ആപ്പിൾ വാച്ച് കെട്ടിയ യുവാവിന്റെ കൈ ഞരമ്പ് മുറിഞ്ഞു; കമ്പനിക്കെതിരെ വ്യാപക പരാതി
Mail This Article
ആപ്പിള്‍ വാച്ച് സീരീസ് 3യുടെ രൂപകല്‍പനയില്‍ അപാകതയുണ്ടെന്നും ബാറ്ററിക്ക് വികസിക്കാന്‍ ഇടം നല്‍കിയിട്ടില്ലെന്നും ഇതിനാല്‍ ഡിസ്‌പ്ലേ പൊട്ടാമെന്നും അരോപണം. വാച്ചിന്റെ ഗ്ലാസ് പൊട്ടിത്തെറിച്ച് തന്റെ കൈ ഞരമ്പ് പൊട്ടിയെന്ന് ആരോപിച്ച് കേസ് കൊടുത്തിരിക്കുകയാണ് അമേരിക്കയിലുള്ള ആപ്പിള്‍ വാച്ച് ഉപയോക്താവ്. വടക്കന്‍ കലിഫോര്‍ണിയയിലെ അമേരിക്കന്‍ ജില്ലാ കോടതിയില്‍ ക്രിസ് സ്മിത്ത് എന്ന ഉപയോക്താവാണ് തന്റെ കൈക്ക് ബാറ്ററി വികസിച്ചതിനാല്‍ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റു എന്ന് പരാതി നല്‍കിയത്. ആപ്പിള്‍ വാച്ച് സീരീസ് 3യുടെ ഡിസൈനിനെതിരെ സ്മിത്തിനെ കൂടാതെ നാലു പേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ വാച്ച് സീരീസ് 3യുടെ രൂപകല്‍പനാ പിഴവു മൂലം ഉപയോക്താക്കള്‍ക്ക് അപകടം സംഭവിക്കാനിടയുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.
∙ ബാറ്ററിക്കു വികസിക്കന്‍ ഇടമില്ല
ആപ്പിള്‍ വാച്ച് സീരീസ് 3യില്‍ വാച്ചിന്റെ ബോഡിക്കും ഗ്ലാസിനുമുടയില്‍ ഇരിക്കുന്ന ബാറ്ററിക്ക് വികസിക്കാന്‍ ആവശ്യത്തിന് ഇടം നല്‍കിയിട്ടില്ല എന്നാണ് പരാതിക്കാര്‍ പറയുന്നത്. ബാറ്ററികള്‍ ചാര്‍ജ് ചെയ്യുമ്പോഴും മറ്റു ചില സന്ദര്‍ഭങ്ങളിലും അല്‍പം വികസിക്കാം. ഇത് ഉള്‍ക്കൊള്ളാനുള്ള ഇടം ഇല്ലാതെയാണ് വാച്ച് രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നാണ് ആപ്പിളിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. ബാറ്ററി വികസിക്കുമ്പോള്‍ ഡിസ്‌പ്ലേയ്ക്കുമേല്‍ സമ്മര്‍ദമുണ്ടാകുകയും അത് പൊട്ടുകയും ചെയ്യാം. പൊട്ടിയ ഡിസ്‌പ്ലേയുടെ കൂര്‍ത്ത ഭാഗങ്ങള്‍ വാച്ച് ഉപയോഗിക്കുന്നവർക്ക് ഭീഷണിയാകാം എന്നാണ് പരാതിക്കാരുടെ വാദം. മിക്ക പരാതിക്കാരുടെയും ആപ്പിള്‍ വാച്ച് സീരീസ് 3യുടെ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. പക്ഷേ സ്മിത്തിന്റെ മാത്രമാണ് കൈ ഞരമ്പ് മുറിഞ്ഞിരിക്കുന്നത്.
∙ പ്രശ്‌നം ആപ്പിളിന് അറിയാമായിരുന്നു
വാച്ചിന്റെ ബാറ്ററി വികസിക്കുന്ന പ്രശ്‌നം ആപ്പിളിന് വില്‍ക്കുന്നതിനു മുൻപ് തന്നെ അറിയാമായിരുന്നു എന്നും പരാതിക്കാര്‍ ആരോപിക്കുന്നു. തങ്ങളുടെ വാദം സമര്‍ഥിക്കാനായി ആപ്പിള്‍ അമേരിക്കന്‍ പേറ്റന്റ്‌സില്‍ നല്‍കിയ അപേക്ഷയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ആപ്പിള്‍ 2015 മുതല്‍ സമര്‍പ്പിച്ചിരിക്കുന്ന പേറ്റന്റ് അപേക്ഷകളില്‍ ബാറ്ററി വികസിക്കാനുള്ള സാധ്യതയുണ്ടെന്ന് പറയുന്ന ഭാഗം പരാതിക്കാര്‍ എടുത്തുകാണിക്കുന്നു. അതേസമയം, ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വാച്ച് സീരീസ് 7 ഒഴികെയുള്ള എല്ലാ വാച്ചുകളുടെ വേരിയന്റുകളെയും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. തങ്ങളുടെ വാച്ച് എത്ര കട്ടികുറഞ്ഞവയാണ് എന്ന് കാണിച്ച് വീമ്പിളക്കിയിട്ടുമുണ്ട് ആപ്പിള്‍. അത്തരത്തില്‍ വാച്ച് ഇറക്കണമെങ്കില്‍ ബാറ്ററിക്ക് വികസിക്കാന്‍ വേണ്ട ഇടം നല്‍കാതെ രൂപകല്‍പന ചെയ്താല്‍ മാത്രമാണ് സാധിക്കുക എന്നാണ് വാദം. ബാറ്ററി വികസിച്ചാല്‍ ഡിസ്‌പ്ലേയും ഷാസിയും തകര്‍ന്നോളുമെന്ന ആശയമാണ് ആപ്പിള്‍ നടപ്പിലാക്കിയതെന്നും ആരോപണമുണ്ട്.
∙ മര്‍ദം മുകളിലേക്ക്
ബാറ്ററി വികസിക്കുമ്പോള്‍ മര്‍ദം വാച്ചിന്റെ ഗ്ലാസ് ഇരിക്കുന്നിടത്തേക്കാണ് വരിക. അപ്പോള്‍ ഗ്ലാസ് ഇളകിപ്പോകുകയോ, പൊട്ടിത്തെറിക്കുകയോ ചെയ്യാം. ഇതിനുത്തരവാദി ഉപയോഗിക്കുന്ന വ്യക്തിയല്ല. ഇത് ഉപയോഗിക്കുന്നവർക്ക് അപകടമുണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാമെന്നും പരാതിയില്‍ പറയുന്നു.
∙ ഗോള്‍ഫ് കോര്‍ട്ടില്‍ വച്ച് അപകടം
താന്‍ ഗോള്‍ഫ് കോര്‍ട്ടില്‍ ഇരിക്കുമ്പോഴാണ് ഗ്ലാസ് തകര്‍ന്ന് കഷണങ്ങള്‍ സ്റ്റിയറിങ് വീലില്‍ വീണ് കൈ മുറിഞ്ഞതെന്നാണ് സ്മിത്ത് പറയുന്നത്. ആഴത്തില്‍ മുറിവേറ്റ കയ്യിന്റെ രണ്ടു ചിത്രങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരില്‍ സ്മിത്തിനു മാത്രമാണ് ഗ്ലാസ് തകര്‍ന്നതു മൂലം പരിക്കേറ്റിരിക്കുന്നത്. മറ്റു പരാതിക്കാരുടെ ആപ്പിള്‍ വാച്ചുകളുടെ ഡിസ്‌പ്ലേ തള്ളി പുറത്തു പോയിരിക്കുകയാണ്. പരാതിക്കാരെല്ലാം ആപ്പിള്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് അവശ്യപ്പെട്ടിരിക്കുന്നത്. ആപ്പിള്‍ വാച്ചിന് നല്‍കിയ പണം തിരിച്ചു നല്‍കണമെന്നും പരാതിക്കാര്‍ അവശ്യപ്പെടുന്നു.
∙ ആപ്പിള്‍ വാച്ചുകള്‍ ശ്രദ്ധയോടെ നിര്‍മിച്ചവയെന്ന് കമ്പനി
പരാതികള്‍ക്കും കേസുകള്‍ക്കും പിന്നാലെ പ്രതികരണവുമായി ആപ്പിളുമെത്തി. തങ്ങളുടെ വാച്ച് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ തിരഞ്ഞെടുക്കുന്നതിലും മറ്റും വളരെയധികം ശ്രദ്ധപുലര്‍ത്താറുണ്ട് എന്നാണ് കമ്പനി പറഞ്ഞത്. വളരെ ചെറിയൊരു ശതമാനം ഉപയോക്താക്കള്‍ക്കാണ് പ്രശ്‌നമുണ്ടാകുന്നത്. വാച്ച് നിര്‍മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കള്‍ വളരെ കുറച്ചുപേരില്‍ ഉണ്ടാക്കുന്ന പ്രതികരണങ്ങളാണ് പ്രശ്‌നകാരണമെന്നും ഇവര്‍ പറയുന്നു. ഉപയോക്താക്കള്‍ക്കുള്ള അലര്‍ജി, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സോപ്പ്, വിയര്‍പ്പ് മുതലായ വസ്തുക്കളുമായി കൂടുതല്‍ സമയം ഇടപെടേണ്ടി വരുന്നത് തുടങ്ങിയവയാണ് ഇതിനു പിന്നിലെന്ന് അവര്‍ പറയുന്നു. ചില വാച്ച് സ്ട്രാപ്പുകളില്‍ നിക്കല്‍ ഉണ്ട്. അത് ചിലരില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ, അത്തരം വസ്തുക്കളെല്ലാം അംഗീകരിക്കപ്പെട്ട അളവില്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനാല്‍ നിക്കല്‍ ഒന്നും പ്രശ്‌നം ഉണ്ടാക്കണമെന്നില്ലെന്നും കമ്പനി പറയുന്നു.
∙ സെന്‍സര്‍ ആയിരിക്കാം പ്രശ്‌നമെന്ന് ഉപയോക്താവ്
വാച്ചിനുള്ളിലിരിക്കുന്ന സെന്‍സര്‍ അമിതമായി ചൂടാകുന്നതായിരിക്കാം പ്രശ്‌നകാരണമെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഇത് തന്റെ ത്വക്കില്‍ ചൂടുണ്ടാക്കുന്നു എന്നാണ് അയാള്‍ ആരോപിക്കുന്നത്. അതേസമയം, ചിലര്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണ വാച്ച് കെട്ടിയാല്‍ പോലും ഉണ്ടാകുന്നുണ്ട്. വാച്ചിന്റെ സപ്പോര്‍ട്ട് പേജില്‍ ആപ്പിള്‍ നല്‍കുന്ന നിര്‍ദേശങ്ങളിലുള്ള ഒരു കാര്യവും പരിഗണിക്കേണ്ടതാണ്: വാച്ച് അമിതമായി മുറുക്കിയോ, അയച്ചോ കെട്ടിയാല്‍ അത് അസുഖകരമായ അനുഭവം പ്രദാനം ചെയ്‌തേക്കാമെന്നാണ് കമ്പനി പറയുന്നത്.
English Summary: Law suit against Apple Watch