പത്തുവർഷം മറഞ്ഞിരുന്ന ആവോക്വിൻ ഡ്രാഗൺ! ദുരൂഹ ചൈനീസ് സൈബർവിങ് വെളിച്ചത്തുവരുന്നു
Mail This Article
പത്തുവർഷത്തോളം ആർക്കും സൂചനകൾ കൊടുക്കാതെ മറഞ്ഞിരുന്നു സൈബർ ആക്രമണങ്ങൾ നടത്തിയ ചൈനീസ് സൈബർ സംഘം. അതാണ് ആവോക്വിൻ ഡ്രാഗൺ. ഓസ്ട്രേലിയ, കംബോഡിയ, ഹോങ്കോങ്, സിംഗപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ പ്രധാനമായും ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടത്തിയ ഈ ഗ്യാങ്ങിനെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് സെന്റിനൽ ലാബ്സിലെ വിദഗ്ധനായ ജോ ചെനാണ്. സൈബർ ചാരവൃത്തിയാണ് ഇവരുടെ പ്രധാന അജൻഡയെന്ന് ജോ ചെൻ പറയുന്നു.
വൈറസ് പ്രോഗ്രാമുകളടങ്ങിയ വേഡ് ഡോക്യുമെന്റുകളയച്ചാണ് ആവോക്വിൻ ഡ്രാഗൺ ഇരകളുടെ സെർവറുകളെയും നെറ്റ്‌വർക്കുകളെയും ബാധിക്കുന്നത്.മോംഗാൽ, ഹയോക തുടങ്ങിയ ബാക്ഡോറുകൾ ഇവ ഇരകളുടെ കംപ്യൂട്ടറുകളിൽ സ്ഥാപിക്കും.
വൈറസ് ഇൻസ്റ്റാൾ ചെയ്യുന്നതിലേക്ക് ഇരകളെ ആകർഷിക്കാൻ രാഷ്ട്രീയ ഡോക്യുമെന്റുകളും അശ്ലീലചിത്രങ്ങളുമൊക്കെ ആവോക്വിൻ ഗ്രാഗൺ ഉപയോഗിക്കുന്നെന്നും ജോ ചെൻ പറയുന്നു. ഇമെയിലുകളിലൂടെയാണ് ഇത് വിടുന്നത്.
ചിലപ്പോൾ ആന്റിവൈറസ് പ്രോഗ്രാമുകളുടെ വ്യാജപതിപ്പുകളും ഇതേ ഉദ്ദേശത്തോടെ ഇവർ വിടാറുണ്ട്. സർക്കാർ, വിദ്യാഭ്യാസ, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങളെ ആവോക്വിൻ ഡ്രാഗൺ ലക്ഷ്യമിടാറുണ്ട്. ചൈനീസ് സർക്കാരിന്റെ രാഷ്ട്രീയ, രാജ്യാന്തര അജൻഡകൾക്കനുസരിച്ചാണ് പലപ്പോഴും ഇവരുടെ പ്രവർത്തനമെന്നും ജോ ചെൻ പറയുന്നു.പല സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും ചൈന വിവരങ്ങൾ ചോർത്തുന്നെന്നും മറ്റും ഇടയ്ക്ക് രാജ്യാന്തര തലത്തിൽ ആരോപണങ്ങൾ ഉയരാറുണ്ട്. ഇതിനു പിന്നിൽ ആവോക്വിൻ ഡ്രാഗണിന്റെ കരങ്ങളുണ്ടെന്ന് ജോ ചെൻ പറയുന്നു.ഇത്രനാളായും സൈബർ ഇടങ്ങളിൽ ഇത്തരമൊരു സൈബർ ആക്രമണ ഗ്യാങ് ഉണ്ടെന്നു വെളിവായിരുന്നില്ല. ഇപ്പോൾ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തെത്തുന്നതോടെ ചൈനീസ് നേതൃത്വത്തിലുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ.
ഓസ്ട്രേലിയയിലെ സ്ഥാപനങ്ങളെയാണ് ആവോക്വിൻ ഡ്രാഗൺ കൂടുതലായും ലക്ഷ്യമിടുന്നതെന്ന് സെന്റിനൽ ലാബ് അധികൃതർ പറയുന്നു. അടുത്തകാലത്തായി ചൈനയും ഓസ്ട്രേലിയയും തമ്മിൽ രാജ്യാന്തരതലത്തിൽ ബന്ധം ഉലഞ്ഞിട്ടുണ്ട്. തയ്‌വാൻ പ്രശ്നം, സൗത്ത് പസിഫിക്കിൽ ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനം എന്നിവയ്ക്കെതിരെ ഓസ്ട്രേലിയ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കിയിരുന്നു. ഇതുമൂലമാകാം ഓസ്ട്രേലിയയ്ക്കു മേൽ കൂടുതൽ സൈബർനിരീക്ഷണം ചൈന ഏർപ്പെടുത്തിയതെന്ന് ചില വിദഗ്ധർ പറയുന്നു.
സൈബർ യുദ്ധമുറകൾക്ക് വലിയ ശ്രദ്ധ ചൈന കഴിഞ്ഞ പതിറ്റാണ്ടുമുതൽ കൊടുത്തുതുടങ്ങിയിട്ടുണ്ട്. ചൈനയുടെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി (എംഎസ്എസ്), മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റി (എംപിഎസ്) തുടങ്ങിയ സ്ഥാപനങ്ങളിൽ ഒട്ടേറെ ഹാക്കർമാരുണ്ട്. ഒരുലക്ഷം വരെ ഹാക്കർമാർ ചൈനീസ് പ്രതിരോധമന്ത്രാലയവുമായി നേരിട്ടോ അല്ലാതെയോ പ്രവർത്തിക്കുന്നുണ്ടെന്നും ഇടയ്ക്ക് റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary: Chinese hacking group Aoqin Dragon quietly spied orgs for a decade