ലൈംഗിക പീഡനം തടയാൻ പെൺകുട്ടികൾക്ക് സ്മാർട് റിസ്റ്റ്‌ബാൻഡ്
Mail This Article
ലോകത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനങ്ങൾ ദിവസവും കുത്തനെ കൂടുകയാണ്. വീടിനുള്ളിലും പുറത്തും സ്ത്രീ സുരക്ഷിതമല്ല. എന്നാൽ പെൺകുട്ടികൾക്കെതിരായ പീഡനം തടയാൻ ഒരു പരിധിവരെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി എത്തിയിരിക്കുകയാണ് സ്കോട്‌ലൻഡിൽ നിന്നുള്ള വിദ്യാർഥിനി. കയ്യിൽ ധരിക്കുന്ന റിസ്റ്റ്ബാൻഡിന്റെയും സ്മാർട് ആപ്ലിക്കേഷന്റെയും സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുന്നത്.
ഹൈടെക് സംവിധാനങ്ങളുടെ സഹായത്തോടെ നിർമിച്ചിരിക്കുന്ന റിസ്റ്റ്‌ബാൻഡ് പെൺകുട്ടികളെ പെട്ടെന്നുള്ള പീഡനത്തിൽ നിന്ന് രക്ഷിക്കുമെന്നാണ് വിദ്യാർഥിയായ ബിയാട്രിസ് കാർവാൽഹോ അവകാശപ്പെടുന്നത്. ഒരു പെൺകുട്ടി അപകടത്തിലായ നിമിഷം മുന്നറിയിപ്പ് സന്ദേശം സുഹൃത്തുക്കൾക്കും പ്രദേശത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വരെ കൈമാറാൻ ഈ സംവിധാനത്തുന് കഴിയും.
റിസ്റ്റ്‌ബാൻഡ് ധരിച്ചിരിക്കുന്ന പെൺകുട്ടിക്ക് അപകട സൂചന ലഭിച്ചാൽ കയ്യിലെ ഡിവൈസിൽ രണ്ടു തവണ ടാപ് ചെയ്താൽ ആപ്പ് വഴി മുന്നറിയിപ്പ് സന്ദേശം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറും. ബിയാട്രിസ് കാർവാൽഹോ ഒരിക്കൽ മാനഭംഗത്തിനിരയായതോടെയാണ് പുതിയ സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതും റിസ്റ്റ്‌ബാൻഡ് വികസിപ്പിച്ചെടുത്തതും. ലക്സ് ആപ്പുമായാണ് റിസ്റ്റ്‌ബാൻഡ് ബന്ധിപ്പിച്ചിരിക്കുന്നത്. പൊതുചടങ്ങുകൾക്കിടെ മാനഭംഗത്തിനിരയാകുന്ന പെൺകുട്ടികളെ സഹായിക്കാൻ ഈ ഡിവൈസ് ഉപകാരപ്പെടുമെന്നാണ് ഇവരുടെ വാദം.