ADVERTISEMENT

തങ്ങളുടെ 2 എയ്റോസ്പേസ് വിദഗ്ധർ ദുരൂഹസാഹചര്യത്തിൽ അന്തരിച്ചതായി ഇറാൻ അറിയിച്ചു. ഇവർ ‘രക്തസാക്ഷികളായി’ എന്ന് രാജ്യം വിശേഷിപ്പിച്ചത് ഇവർ കൊലപ്പെടതാണെന്ന അഭ്യൂഹങ്ങളിലേക്കു നയിച്ചു. ഇസ്രയേലിനു മേൽ സംശയനിഴൽ ഉയർന്നിട്ടുണ്ട്. ഇറാനിയൻ റവല്യൂഷണറി ഗാർഡ്സിന്റെ അംഗമായ അലി കാമാനി ഇറാനിലെ മധ്യ മർകാസി പ്രവിശ്യയിലുള്ള ഖൊമീനിൽ വച്ചാണു മരിച്ചത്.ഇറാനിലെ വടക്കൻ പ്രവിശ്യയായ സെംനാനിൽ വച്ചാണ് മറ്റൊരു എയ്റോസ്പേസ് വിദഗ്ധനും പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരനുയ മുഹമ്മദ് അബ്ദൂസ് മരിച്ചത്. 33 കാരനാണ് അബ്ദൂസ്.

 

എന്നാൽ ലബനനിലെ ഹിസ്ബുല്ലയ്ക്ക് വേണ്ടി ആയുധം ഉണ്ടാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നവരാണ് ഇവരെന്ന് ഇറാൻ ഇന്റർനാഷനൽ എന്ന മാധ്യമം പറഞ്ഞു. ഇറാനിയൻ ഭരണകൂടത്തിന്റെ വിമർശകരാണ് ഈ മാധ്യമം. ഇറാനിലെ പ്രതിരോധ ഗവേഷകരെയും വിദഗ്ധരെയും ഇസ്രയേൽ കൊലപ്പെടുത്തുന്നുണ്ടെന്ന് ഇറാൻ നേരത്തെ ആരോപണമുന്നയിച്ചിട്ടുണ്ട്.

 

മേയ് 22  ന് ഇറാനിയൻ റവല്യൂഷനറി ഗാർഡ്സിലെ കേണൽ സയ്യാദ് ഖുദെ ഇറാൻ തലസ്ഥാനം തെഹ്‌റാനിൽ വച്ച് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. റവല്യൂഷണറി ഗാർഡ്സിന്റെ വിദേശ ദൗത്യവിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാൻഡിങ് ഓഫിസർമാരിലൊരാളായിരുന്നു ഖുദെ. ഇദ്ദേഹത്തിന്റെ കൊലപാതകം ഇറാനിയൻ മണ്ണിൽ ഈ അടുത്തകാലത്ത് നടന്ന ഏറ്റവും ഹൈ പ്രൊഫൈൽ കൊലപാതകമായി പരിഗണിക്കപ്പെടുന്നു.

രണ്ടാഴ്ച മുൻപ് കേണൽ അലി ഇസ്മെയിൽസദേഹ് എന്ന ഖുദ്സ് കമാൻഡറും ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തപ്പെട്ടിരുന്നു.

 

അടുത്തിടെ ഇറാനിയൻ ജിയോളജിസ്റ്റായ കംമ്റാൻ അഘമോലെയും എയ്റോനോട്ടിക്കൽ എൻജിനീയർ അയൂബ് എന്റെസാരിയും ഭക്ഷ്യവിഷബാധയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മരണങ്ങളും ദുരൂഹസാഹചര്യങ്ങളിലാണു നടന്നത്. കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.‌അഘമോലെ ഇറാന്റെ നാറ്റാൻസ് ആണവനിലയത്തിലാണു ജോലി ചെയ്തിരുന്നത്. എന്റെസാരി യസ്ദിൽ മിസൈൽ ഏയ്റോപ്ലെയിൻ ടർബൈനുകൾ തുടങ്ങിയവ വികസിപ്പിക്കുന്ന സർക്കാർ കേന്ദ്രത്തിലും. 

 

ഇതിനിടെ തുർക്കിയിലേക്കു പോകുന്നതിനെതിരെ ഇസ്രയേൽ പൗരൻമാർക്ക് മുന്നറിയിപ്പും മാർഗനിർദേശവും നൽകി. തുർക്കിയിൽ അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന ഇസ്രയേലികളെ കൊലപ്പെടുത്താൻ ഇറാന്റെ നേതൃത്വത്തിൽ ശ്രമമുണ്ടെന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ നിരവധി അംഗങ്ങളെ തുർക്കിയിൽ അറസ്റ്റ് ചെയ്തതായും അഭ്യൂഹമുണ്ട്. എന്നാൽ ഇതിനൊന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇസ്താംബുളിലും തുർക്കിയിലുമുള്ള തങ്ങളുടെ പൗരൻമാരോട് തിരികെയെത്താനും ഇസ്രയേലി വിദേശകാര്യമന്ത്രി യെർ ലപീദ് അഭ്യർഥിച്ചിട്ടുണ്ട്.

 

English Summary: Two Iranian aerospace staff ‘martyred’: State media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com