ADVERTISEMENT

മാസ്‌ക് ധരിക്കുമ്പോള്‍ നമ്മള്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് വ്യക്തമായി കേള്‍ക്കാത്ത പ്രശ്‌നം പലരും അനുഭവിച്ചിട്ടുണ്ടാകും. ഇതിനൊരു പരിഹാരവുമായിട്ടാണ് ഇലക്ട്രോണിക്‌സ് കമ്പനിയായ റേസറിന്റെ വരവ്. ഇവര്‍ പുറത്തിറക്കിയ സെപ്‌ഹെയര്‍ പ്രോ മാസ്‌കില്‍ ശബ്ദം കൂടുതല്‍ വ്യക്തമായും ഉറക്കേയും കേള്‍പ്പിക്കുന്നതിന് വോയ്‌സ് ആപ്ലിഫയറും സ്പീക്കറും അടക്കമുണ്ട്. 

 

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് റേസര്‍ ഇത്തരമൊരു മാസ്‌കിന്റെ ആശയം ആദ്യം ലോകത്തോട് പങ്കുവയ്ക്കുന്നത്. ആര്‍ക്കും എളുപ്പത്തില്‍ ധരിക്കാന്‍ സാധിക്കുന്ന തലക്ക് പിന്നിലൂടെ സ്ട്രാപ് ഇട്ട് മുറുക്കാനാകുന്ന ഡിസൈനാണ് ഈ മാസ്‌കിന്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സെപ്‌ഹെയര്‍ പറയുമ്പോഴും മെഡിക്കല്‍ ക്ലിനിക്കല്‍ ഉപയോഗങ്ങള്‍ക്ക് ഇത് അനുയോജ്യമല്ലെന്നും വെബ് സൈറ്റ് സൂചിപ്പിക്കുന്നുണ്ട്.

 

ഈ മാസ്‌കിന്റെ മറ്റൊരു പ്രത്യേകത ഇരുതല സംരക്ഷണമാണ്. പുറത്തു നിന്നുള്ള കോവിഡ് രോഗാണുക്കളെ മാത്രമല്ല ഇത് തടയുക. അകത്തു നിന്നുള്ള രോഗാണുക്കളേയും സെപ്‌ഹെയര്‍ മാസ്‌ക് പുറത്തേക്ക് വിടില്ല. മിനിറ്റില്‍ 4,200 മുതല്‍ 6,200 തവണ വരെ വേഗത്തില്‍ കറങ്ങുന്ന ചെറു ഫാനും ഈ മാസ്‌കിന്റെ പ്രത്യേകതയാണ്. ഈ ഫാന്‍ ആവശ്യമില്ലെങ്കില്‍ നിര്‍ത്തിവെക്കാനും സാധിക്കും. 

 

തികച്ചും സുതാര്യമാണ് മാസ്‌കിന്റെ രൂപകല്‍പന. ആവശ്യമെങ്കില്‍ ഏത് നിറവും മുഖത്ത് പ്രതിഫലിപ്പിക്കാനും സെപ്‌ഹെയറിനാകും. റേസര്‍ സെപ്‌ഹെയര്‍ പ്രോക്ക് സാധാരണ റേസര്‍ സെപ്‌ഹെയര്‍ മാസ്‌കിനേക്കാള്‍ വോയ്‌സ് ആംപ്ലിഫിക്കേഷന്‍ ഫീച്ചറില്‍ മാത്രമാണ് വ്യത്യാസമുള്ളത്. റേസര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ തങ്ങളുടെ പുതിയ സെപ്‌ഹെയര്‍ പ്രൊ മാസ്‌കിന്റെ വിവരങ്ങള്‍ ചിത്രം സഹിതം ട്വീറ്റു ചെയ്തിട്ടുമുണ്ട്. 

 

സെപ്‌ഹെയര്‍ പ്രോയ്ക്ക് സാധാരണ സെപ്‌ഹെയര്‍ മാസ്‌കിനെ അപേക്ഷിച്ച് കാര്യമായ ഭാരവ്യതിയാനമില്ല. ടെക്‌നോളജി വെബ്‌സൈറ്റായ ദ വെര്‍ജ് റിപ്പോര്‍ട്ട് പ്രകാരം 149.99 ഡോളറാണ് സെപ്‌ഹെയര്‍ പ്രോയുടെ വില. സെപ്‌ഹെയര്‍ മാസ്‌കിനാകട്ടെ 99.99 ഡോളറും വിലയുണ്ട്. 50 ഡോളര്‍ അധികം നല്‍കിയാല്‍ 99 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള N95 ഫില്‍റ്ററുകളും മാസ്‌കിനൊപ്പം ലഭിക്കും. ഓരോ മൂന്നു ദിവസവും ഈ N95 ഫില്‍റ്ററുകള്‍ മാറ്റേണ്ടതുണ്ട്.

 

English Summary: Razer Just Unveiled Its New Mask. With a Microphone and Speakers?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com