രണ്ടു വര്‍ഷം മുൻപ് ഫ്രീയായി 4ജി ഡേറ്റയും കോളും നല്‍കി എതിരാളികളെ അമ്പരപ്പിച്ച് ടെലികോം രംഗത്ത് പുതിയ ചുവടുവയ്പ്പു നടത്തിയ ഇന്ത്യയിലെ ബിസിനസ് രാജാവ് മുകേഷ് അംബാനി അടുത്ത നീക്കത്തിനൊരുങ്ങുന്നു. അമേരിക്കന്‍ കമ്പനിയുമൊത്ത് മികച്ച സ്മാര്‍ട് ഫോണ്‍ നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. ഇതോടെ തുച്ഛ വിലയ്ക്ക്, എന്നാല്‍ മികച്ച സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തുകയും മറ്റു ടെലികോം കമ്പനികള്‍ക്ക് ചെറുത്തു നില്‍ക്കാനാകാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്യാമെന്നു പറയുന്നു. അതായത് ടെലികോം മേഖലയിൽ രണ്ടാം ‘ഫ്രീ സൂനാമി’ പ്രതീക്ഷിക്കാമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.
ഇതര ടെലികോം സേവനദാദാക്കള്‍ അവരുടെ ഫോണുകള്‍ക്കായി വിപണിയിലുള്ള കമ്പനികളെയാണ് ആശ്രയിക്കുന്നത്. അതേസമയം ജിയോയുടെ പ്ലാന്‍ നടക്കുകയാണെങ്കില്‍ താഴ്ന്ന വിലയില്‍ തരക്കേടില്ലാത്ത ഹാന്‍ഡ്‌സെറ്റും കുറഞ്ഞ താരിഫും ഒരുമിപ്പിച്ചൊരു ആക്രമണമായിരിക്കാം ജിയോ പ്ലാന്‍ ചെയ്യുക. ജിയോ പദ്ധതിയെ കുറിച്ചുള്ള പ്രധാന അഭ്യൂഹങ്ങള്‍ ഇവയാണ്:
കോണ്‍ട്രാക്ടായി ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന അമേരിക്കന്‍ കമ്പനിയായ ഫ്‌ളെക്‌സും മുകേഷ് അംബാനിയുടെ കമ്പനിയും തമ്മില്‍ ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. ജിയോ അവതരിപ്പിക്കാൻ പോകുന്നത് പ്രതീക്ഷിക്കാത്തത്ര എണ്ണം ഫോണുകള്‍ ആണത്രെ. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്കു കടക്കുകയാണ്. ഇത്ര വലിയ ഓര്‍ഡറാണ് ജിയോ നടത്തുന്നതെന്നറിഞ്ഞ് ടെലികോം സെക്ടറില്‍ വലിയ ചലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിലൂടെ നികുതി കുറച്ചു കിട്ടുമെന്നതിലൂടെ ഫോണിന്റെ വില പരമാവധി ഇടിച്ചു വില്‍ക്കാമെന്നു കരുതുന്നു. അതുകൊണ്ട് ഒരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലായിരിക്കും ഇരു കമ്പനികളും ചേര്‍ന്നുള്ള നിര്‍മാണശാല തുടങ്ങുക.
സ്മാര്‍ട് ഫോണുകളില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമായ മികച്ച ഫീച്ചറുകള്‍ മിക്കതും ഉള്‍ക്കൊള്ളിച്ച് ഫോണ്‍ നിര്‍മിക്കാനാണ് നീക്കം. ഇതിലൂടെ ഇന്ത്യയിലെ 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്കളെ ആകര്‍ഷിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാന്‍ഡ്‌സെറ്റിന്റെ വിലയും താരിഫും അത്ര ആകര്‍ഷകമാക്കാനാണ് കമ്പനിയുടെ ശ്രമമത്രെ. ഫ്‌ളെക്‌സിന് ഇപ്പോള്‍ പ്രതിമാസം അമ്പതു ലക്ഷത്തോളം ഫോണ്‍ നിര്‍മിക്കാനുള്ള കഴിവുണ്ടെന്നു പറയപ്പെടുന്നു. അവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലുള്ള ഫാക്ടറി ചെന്നൈയ്ക്കു സമീപമുള്ള സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലാണ്.
ഡേറ്റയും ഫോണും നല്‍കല്‍ മാത്രമായിരിക്കില്ല ജിയോ ചെയ്യാന്‍ പോകുന്നത്. ഫോണുകള്‍ക്ക് തകരാര്‍ വന്നാല്‍ അതു ശരിയാക്കാനുള്ള സര്‍വീസ് സെന്ററുകളും തുടങ്ങിയേക്കും. ഒരു ജിബി ഡേറ്റ പ്രതിമാസം എന്ന തോതിലായിരിക്കാം ഫോണ്‍ വാങ്ങുന്നവര്‍ക്കു നല്‍കുന്ന ഓഫര്‍.
സ്‌ക്രീനിനും മറ്റും തകരാര്‍ വന്നാല്‍ നന്നാക്കിത്തരാമെന്നും ജിയോയുടെ ഓഫറില്‍ ഉണ്ടാകാം. സ്‌ക്രീന്‍ പൊട്ടുമോ എന്ന പേടിയാണ് ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ഇപ്പോള്‍ സ്മാര്‍ട് ഫോണുകള്‍ വാങ്ങുന്നതില്‍ നിന്ന് അകറ്റിനിറുത്തുന്ന കാരണങ്ങളിലൊന്ന് എന്ന വാദമുണ്ട്. പൊട്ടിയാല്‍ സ്‌ക്രീന്‍ മാറാന്‍ മാത്രം ഫോണിന്റെ പകുതി വില നല്‍കേണ്ടിവരുമെന്നാതാണ് കാരണം.
ആദ്യ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തമാകാത്ത ഇന്ത്യന്‍ ടെലികോം വ്യവസായത്തെ ജിയോയുടെ നീക്കം വീണ്ടും പിടിച്ചു കുലുക്കുക തന്നെ ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു. ബേസിക് ഫോണ്‍ ഉപയോക്താക്കളെയു കവര്‍ന്ന് ജിയോ അടുത്ത കുതിപ്പിനൊരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.