ആപ്പിളിനു തിരിച്ചടി, ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞു; തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ചു
Mail This Article
ഐഫോണുകളുടെ വില്‍പ്പന ലോകമെമ്പാടും കുറയുകയാണ്. ആപ്പിളിനായി ഫോണുകള്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഫോക്‌സ്‌കോണ്‍. തങ്ങളുടെ ജോലിക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം പ്രതിമാസം നല്‍കിയിരുന്നത് 4000 യുവാനായിരുന്നു (ഏകദേശം 42,000 രൂപ).
എന്നാല്‍, ഇപ്പോള്‍ കമ്പനി അവര്‍ക്കു നല്‍കുന്നത് 3000യുവാനായി (ഏകദേശം 32,000 രൂപ) കുറച്ചു. നിര്‍മിക്കുന്ന ഫോണുകളുടെ എണ്ണത്തില്‍ വന്ന കുറവാണ് ഇതിനു കാരണമെന്ന് കമ്പനി വിശദീകിരിച്ചു. ശമ്പളം മാത്രമല്ല മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.
ഐഫോണ്‍ നിര്‍മാണ കാലം ഏകദേശം നാല്-അഞ്ചു മാസം വരെയായിരുന്നു. ഇപ്പോള്‍ അത് വെറും 20 ദിവസമായി വെട്ടിക്കുറച്ചതായും പറയുന്നു. ജോലിക്കാര്‍ക്ക് താമസിക്കാന്‍ ഇടം നല്‍കിയിരുന്നു. അവിടെ നിന്ന് ഫാക്ടറിയിലേക്കെത്താന്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവയും പിന്‍വലിച്ചതിനാല്‍ ചില ജോലിക്കാര്‍ 40 മിനിറ്റ് നടന്നാണ് പണിക്കെത്തുന്നത്.
എന്നാല്‍, ബസ് സര്‍വീസ് വീണ്ടും തുടങ്ങുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മറ്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്ന സൗജന്യമായി തുണിയലക്കുന്നത് പോലുള്ളവ ഒഴിവാക്കി. അതിന് 7 യുവാന്‍ നല്‍കണമെന്നും കമ്പനി തൊഴിലാളികളോട് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഡ്രൈക്ലീനിങ്ങിനുള്ള പൈസയും വര്‍ധിപ്പിച്ചു. ഈ തീരുമാനങ്ങള്‍ ജോലിക്കാരെ സാരമായി ബാധിച്ചു കഴിഞ്ഞുവെന്നും പറയുന്നു.
ഐഫോണുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചത് ഒരുകൂട്ടം ഉപയോക്താക്കളുടെ രോഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ടത്രെ. ഇവരില്‍ പലരും വിലകുറഞ്ഞ ഫോണുകള്‍ ഇറക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടാതയും വാര്‍ത്തകളുണ്ട്. പുതിയ ഫോണുകളിലെ പല ഫീച്ചറുകളും നിരവധി ഉപയോക്താക്കള്‍ക്ക് ആവശ്യമില്ല. ചൈനയും അമേരിക്കയുമായുള്ള വാണിജ്യ യുദ്ധവും ആപ്പിളിനെ സാരമായി ബാധിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.