ഭാര്യയെ കൊല്ലാൻ ആദ്യം ബ്ലെയ്ഡെടുത്തത് ആര്, അലക്സ കോടതിയിൽ സാക്ഷി പറയുമോ?
Mail This Article
ഫ്ളോറിഡക്കാരനായ ആഡം ക്രെസ്പോ (43), അന്നു രാത്രി ജീവിതം ആസ്വദിച്ച ശേഷം വീട്ടില്‍ തിരിച്ചെത്തി ഭാര്യ സില്‍വിയ ഗാല്‍വാ ക്രെസ്പോയുമായി (32) വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടുന്നു. നെഞ്ചില്‍ കുത്തേറ്റ സില്‍വിയ മരിക്കുന്നു. മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് അവര്‍ മരിക്കുന്നത്. ആഡത്തിനെതിരെ കാലേക്കൂട്ടി ആലോചിച്ചു നടത്തിയതല്ലാത്ത (second degree) കൊലപാതകത്തിന് കേസെടുത്തു. ആക്രമണം നടക്കുന്ന സമയത്ത് അവരുടെ മുറിയില്‍ സാക്ഷിയായി ആരുമുണ്ടായിരുന്നില്ല. അതോ ഉണ്ടായിരുന്നോ?
അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മുറിയിലുണ്ടായിരുന്ന ആമസോണിന്റെ സ്മാര്‍ട് സ്പീക്കറായ എക്കോ കേട്ടിരിക്കാമെന്നാണ് പൊലിസ് ഇപ്പോള്‍ സംശയിക്കുന്നത്. (എക്കോയിലെ സ്മാര്‍ട് വോയിസ് അസിസ്റ്റന്റ് ആണ് അലക്സ.) ഇവര്‍ തമ്മില്‍ നടന്ന സംഭാഷണത്തിന്റെ കുറച്ചു ഭാഗമെങ്കിലും അലക്സ കേട്ടിട്ടുണ്ടാകുമെന്നാണ് ഫ്ളോറിഡ പൊലിസ് കരുതുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അലക്സയ്ക്ക് സില്‍വിയയുടെ മരണത്തിലേക്കു നയിച്ച സംഭാഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനായേക്കുമെന്ന് അവര്‍ കരുതുന്നുവെന്ന് സണ്‍ സെന്റിനല്‍ (Sun Setinel) റിപ്പോര്‍ട്ട് ചെയ്യുന്നു.
ആമസോണ്‍ അലക്സ പോലെയുള്ള സ്മാര്‍ട് അസിസ്റ്റന്റുകള്‍ ഉണര്‍ത്തു വാക്ക് (wake word) കേട്ടാല്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ അലക്സ എന്ന വാക്ക് സാധാരണമായതിനാല്‍ എപ്പോഴെങ്കിലും ദമ്പതികളിലാരുടെയെങ്കിലും വായില്‍ നിന്നു വീഴുകയോ, അലക്സ അങ്ങനെ തെറ്റിധരിക്കുകയോ ചെയ്താല്‍ പോലും അലക്സ അവരുടെ സംഭാഷണത്തിന് ചെവിയോര്ത്തിരിക്കാനിടയുണ്ട്. ഉണര്‍ത്തു വാക്ക് ഉരുവിട്ടില്ലെങ്കില്‍ പോലും അലക്സയും മറ്റും പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം കൊണ്ട് ചില തെളിവുകള്‍ അലക്സയില്‍ കിടപ്പുണ്ടാകുമെന്നാണ് ഫ്ലോറിഡാ പൊലീസ് സംശയിക്കുന്നത്.
മറ്റൊരു താത്പര്യജനകമായ കാര്യമെന്താണെന്നു ചോദിച്ചാല്‍ വിട്ടിലുണ്ടായിരുന്ന മറ്റ് സ്മാര്‍ട് ഉപകരണങ്ങളിലും ചില റെക്കോഡിങ്സ് ഉണ്ടായിരുന്നു എന്നതാണ്. ഇവയും വിശകലനം ചെയ്യാന്‍ ലാബുകളിലേക്ക് അയച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന സ്ഥലങ്ങളിലെ ഇത്തരം സ്മാര്‍ട് ഉപകരണങ്ങള്‍, സാഹചര്യങ്ങള്‍ക്ക് പുതിയ മാനം നല്കുന്നു.
കഴിഞ്ഞ ജൂലൈയിലാണ് സംഭവം നടന്നത്. പൊലീസ് എത്തുമ്പോള്‍ ബ്ലെയ്ഡ് നെഞ്ചിലേക്ക് ആഴ്ന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു സില്‍വിയ. ഭാര്യയുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും ഭര്‍ത്താവുമാണ് മുറിയിലുണ്ടായിരുന്നത്. വലിയ പ്രശ്നമുണ്ടായിട്ടില്ലായിരിക്കുമെന്നു കരുതി താൻ നെഞ്ചിലേക്കിറങ്ങിയ ബ്ലെയ്ഡ് വലിച്ചെടുക്കുകയാണ് ചെയ്തതെന്നാണ് ആഡം പറയുന്നത്. ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങള്‍ താന്‍ കേട്ടു. പക്ഷേ, എന്തിനെക്കുറിച്ചാണെന്നറിയില്ല എന്നാണ് പിന്നീട് മുറിയിലേക്കെത്തിയ സ്ത്രീ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ മുറിവേറ്റ സില്‍വിയ മരിച്ചു. ആരാണ് ഈ ബ്ലെയ്ഡ് ആദ്യമെടുത്തത് ? ഭാര്യയോ ഭര്‍ത്താവോ? ആര് ആരെ കുത്താനാണ് ശ്രമിച്ചത്? ഇതെല്ലാം ഇപ്പോള്‍ അവ്യക്തമാണ്. ആദം പറയുന്നത് താന്‍ കൊല നടത്തിയിട്ടില്ല എന്നാണ്. അയാളെ 65,000 ഡോളര്‍ തുകയ്ക്കാണ് ജാമ്യത്തില്‍ വിട്ടിരിക്കുന്നത്. ആമസോണിന്റെ എക്കോ, എക്കോ ഡോട്ട് എന്നീ സ്പീക്കറുകള്‍ മുറിയിലുണ്ടായിരുന്നു എന്നതാണ് പൊലീസിന് ഇപ്പോള്‍ കേസിനു തുമ്പുണ്ടായേക്കുമെന്ന് കരുതാന്‍ കാരണം.
അലക്സാ, ആരാണതു ചെയ്തത്?
ഈ കേസില്‍, ആമസോണിന്റെ അലക്സ നിശബ്ദയായ സാക്ഷിയാകുമോ എന്നാണ് ടെക്നോളജി ലോകം ഇപ്പോള്‍ ചോദിക്കുന്നത്. 'അവളില്‍' നിന്ന് സ്ത്യമറിയാനാകുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ആക്രമണത്തെക്കുറിച്ചുള്ള തെളിവുകള്‍ ആമസോണിന്റെ സെര്‍വറുകളില്‍ ഉണ്ടായേക്കാമെന്നു തന്നെയാണ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പൊലീസ് എഴുതിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്നറിയപ്പെടുന്ന ഇത്തരം ടെക്നോളജികള്‍ കുറച്ചു കാര്യങ്ങള്‍ ഒളിച്ചു കേള്‍ക്കുന്നും ഉണ്ട്. ഇതെല്ലാം വച്ചു നോക്കിയാല്‍ ആരാണതു ചെയ്തതെന്ന് അലക്സ മൊഴി നല്‍കിയേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
English Summary: Alexa, did he do it? Smart device could be witness in suspicious Florida death