ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ്  ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ആഘാതം ഏശും മുൻപേ നിര്‍മ്മിച്ചു തീര്‍ന്ന ഐഫോണുകളും മറ്റ് ആപ്പിള്‍ ഡിവൈസുകളും വിമാനങ്ങളില്‍ അമേരിക്കയിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ട്.  ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ 5 വിമാനം നിറയെ ഉപകരണങ്ങള്‍ കൊണ്ടുപോയി എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ചൈനയില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങള്‍ നിറച്ച ഫ്‌ളൈറ്റുകള്‍ പറന്നു എന്നും ചില റിപ്പോർട്ട് പറയുന്നു.

പുതിയ ടാക്‌സിന്റെ പരിധിയില്‍ പെടാതിരിക്കാനാണ് അതിശ്രീഘ്രമുള്ള ഈ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ച്ച് അവസാന ആഴ്ചയാണ് ഫ്‌ളൈറ്റുകള്‍ ഇന്ത്യയില്‍ നിന്ന് ഉയര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ 5നായിരുന്നു ട്രംപ് താരിഫ് നിലവില്‍ വരുന്നത്. ഈ സീസണില്‍ അധികം ഉപകരണ വില്‍പ്പന ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടു കൂടെ ദ്രുതഗതിയില്‍ ഉപകരണങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുപോയി. 

സാഹചര്യം പഠിച്ച് വില ഉയര്‍ത്തും?

ഇന്ത്യയിലും ചൈനയിലും നിന്നു മാത്രമല്ല ആപ്പിളിനായി ഉപകരണങ്ങള്‍ നിര്‍മ്മിച്ചുവന്ന എല്ലാ രാജ്യങ്ങളില്‍ നിന്നും ഇങ്ങനെ ഡിവൈസുകള്‍ കൊണ്ടുപോയി എന്നു തന്നെയാണ് ലഭിക്കുന്ന സൂചന.  അതേസമയം, ഈ ഉപകരണങ്ങള്‍ ഉടനടി വിപണിയിലെത്തിച്ചാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തിലെ കച്ചവടം കുറഞ്ഞേക്കാമെന്ന് ചില വിശകലന വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 

പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതിനു മുൻപാണ്  ഏറ്റവും വലിയ വിപണി ആയ അമേരിക്കയിലേക്ക് ഉപകരണങ്ങള്‍ 'കടത്തിയത്'. ഈ നടപടി വഴി ആപ്പിള്‍ ഉപകരണങ്ങളുടെ വില അമേരിക്കയില്‍ ഉടന്‍ ഉയര്‍ത്താതെ, പുതിയ സാഹചര്യം പഠിച്ച് വില ഉയര്‍ത്തുന്നത് എങ്ങനെയെന്ന് ആപ്പിളിന് പഠിക്കാന്‍ സാധിക്കും. 

നയം മാറിയില്ലെങ്കില്‍ ഇന്ത്യയിലും വില വര്‍ദ്ധിക്കും

apple-logo - 1

അതേസമയം, ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഐഫോണ്‍ വില ഉടനടി ഉയര്‍ത്താന്‍ ആപ്പിളിന് ഉദ്ദേശമില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍, വില ഉയര്‍ത്തല്‍ അമേരിക്കയില്‍ മാത്രമായി ഒതുങ്ങില്ല അത് ഇന്ത്യ അടക്കമുള്ള എല്ലാ വിപണികളെയും ബാധിക്കും എന്നാണ് ലഭിക്കുന്ന വിവരം. ട്രംപ് ഭരണകൂടം പകരച്ചുങ്കം കുറച്ചുകൂടെ മയപ്പെടുത്തുമോ എന്നൊക്കെ കണ്ടറിയാനാണ് കമ്പനികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. 

നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ആപ്പിള്‍ ഉപകരണങ്ങളുടെ വില 30 മുതല്‍ 43 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ഇനി ഏതേത് രാജ്യങ്ങളില്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചെടുത്താല്‍ കരം കുറയ്ക്കാമെന്നും വിശദമായി ആപ്പിള്‍ പഠിക്കും. അതിനു ശേഷമായിരിക്കും പുതുക്കിയ വില നിശ്ചയമടക്കം ഉള്ള നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക. 

കയറ്റുമതി എല്ലാ മേഖലയിലും?

ഇന്ത്യയില്‍ നിന്ന് ഐഫോണുകള്‍ മാത്രമല്ല പൊടുന്നനെ കയറ്റുമതി ചെയ്തത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 1നും 4നുമിടയില്‍ ഇന്ത്യയില്‍ നിന്ന് 344 ദശലക്ഷം ഡോളറിനുള്ള ആഭരണങ്ങളും, രത്‌നങ്ങളും കൊണ്ടുപോയി എന്നും റിപ്പോര്‍ട്ടുണ്ട്. തുണിത്തരങ്ങളുടെ കയറ്റുമതിയിലും ഇതു കാണാം. 

മാര്‍ച്ച് അവസാന വാരവും ഏപ്രില്‍ ആദ്യവുമായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് വിവിധ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ധൃതിയില്‍ നടന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി മാര്‍ച്ചില്‍ അവസാനിച്ച ധനകാര്യ വര്‍ഷത്തില്‍ 800 ബില്ല്യന്‍ ഡോളര്‍ കടന്നു എന്നും വിലയിരുത്തലുകളുണ്ട്.

ഇനി ആപ്പിളിന്റെ ഭാഗ്യം ഇരിക്കുന്നത് ഇന്ത്യയിലോ?

Image Credit: canva AI
Image Credit: canva AI

പ്രതീക്ഷിതമായി നടപ്പാക്കപ്പെട്ട ട്രംപ് താരിഫിന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് ഇനി തങ്ങളുടെ ഉപകരണ നിര്‍മ്മാണ തന്ത്രങ്ങള്‍ മൊത്തത്തില്‍ പുനരാവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ചൈനയ്ക്കു പകരം ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായിരിക്കും ആപ്പിളടക്കമുള്ള കമ്പനികള്‍ക്ക് നല്ലത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

ചൈനയ്ക്ക് ട്രംപ് ചുമത്തിയിരിക്കുന്ന പകരച്ചുങ്കം 54 ശതമാനം വരെയാണ്. ഇന്ത്യയ്ക്ക് ഇത് 26 ശതമാനമാണ്. തല്‍സ്ഥിതി തുടര്‍ന്നാല്‍ ആപ്പിള്‍ ഇന്ത്യയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍, ട്രംപ് താരിഫ് പുന:ക്രമീകരിക്കപ്പെടാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ, ആപ്പിള്‍ പോലെയുള്ള കമ്പനികള്‍ക്ക് അമേരിക്ക ഇളവു നല്‍കാനുള്ള സാധ്യതയും ഉണ്ട്. 

ഇപ്പോള്‍ ഇന്ത്യയില്‍നിന്ന് ഏകദേശം 9 ബില്ല്യന്‍ ഡോളര്‍ മൂല്ല്യത്തിനുള്ള ഐഫോണുകളാണ് ആപ്പിള്‍ നിര്‍മ്മിച്ചെടുക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിലേറെയും അമേരിക്കയിലേക്ക് തന്നെ കൊണ്ടുപോകുകയാണ്. 

ചൈനയെ ആപ്പിൾ ഉപേക്ഷിക്കുമോ?

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

പകരച്ചുങ്കം നിലവില്‍ വരുന്നത്  ഏപ്രില്‍ 9 മുതലാണ്. ഇതിന്റെ ആഘാതങ്ങള്‍ കൃത്യമായി പഠിച്ചിട്ടു തന്നെയായിരിക്കും ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ ഇനി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക. എടുത്തുചാടിയുള്ള ഒരു നീക്കവും ഉണ്ടായേക്കില്ല. എങ്കിലും പ്രത്യേക ഇളവ് നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ ആപ്പിളിന്റെ ആഗോള പ്രൊഡക്ഷന്‍ ചൈനയില്‍ നിന്ന് മാറ്റാനുള്ള ശ്രമം ഉണ്ടായേക്കും. 

നിലവില്‍ ഇന്ത്യയിലെ ആപ്പിള്‍ ഉപകരണ നിര്‍മ്മാണം പ്രധാനമായും ശ്രദ്ധിക്കുന്നത് ഐഫോണുകളും, എയര്‍പോഡുകളും ഉണ്ടാക്കിയെടുക്കാനാണ്. താരിഫില്‍ ഇളവ് വരുന്നില്ല എങ്കില്‍ ആപ്പിള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ഉപകരണ നിര്‍മ്മാണം കൊണ്ടുവന്നേക്കും. 

കാരണം ചൈനയും ഇന്ത്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ ചൈനയില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ക്ക് ഇന്ത്യയിലേതിനെ അപേക്ഷിച്ച് 28 ശതമാനമാണ് അധിക നികുതി അടയ്‌ക്കേണ്ടി വരുന്നത്. വിയറ്റ്‌നാമിന് ചുമത്തിയിരിക്കുന്നത് 46 ശതമാനം ചുങ്കമാണ് എന്നതും ഇന്ത്യയ്ക്ക് അനുകൂലമായ ഒരു ഘടകമാണ്. 

സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങള്‍

ആപ്പിള്‍ ചൈനയ്ക്ക് ഇതുവരെ പ്രാധാന്യം നല്‍കി വന്നതിന് ഒരു കാരണം അവിടേക്ക് എത്തിച്ചു കിട്ടിയിരുന്ന ഘടകഭാഗങ്ങളുടെ ഗുണനിലവാരമാണ്. ഇന്ത്യയിലും മറ്റും ആപ്പിളിന് വേണ്ടത്ര ഘടകഭാഗങ്ങള്‍ എത്തിച്ചു കിട്ടാന്‍ പ്രശ്‌നം നേരിടുമോ എന്ന കാര്യങ്ങളും പഠിക്കേണ്ടി വരും. 

എന്തുകൊണ്ട് ഐഫോണ്‍ നിര്‍മ്മാണം അമേരിക്കയില്‍ നടത്തിക്കൂടാ?

ട്രംപ് താരിഫ് കൊണ്ടുവന്നിരിക്കുന്നതു തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയിലെത്തിക്കാനാണ്. എന്നാല്‍, അത് ആപ്പിള്‍ പോലെയൊരു കമ്പനിക്ക് തികച്ചും അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ആപ്പിളിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയില്‍ ഉണ്ടാക്കിയെടുക്കുക എന്നതിനു പുറമെ, കുറഞ്ഞ വേതനത്തിന് ജോലിയെടുക്കാന്‍ ആളുകളെ കിട്ടുക എന്നതും അത്ര എളുപ്പമായിരിക്കില്ല. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അധികമാര്‍ക്കും താങ്ങാനാകാത്ത നിലയിലേക്ക് ആപ്പിള്‍ ഉപകരണങ്ങളുടെ വില വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കും. അതിനാല്‍ തന്നെ ആപ്പിള്‍ അമേരിക്കയിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ വഴിയില്ല എന്നാണ് വിലയിരുത്തല്‍. 

അതേസമയം, തങ്ങള്‍ക്ക് ട്രംപ് ഇളവു തന്നേക്കുമെന്നു തന്നെയാണ് ആപ്പിള്‍ ഇപ്പോഴും വിശ്വസിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആപ്പിളും വൈറ്റ് ഹൗസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നേക്കും. എന്തായാലും, അടുത്ത കുറച്ചു നാളുകള്‍ക്കുള്ളില്‍ പുതിയ തീരുമാനങ്ങള്‍ വരും. 

English Summary:

Apple rushed iPhone shipments to the US via air freight to avoid Trump's tariffs. Will prices increase? Learn about Apple's strategic moves and the impact on India and China.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com