കഴിഞ്ഞ വര്‍ഷം അവസാനത്തെ മൂന്നു മാസം ലോകത്തില്‍ മൊത്തം വിറ്റ ഫോണ്‍ മോഡലുകള്‍ക്ക് കിട്ടിയ ലാഭം കണക്കാക്കിയാല്‍ 35 ശതമാനവും ഐഫോണ്‍ X ആണ് നേടിയതെന്നാണ് കണക്കുകള്‍ പറയുന്നത്. ഐഫോണ്‍ X പ്രതീക്ഷിച്ച അത്ര വലിയ വിജയമായില്ലെന്നു പറയുമ്പോഴും സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ അപ്രമാദിത്തം തെളിയിക്കുന്ന കണക്കുകളാണ് പുറത്തു വന്നത്. ആപ്പിളിന്റെ നിലവാരം വച്ച് പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ലെന്നു പറയാമെങ്കിലും ലാഭക്കണക്കില്‍ കമ്പനിയെ ആര്‍ക്കും തോല്‍പ്പിക്കാനായിട്ടില്ല.
ഏകദേശം 14 ദശലക്ഷം എണ്ണം ഐഫോണ്‍ Xന്റെ നിര്‍മാണം ആപ്പിള്‍ വേണ്ടെന്നു വച്ചുവെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. അതൊന്നും ആപ്പിളിനെ കാര്യമായി ഏശിയിട്ടില്ലെന്നു തന്നെയാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ചരിത്രത്തില്‍ ആദ്യമായി സ്മാര്‍ട് ഫോണ്‍ വിപണി ഒരു ശതമാനം ഇടിഞ്ഞു. അപ്പോഴും ആപ്പിള്‍ ഒരു ശതമാനം വളര്‍ച്ചയാണു കാണിച്ചത്.
കൗണ്ടർ പോയിന്റ് റിസേര്‍ച്ച് പുറത്തു വിട്ട കണക്കുകളാണ് ആപ്പിളും അവരുടെ എതിരാളികളും തമ്മിലുള്ള അമ്പരപ്പിക്കുന്ന അന്തരം വെളിപ്പെടുത്തുന്നത്. ആപ്പിളിനു വേണ്ടി ഐഫോണ്‍ X മാത്രം, ലോകത്തെ മൊത്തമുള്ള അറുനൂറോളം ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കള്‍ക്കും കൂടെ കിട്ടിയതിന്റെ 5 ഇരട്ടിയിലേറെ ലാഭമാണ് നേടിയത്. ആപ്പിളിന്റെ മറ്റു മോഡലുകളും ലാഭമൂറ്റുന്ന കാര്യത്തില്‍ മികവു പ്രകടിപ്പിക്കുന്നു.
ലോകത്തെ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കും കൂടെ കിട്ടിയ ലാഭത്തിന്റെ 86 ശതമാനവും ആപ്പിളിനാണ് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. (ആപ്പിളിന് 92 ശതമാനം വരെ കിട്ടിയ വര്‍ഷങ്ങളും ഉണ്ടായിരുന്നു.)
വിപണിയിലെ മികവ് പരിശോധിക്കാം (ഏറ്റവും ലാഭം കൊയ്ത പത്തു മോഡലുകൾ)
ഐഫോണ്‍ X– 35 ശതമാനം
ഐഫോണ്‍ 8– 9.1 ശതമാനം
ഐഫോണ്‍ 8 പ്ലസ്– 15.2 ശതമാനം
ഐഫോണ്‍ 7–6.2 ശതമാനം
ഐഫോണ്‍ 7പ്ലസ്-5.0 ശതമാനം
ഗ്യാലക്‌സി നോട്ട് 8-3.9 ശതമാനം
ഐഫോണ്‍ 6-1.8 ശതമാനം
ഗ്യാലക്‌സി S8 പ്ലസ്-1.7 ശതമാനം
ഐഫോണ്‍ 6എസ് -1.6 ശതമാനം
ഐഫോണ്‍ SE-0.9 ശതമാനം
രണ്ടേ രണ്ടു സാംസങ് മോഡലുകള്‍ മാത്രമാണ് അറുനൂറോളം ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളില്‍ നിന്ന് ഈ ലിസ്റ്റില്‍ കടന്നു കൂടിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫോണ്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പു നടത്തിയ ഷവോമി ഐഫോണ്‍ SE നേടിയ 0.9 ശതമാനം മറികടന്നിട്ടില്ലെന്ന് കാണാം.
ലളിതമായി പറഞ്ഞാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളുടെ ഹാന്‍ഡ്‌സെറ്റുകള്‍ കാര്യമായി ലാഭമുണ്ടാക്കുന്നവയല്ല. ആപ്പിളിന്റെ ഇതുവരെ ഇറങ്ങിയതില്‍ വച്ച് നിര്‍മാണത്തില്‍ ഏറ്റവും ചിലവു കൂടിയ ഹാന്‍ഡ്‌സെറ്റ് ഐഫോണ്‍ X തന്നെയാണ്. ഇതിന് ഏകദേശം 357 ഡോളറാണ് ഹാര്‍ഡ്‌വെയറിനായി ചിലവാക്കിയതത്രെ. മറ്റു ചിലവും കൂട്ടിക്കഴിയുമ്പോഴും 999 ഡോളറിനു വില്‍ക്കുന്ന തുടക്ക മോഡല്‍ ഒരെണ്ണം വിറ്റു പോകുമ്പോള്‍ കുറഞ്ഞത് 400 ഡോളര്‍ എല്ലാ ചിലവും കഴിഞ്ഞ് ആപ്പിളിന്റെ പെട്ടിയിൽ വീഴും. പൈസ അല്‍പ്പം കുറച്ചിരുന്നെങ്കില്‍ കൂടുതല്‍ സെറ്റുകള്‍ വിറ്റു പോയേനെ എന്നും പറയുന്നു.
(അടുത്ത വര്‍ഷത്തെ മോഡലുകളില്‍, 5.8-ഇഞ്ച് ഐഫോണ്‍ Xന്റെ പിന്‍ഗാമിക്ക് 899 ഡോളറായിരിക്കും വിലയെന്നു പറയുന്നു. അതായത് 100 ഡോളര്‍ കുറവ്. എന്നാല്‍, 6.5-ഇഞ്ച് വലുപ്പമുള്ള (ഐഫോണ്‍ X പ്ലസ്?) മോഡലിന് 999 ഡോളറുമായിരിക്കും വില സൂചനയുണ്ട്.)
ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ വളരെയേറെ ഫോണുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും ലാഭം നന്നേ കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, ചൈനീസ് ഫോണ്‍ നിര്‍മാതാക്കളുടെ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടി. 1.3 ബില്ല്യന്‍ ഡോളറാണ് അവരുടെ മൊത്തം ലാഭം. വാവെയ് കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തേതിനേക്കാള്‍ 59 ശതമാനം വര്‍ധിച്ചു.