ADVERTISEMENT

ഭർത്താവ് ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീയെ ആപ്പിള്‍ വാച്ച് രക്ഷിച്ചെന്ന് റിപ്പോർട്ട്. അമേരിക്കയിലെ സിയാറ്റിലാണ് സംഭവം. യങ് സൂക്ക് എന്ന 42 കാരിയെയാണ് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച് ശരീരമാകെ ടേപ്പ് ഒട്ടിച്ച് കുഴിച്ചുമൂടിയത്. ആപ്പിൾ വാച്ച് ഇല്ലായിരുന്നെങ്കിൽ ഇവർ രക്ഷപ്പെടില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

കൃത്യമായി ഹൃദയമിടിപ്പ് ട്രാക്ക് ചെയ്ത് ആപ്പിൾ വാച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മരണം മുന്നിൽകണ്ട് കുഴിമാടത്തില്‍ കഴിയേണ്ടിവന്ന ഒരാളെ ആപ്പിൾ വാച്ച് രക്ഷിച്ചതും വലിയ ചർച്ചയായിരിക്കുന്നു. ഡെയ്‌ലിമെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഭർത്താവ് ഭാര്യയെ കുത്തിപ്പരുക്കേൽപ്പിച്ച് ടേപ്പ് ഒട്ടിച്ച് കുഴിമാടത്തിൽ അടക്കം ചെയ്യുകയായിരുന്നു എന്നാണ്.

 

ഒക്ടോബര്‍ 16നാണ് യങ് സൂക്കിനെ ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചത്. സാമ്പത്തിക വിഷയത്തിന്റെ പേരിലാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയതെന്ന് യൂക്ക് പറഞ്ഞു. മര്‍ദിക്കുന്നതിനിടെ തന്നെ ഇവര്‍ എമര്‍ജന്‍സി നമ്പറായ 911 ല്‍ വിളിച്ചിരുന്നു. കൂടാതെ മകള്‍ക്ക് വാച്ച് വഴി സന്ദേശമയക്കുകയും ചെയ്തു. 

 

യങ്ങിനെ കണ്ടെത്തുമ്പോൾ വളരെ മോശമായ അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിലും മുഖത്തും കണങ്കാലിലും ടേപ്പ് ചുറ്റിയിരുന്നു. കാലുകളിലും കൈകളിലും തലയിലും വ്യാപകമായി മുറിവുകൾ ഉണ്ടായിരുന്നു. ഇതിനിടെ ആപ്പിൾ വാച്ച് വഴി മകൾക്ക് മെസേജ് അയച്ചത് മനസ്സിലാക്കിയ ഭർത്താവ് വാച്ച് ചുറ്റിക കൊണ്ട് തകര്‍ക്കുകയും ചെയ്തു.

 

കുത്തിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം വാഹനത്തിലാണ് ഭാര്യയെ കടത്തിക്കൊണ്ട് പോയത്. അയല്‍വാസിയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് ഇത് കണ്ടെത്തിയത്. കുഴിയിലേക്ക് തള്ളിയിട്ട ശേഷം കൂടെയിട്ട മരത്തടിയാണ് യങ്ങിന് രക്ഷയായത്. ശരീരത്തിലേക്ക് മണ്ണ് ഇട്ടെങ്കിലും ഭൂരിഭാഗവും ഈ തടയില്‍ തട്ടി ചിതറി. ഇതിനിടെ ടേപ്പ് ചുറ്റിയ കൈകൾ വേർപ്പെടുത്താൻ യങ്ങിന് സാധിച്ചു. തുടർച്ചയായി നിരങ്ങാൻ സാധിച്ചതിനാൽ ശരീരത്തില്‍ വീഴുന്ന മണ്ണ് നീക്കം ചെയ്യാനും സാധിച്ചു. മണിക്കൂറുകളോളം പരിശ്രമിച്ച് ടേപ്പുകളെല്ലാം നീക്കം ചെയ്യാൻ യങ്ങിന് സാധിച്ചു. കണ്ണിനു മുകളിലെ ടേപ്പ് കൂടി നീക്കം ചെയ്തതോടെ കുഴിമാടത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് ഇവിടേക്ക് എത്തുകയും യങ്ങിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

 

കുറച്ച് ദിവസങ്ങൾക്ക് മുൻപ്, ആപ്പിൾ വാച്ച് 12 വയസ്സുകാരനെ അപൂർവ തരം ക്യാൻസർ കണ്ടെത്താൻ സഹായിച്ചതായി വാർത്ത വന്നിരുന്നു. അസാധാരണമാംവിധം ഉയർന്ന ഹൃദയമിടിപ്പിനെക്കുറിച്ച് വാച്ച് അറിയിക്കുകയും പെട്ടെന്ന് തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

 

English Summary: Apple Watch comes to the rescue of woman buried alive in grave by her husband 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com