വർഷങ്ങൾക്ക് മുന്‍പ് ഏവരെയും ആകര്‍ഷിച്ചിരുന്ന മാസ്മരികതയായിരുന്നു ഐഫോണുകൾ. വിലയിൽ മുന്നിലെങ്കിലും സ്വന്തമായി ഒരു ഐഫോൺ കൈവശം വയ്ക്കുന്നതിൽ അഭിമാനികളാണ് മിക്ക ഫോണ്‍ പ്രേമികളും. ഐഫോൺ സ്വന്തമാക്കാനായി എന്തു വിട്ടു വീഴ്ചക്കും വരെ വിദ്യാർഥികൾ ഉൾപ്പെടെ തയാറായതിന്‍റെ കഥകൾ നിരവധിയാണ്.
ഏഴു വർഷങ്ങൾക്കു മുൻപ് ഇത്തരത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു സംഭവമായിരുന്നു ഐഫോൺ സ്വന്തമാക്കാനായി സ്കൂൾ വിദ്യാർഥി സ്വന്തം കിഡ്നി വിറ്റത്. ചൈനക്കാരനായ സിയാവോ വാങാണ് ഐഫോണിനായി അത്തരമൊരു സാഹസത്തിനു മുതിർന്നത്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ദുരിതമയമാണ് വാങിന്‍റെ ജീവിതം.
ഒരു കിഡ്നി വിൽക്കുന്നതു കൊണ്ട് ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ലെന്ന് ആശുപത്രി അധികൃതർ ഉറപ്പു കൂടി നൽകിയതോടെയാണ് സ്വപ്ന സാക്ഷാത്ക്കാരത്തിനായി ആ വലിയ തീരുമാനം വാങ് കൈകൊണ്ടത്. 3,200 ഡോളറാണ് കിഡ്നി വിറ്റതിലൂടെ വാങിനു ലഭിച്ചത്. ഇതുകൊണ്ട് ആഗ്രഹം പോലെ ഐഫോൺ 4 സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ശസ്ത്രക്രിയുടെ ഭാഗമായുണ്ടായ മുറിവുകൾ ഉണങ്ങിയില്ല, കടുത്ത അണുബാധയിലാണ് ഇതവസാനിച്ചത്. ഇതിന്‍റെ ഫലമായി രണ്ടാമത്തെ കിഡ്നിയുടെയും പ്രവർത്തനം താറുമാറായി. ഡയാലിസ് കൂടാതെ ഒരു ദിവസം പോലും കഴിയാനാവാത്ത അവസ്ഥയാണിപ്പോൾ.