ഫോൺ വിൽപന: വിലക്കിയ വാവെയ് രണ്ടാമത്, ആപ്പിളിന് തിരിച്ചടി, സാംസങ് ഒന്നാമത്
Mail This Article
രാജ്യാന്തര തലത്തിലെ ഫോൺ വിൽപനയിൽ ഇടിവ് നേരിട്ടതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം രാജ്യാന്തര തലത്തിൽ സ്മാർട് ഫോൺ വിൽപന 2.6 ശതമാനം ഇടിഞ്ഞു. ജനുവരി മുതല്‍ മാർച്ച് വരെയുള്ള കാലയളവില്‍ 37.3 കോടി ഫോണുകളാണ് വിവിധ കമ്പനികൾ വിറ്റിരിക്കുന്നത്. വിൽപനയിൽ സാംസങ് ഒന്നാമതും ചൈനീസ് കമ്പനി വാവെയ് രണ്ടാം സ്ഥാനത്തുമാണ്.
മൊത്തം വിപണിയുടെ 19.2 ശതമാനം സാംസങ് കയ്യടക്കിയപ്പോൾ വാവെയ് 5.84 കോടി ഫോണുകളാണ് വിറ്റത്. പ്രീമിയം, ഫ്ലാഗ്ഷിപ് ഫോണുകളുടെ വിൽപന കുത്തനെ ഇടിഞ്ഞു. ആപ്പിൾ, സാംസങ് ബ്രാൻഡുകളുടെ വിലകൂടിയ ഹാൻഡ്സെറ്റുകളുടെ വിൽപന കുറഞ്ഞിട്ടുണ്ട്. പഴയ ഫോണുകൾ കൂടുതൽ കാലം ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരും വിലകുറഞ്ഞ ചൈനീസ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഉപഭോക്താക്കളെന്നും വിപണി നിരീക്ഷകർ പറയുന്നു.
അമേരിക്കയിലും ചൈനയിലുമാണ് ഏറ്റവും കൂടുതൽ സ്മാർട് ഫോണുകൾ വിറ്റു പോകുന്നത്. എന്നാൽ ആദ്യ പാദത്തിലെ റിപ്പോർട്ട് പ്രകാരം യുഎസിലെയും ചൈനയിലെയും ഫോൺ വിൽപന 15.8 ശതമാനം ഇടിഞ്ഞിട്ടുണ്ട്. അതേസമയം, അമേരിക്ക വിലക്കേർപ്പെടുത്തിയ വാവെയ് ഫോണുകളുടെ വിൽപന എല്ലാ വിപണികളിലും കൂടിയിട്ടുണ്ട്. യൂറോപ്പിലും ചൈനയിലുമാണ് വാവെയ് ഫോണുകള്‍ കൂടുതലായി വില്‍ക്കുന്നത്. യൂറോപ്പിലെ വാവെയ് ഫോൺ വില്‍പന 69 ശതമാനവും ചൈനയിലേത് 33 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. ചൈനയിലെ മൊത്തം വിപണിയുടെ 29.5 ശതമാനവും കൈകാര്യം ചെയ്യുന്നത് വാവെയ് തന്നെയാണ്.
ആപ്പിളിന്റെ ഐഫോൺ വില്‍പന 17.6 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ആദ്യ പാദത്തില്‍ ആപ്പിൾ വിറ്റത് 4.46 കോടി ഐഫോണുകളാണ്. വില കൂടിയ പുതിയ മോഡൽ ഐഫോണുകൾ വാങ്ങാൻ ഉപഭോക്തക്കൾ താൽപര്യം കാണിക്കുന്നില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.