ADVERTISEMENT

അൽ ഖായിദ തലവൻ അയ്മാൻ അൽ-സവാഹിരിയുടെ ‌വധശിക്ഷ നടപ്പാക്കിയ രീതി അമേരിക്കയുടെ കൈവശമുള്ള ആയുധശേഷിയുടെ ശക്തി വെളിപ്പെടുത്തൽ കൂടിയാണ്. വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തതുപോലെ കാബൂളിലെ അദ്ദേഹത്തിന്റെ വീടിനുനേരെ രണ്ട് മിസൈലുകൾ തൊടുത്തുവിട്ടാണ് കൃത്യം നിർവഹിച്ചത്. എന്നാൽ ചിത്രങ്ങളിൽ സ്‌ഫോടനത്തിന്റെ ഒരു ലക്ഷണവും കാണിച്ചില്ല, ആക്രമണത്തിൽ മറ്റാർക്കും പരുക്കേറ്റിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. അതെ ആ ആയുധം ആർ9എക്സ് ഹെൽഫയർ (R9X Hellfire) ആയിരിക്കാം. നിരവധി ഭീകരരെ വധിക്കാൻ ഈ ആയുധ സംവിധാനം നേരത്തേയും വികസിപ്പിച്ചിട്ടുണ്ട്. മാസങ്ങളോളം നിരീക്ഷിച്ച്, കൃത്യമായ മാപ്പിങ് നടത്തിയാണ് വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്.

 

സവാഹിരിയെ വധിക്കാൻ അമേരിക്കന്‍ സൈന്യവും സിഐഎയും നിന്‍ജ ബോംബ് ആക്രമണമാണ് പ്രയോഗിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. എംക്യു–9 റീപ്പര്‍ ഡ്രോണില്‍ ഘടിപ്പിച്ച ഹെല്‍ഫയര്‍ എജിഎം 114 മിസൈലാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന സവാഹിരിയെ അമേരിക്കൻ സൈനികർ നിന്‍ജ ബോംബാക്രമണത്തിലൂടെ വധിക്കുകയായിരുന്നു. 

 

അഫ്ഗാനിസ്ഥാനിൽ രണ്ടായിരത്തിലധികം ഭീകരരുണ്ടെന്നും ഇവരെ വെറുതെവിടില്ലെന്നും യുഎസ് പ്രസിഡന്റ് ബൈഡൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിലും അഫ്ഗാനിസ്ഥാനിലെ ഓരോ ഭീകരനെയും കാത്തിരിക്കുന്നതും നിന്‍ജ ബോംബ് തന്നെയാണെന്ന് പറയാം.

 

∙ എന്താണ് നിൻജ ബോംബ്?

 

ഫ്‌ളെയിങ് ജിന്‍സു എന്നും ഈ നിന്‍ജ ബോംബ് അറിയപ്പെടുന്നുണ്ട്. കൊടുംഭീകരരെ കണ്ടെത്തി പിന്തുടർന്ന് വധിക്കാനാണ് അമേരിക്ക ഈ ആയുധം പ്രയോഗിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എംക്യു–9 റീപ്പര്‍ ഡ്രോണ്‍ വഴി 13 ആക്രമണങ്ങളാണ് അമേരിക്ക നടത്തിയത്. ലേസര്‍ കൃത്യതയില്‍ ആക്രമണം നടത്തുന്ന ഈ കില്ലർ ഡ്രോണിനേയും ആയുധങ്ങളേയും കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും അമേരിക്ക ഇപ്പോഴും പരസ്യമാക്കിയിട്ടില്ല. 

 

എംക്യു–9 റീപ്പര്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഭൂരിഭാഗവും സിറിയയിലാണ് അമേരിക്ക നടത്തിയത്. അഫ്ഗാനിസ്ഥാന് പുറമേ യെമന്‍, സൊമാലിയ, ലിബിയ എന്നിവിടങ്ങളിലും അമേരിക്ക ഈ ഡ്രോണ്‍ ഉപയോഗിച്ച് ഓപറേഷനുകള്‍ നടത്തിയിട്ടുണ്ട്. അല്‍ ഖായിദയുടെ ഡെപ്യൂട്ടി ലീഡറായ അബു അല്‍ ഖൈര്‍ അല്‍ മസ്രിയെ വധിച്ച ആക്രമണമാണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. 2017 ഫെബ്രുവരിയില്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ കൈവശമുള്ള നിന്‍ജ ബോംബിനെക്കുറിച്ചുള്ള കുറച്ചെങ്കിലും വിവരങ്ങള്‍ പുറത്തറിഞ്ഞത്. 

 

സ്‌ഫോടക വസ്തുക്കള്‍ക്ക് പകരം ആറ് മൂര്‍ച്ചയേറിയ ബ്ലേഡുകളാണ് ആര്‍9എക്‌സ് മിസൈലിലുള്ളത്. ലക്ഷ്യസ്ഥാനം നിശ്ചയിച്ചാൽ കൃത്യമായി തന്നെ ദൗത്യം നടപ്പിലാക്കാൻ ശേഷിയുള്ളതാണ് ഈ ആയുധം. അതുകൊണ്ടു തന്നെയാണ് ഇവയെ നിന്‍ജ ബോംബ് എന്ന് വിളിക്കുന്നത്. സ്‌ഫോടകവസ്തുക്കൾ ഇല്ലാത്തതിനാല്‍ ഇരയുടെ സമീപത്തുള്ളവർക്ക് പരുക്കോ ജീവഹാനിയോ സംഭവിക്കുന്നത് പരമാവധി കുറയ്ക്കാനും ഈ ആയുധത്തിനാകും. ഇപ്പോൾ നടത്തിയ ആക്രമണത്തിലും ലക്ഷ്യമിട്ട സവാഹിരി മാത്രമാണ് കൊല്ലപ്പെട്ടത്. 

 

ഭാരം കുറവാണെന്നതു കൊണ്ടുതന്നെ ഈ ഡ്രോണിന് ഏറെ സമയം വേഗം കുറയ്ക്കാതെ പറക്കാനാകും. ഏതാണ്ട് 1700 കിലോഗ്രാം ഭാരവുമായി 27 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ ഈ ഡ്രോണിനാകും. ലഭ്യമായ റിപ്പോര്‍ട്ട് പ്രകാരം ഏതാണ്ട് 45 കിലോഗ്രാമാണ് നിന്‍ജ ബോംബിന്റെ ഭാരം. ഹംവികളിലും ഹെലിക്കോപ്റ്ററുകളിലും പോര്‍വിമാനങ്ങളിലുമെല്ലാം നിന്‍ജ ബോംബ് ഘടിപ്പിക്കാനുമാകും. 500 മീറ്റര്‍ മുതല്‍ 11 കിലോമീറ്റര്‍ വരെയാണ് ഈ ബോംബിന്റെ പരിധി.

 

ഹെൽഫയർ മിസൈലുകൾക്ക് അതിന്റെ വാർഹെഡ്, ഗൈഡൻസ് സിസ്റ്റം, ഭൗതിക വ്യതിയാനങ്ങൾ എന്നിവയെ ആശ്രയിച്ച് നിരവധി വകഭേദങ്ങളുണ്ട്. ഹെൽഫയർ മിസൈലുകളുടെ നിരയിലെ ഏറ്റവും പുതിയതും സവിശേഷവുമായ ഒന്നാണ് ഹെൽഫയർ ആർ9എക്സ്. ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉപയോഗിച്ച ഹെൽഫയർ മിസൈലിന്റെ വകഭേദവും ഇതായിരിക്കാം.

 

ഭീകരർ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കാൻ തുടങ്ങിയതോടെ സാധാരണക്കാരുടെ മരണനിരക്ക് കുറയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒബാമ ഭരണകൂടത്തിനു കീഴിലാണ് ഈ ആയുധം വികസിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

 

English Summary: What Zawahiri's killing tells us about the US weapons capabilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT