്. ജാപ്പനീസ് സേനയുടേയും അമേരിക്കയുടേയും ശക്തമായ നിരീക്ഷണത്തിലായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ രണ്ടാഴ്ചയോളമായുള്ള നീക്കങ്ങള്‍. സാറ്റലൈറ്റ് ചിത്രങ്ങളിലും ചൈനീസ് നീക്കം കാണാം.

 

ജപ്പാന്റെ യായേമ ദ്വീപുകളില്‍ നിന്നും 85 നോട്ടിക്കല്‍ മൈലും തയ്‌വാനില്‍ നിന്നും 160 നോട്ടിക്കല്‍ മൈല്‍ അകലെയുമായിട്ടായിരുന്നു ചൈനീസ് വിമാന വാഹിനിക്കപ്പലിന്റെ സഞ്ചാരം. മേയ് മൂന്നിനും ഒൻപതിനും ഇടയില്‍ ലിയോനിങില്‍ സൈനികാഭ്യാസം നടന്നുവെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി നോബോ കിഷി വ്യക്തമാക്കുകയുണ്ടായി. ഷെന്‍യാങ് ജെ 15 പോര്‍വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും മുങ്ങിക്കപ്പലുകളെ പ്രതിരോധിക്കാനുള്ള അഭ്യാസങ്ങളും സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്നു.

 

ലിയോനിങ്ങിനൊപ്പം ഒരു സൈനിക വ്യൂഹം തന്നെ ചൈന ഒരുക്കിയിട്ടുണ്ട്. നാന്‍ചാങ് ടൈപ്പ് 055 പടക്കപ്പലുകള്‍ മൂന്ന് ടൈപ്പ് 052 ഡി ഡിസ്‌ട്രോയര്‍ പടക്കപ്പലുകള്‍, ടൈപ്പ് 052സി പടക്കപ്പല്‍, ടൈപ്പ് 054എ ഫ്രിഗേറ്റ് പടക്കപ്പല്‍, ടൈപ്പ് 901 പടക്കപ്പല്‍ എന്നിവയും ലിയോനിങ്ങിനെ അനുഗമിക്കുന്നുണ്ട്. ഇത് ആദ്യമായാണ് ലിയോനിങ് വിമാന വാഹിനിക്കപ്പലിനെ പടിഞ്ഞാറന്‍ പസിഫിക്കിലോ മിയാക്കോ ഉള്‍ക്കടലിലോ കണ്ടെത്തുന്നത്. ജപ്പാനും തയ്‌വാനും ഇടയിലുള്ള തന്ത്രപ്രധാനമായ ഉള്‍ക്കടലാണ് മിയാക്കോ. 

 

തയ്‌വാനുമായുള്ള പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് 2021 ഏപ്രില്‍ മാസത്തിലും ലിയോനിങ് വിമാന വാഹിനിക്കപ്പല്‍ മറ്റു പടക്കപ്പലുകളുമായി ദക്ഷിണ ചൈന ഉള്‍ക്കടലില്‍ നീക്കം നടത്തിയിരുന്നു. ഇതിനിടെ കടലില്‍ അമേരിക്കയുടെ തിയഡോര്‍ റൂസ്‌വെല്‍റ്റ് പടക്കപ്പല്‍ സേനയുടെ സമീപത്ത് ചൈനീസ് പടക്കപ്പലുകള്‍ എത്തിയത് ആശങ്കകള്‍ വര്‍ധിപ്പിച്ചിരുന്നു. 

ചൈനയുടെ പുതിയ നീക്കം അമേരിക്കയുടേയും ജപ്പാന്റേയും തയ്‌വാന്റേയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. ഒരു യുദ്ധ സമാന അന്തരീക്ഷത്തില്‍ പ്രതികരിക്കുന്നതിന് സമാനമായ രീതിയിലായിരുന്നു ചൈനീസ് പടക്കപ്പലുകളുടെ നീക്കവും സൈനികാഭ്യാസവും. അമേരിക്കയുടെ ആര്‍സി- 135 റിവെറ്റ് ജോയിന്റ് നിരീക്ഷണ വിമാനങ്ങള്‍ തുടര്‍ച്ചയായി ചൈനീസ് വിമാനവാഹിനിക്കപ്പലിന്റേയും പടക്കപ്പലുകളുടേയും നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. 

 

ചൈനയുടെ മറ്റൊരു വിമാനവാഹിനിക്കപ്പലായ ഷാന്‍ഡോങ് ഇപ്പോള്‍ ഡാലിയാനില്‍ അറ്റകുറ്റപണിയിലാണ്. എത്ര വേഗത്തില്‍ തായ്‌വാനെതിരെ സൈനിക നീക്കം നടത്താനാവുമെന്നതിന്റെ സൂചനയാണ് ഈ സമുദ്ര സൈനികാഭ്യാസത്തിലൂടെ ചൈന നല്‍കിയിരിക്കുന്നത്. ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പല്‍ അത്യാധുനിക സൗകര്യങ്ങളോടെ വൈകാതെ നീറ്റിലിറങ്ങും. ഇതും തയ്‌വാനെതിരായ ചൈനീസ് ഭീഷണിയുടെ ശക്തി വര്‍ധിപ്പിക്കുമെന്ന ആശങ്കയും സജീവമാണ്.

 

English Summary: Chinese Aircraft Carrier Liaoning Spotted Off Taiwan In Satellite Imagery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT