സമീപകാലത്ത് സാംസങ് ഇറക്കുന്ന അവരുടെ താഴത്തെ ശ്രേണിയിലുള്ള ഫോണുകള്‍ക്ക് ചില പ്രത്യേകതകളുണ്ട്. ഫീച്ചറുകള്‍ കുറയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. പൈസ ലാഭിക്കല്‍ മാത്രമല്ല ഇതിലൂടെ സാംസങ് ലക്ഷ്യമിടുന്നത്. ചിലതരം ഉപയോക്താക്കള്‍ കാത്തിരിക്കുന്നതു തന്നെ ഇത്തരം ഫോണുകളെയാകാം. ചില സെന്‍സറുകളും ബാക്ക്‌ലിറ്റ് കപ്പാസിറ്റിവ് നാവിഗേഷന്‍ കീകളും ഇല്ലാത്ത മോഡലുകള്‍ അവര്‍ ഇറക്കിയിരുന്നു. ഇന്റര്‍നെറ്റ് കണക്‌ഷന്‍ ഒരു തരത്തിലും സാധ്യമല്ലാത്ത ഗ്യാലക്‌സി J2 പ്രോ പുറത്തിറക്കുക വഴി ഫീച്ചറുകള്‍ ഒഴിവാക്കുന്ന രീതി ഒരു പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുയാണ് സാംസങ്.
സാംസങ് ഗ്യാലക്‌സി J2 പ്രോയ്ക്ക് വൃത്തിയുള്ള 5-ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 1.4GHz ക്വാഡ്-കോര്‍ പ്രൊസസറും 1.5 ജിബി റാമും 16GB സംഭരണശേഷിയും ഉണ്ട്. ഇക്കാലത്ത് ഇതൊക്കെ ഒരു പോരായ്മയല്ലെന്നു ചോദിച്ചാല്‍ ഈ ഫോണ്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇതൊക്കെ മതി എന്നാകും സാംസങ് പറയുക. ഓപ്പറേറ്റിങ് സിസ്റ്റം എന്താണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഗ്യാലക്‌സി എന്ന പേരുള്ളതുകൊണ്ട് ആന്‍ഡ്രോയിഡ് ആകാനാണ് സാധ്യത. എല്‍ഇഡി ഫ്‌ളാഷുള്ള 8 മെഗാപിക്സൽ പിന്‍ ക്യാമറയും 5 മെഗാപിക്സൽ സെല്‍ഫി ക്യാമറയും ഈ ഫോണിനുണ്ട്. 2600mAh ബാറ്ററിയാണ് ഫോണിനുള്ളത്. എന്നാല്‍ സദാ ഓടുന്ന ഇന്റര്‍നെറ്റ് ബന്ധിത ആപ്പുകള്‍ ചാര്‍ജു വലിച്ചു കുടിക്കാന്‍ ഇല്ലാത്തതിനാല്‍ ഫോണിനു നല്ല ബാറ്ററി പ്രകടനം കിട്ടിയേക്കും. ബാക്കി സ്‌പെസിഫിക്കേഷനൊക്കെ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയിലുള്ള ഗ്യാലക്‌സി J2നോടു സമാനമാണ്.
ഇനി നേരത്തെ പറഞ്ഞ ഇതിന്റെ പ്രധാന പ്രത്യേകതയിലേക്കു വരാം-ഇതിന് ഒരു തരത്തിലുമുള്ള സെല്ല്യൂലര്‍ കണക്ടിവിറ്റിയും (2G/3G/4G) ഇല്ല. കൂടാതെ വൈഫൈ കണക്ടിവിറ്റിയും സാധ്യമല്ല. ഈ കാലത്ത് സാംസങ് എന്തിനാണ് ഇത്തരം ഒരു സാഹസത്തിനു മുതിര്‍ന്നതെന്നു ചോദിച്ചാല്‍ അതാണ് സാംസങ്ങിന്റെ ബിസിനസ് രഹസ്യം എന്നു പറയേണ്ടിവരും. ഇത് വിദ്യാര്‍ഥികളെയും പ്രായമായവരെയും മാത്രം ലക്ഷ്യം വച്ചാണ് കമ്പനി ഇറക്കുന്നത്. കൊറിയയില്‍ ഇതിനെ ഒരു 'വിഷമുക്ത'മായ ഫോണായാണ് കാണുന്നത്.
പുതിയ ഫീച്ചറുകളെല്ലാം ആസ്വദിക്കാമെങ്കിലും നിരന്തരം ഇന്റര്‍നെറ്റില്‍ ഉപയോഗിച്ച് ചാറ്റും, മെസേജിങും മറ്റും മാത്രമായ വിലപ്പെട്ട സമയം ചിലവാക്കി തീര്‍ക്കുന്ന കുട്ടികളെ രക്ഷപെടുത്താനുള്ള ശ്രമത്തിലൊന്നാണിത്. ഇന്റര്‍നെറ്റിന്റെ ഭ്രമിപ്പിക്കുന്ന, ഒടുങ്ങാത്ത കാഴ്ചകളില്‍ നിന്നും കുട്ടികള്‍ക്കു മോചനം നല്‍കാനുള്ള സാംസങ്ങിന്റെ എളിയ ശ്രമമാണിത്.
ഫോണിന്റെ പ്രാഥമിക കടമകളും അതിലേറെയും സുന്ദരമായി നിര്‍വ്വഹിക്കാന്‍ കഴിവുള്ള ഈ ഫോണ്‍ രക്ഷിതാക്കളും മറ്റും ധാരാളമായി വാങ്ങി തങ്ങളുടെ കുട്ടികള്‍ക്കു കൊടുക്കുമെന്നാണ് സാംസങ് പ്രതീക്ഷിക്കുന്നത്. എത്രയോ മാതാപിതാക്കള്‍ കുട്ടികള്‍ ആദ്യ ഫോണിനായി അലമുറിയിടുമ്പോള്‍ ഇതുപോലെയൊരു ഹാന്‍ഡ്‌സെറ്റ് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. ഇന്റര്‍നെറ്റ് ബന്ധിത ഫോണ്‍ വേണമെന്ന ശാഠ്യത്തിനു വഴങ്ങാത്ത മാതാപിതാക്കള്‍ക്ക് ഇനി ഇങ്ങനെ ഒരു സാധ്യതയും വിപണിയിലുണ്ടാകും.
ഇതു കൂടാതെ മറ്റൊരു വാഗ്ദാനവും സാംസങ് നല്‍കുന്നുണ്ട്. ഗ്യാലക്‌സി J2 പ്രോ വാങ്ങി, ഡിഗ്രി പഠനത്തിനു ശേഷം ഒരു ഗ്യാലക്‌സി A സീരിസിലുള്ളതോ S സീരിസിലുള്ളതോ ആയ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഫോണിനു മുടക്കിയ മുഴുവന്‍ പൈസയും തിരികെ നല്‍കുമെന്നും സാംസങ് വാഗ്ദാനം ചെയ്യുന്നു.
ഇന്റര്‍നെറ്റ് രഹിത ഫോണ്‍ എന്ന ആശയം പല കുട്ടികള്‍ക്കും ചിന്തിക്കവുന്നതിനും അപ്പുറത്തായിരിക്കും. പക്ഷേ, പഠനത്തില്‍ ശ്രദ്ധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സ്വപ്ന മോഡലായിരിക്കും. എന്നാല്‍ വില അല്‍പ്പം കൂടുതാലാണെന്നു തോന്നുന്നു. 185 ഡോളറാണ് പ്രതീക്ഷിക്കുന്ന വില. 12,000 രൂപയോളമായിരിക്കും ഇന്ത്യയിലെ വില.