ആറു മാസത്തിനിടെ 10 കോടി ഫോണുകൾ; അമേരിക്ക വിലക്കിയ വാവെയ് ഇന്ത്യയിലേക്ക്
Mail This Article
അമേരിക്ക വിലക്കേർപ്പെടുത്തിയ ചൈനീസ് കമ്പനിയായ വാവെയ് 2019 ൽ ഇതുവരെ ആഗോളതലത്തിൽ പത്ത് കോടി സ്മാർട് ഫോണുകൾ പുറത്തിറക്കി. ആറു മാസത്തിനിടെ വിവിധ വിപണികളിലായി വാവെയ് വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. ചൈനയിൽ നടന്ന നോവ 5 സ്മാർട് ഫോൺ ലോഞ്ചിനിടെയാണ് വാവെയ് ഉപഭോക്തൃ ബിസിനസ് ഗ്രൂപ്പിന്റെ സ്മാർട് ഫോൺ പ്രൊഡക്റ്റ് ലൈൻ പ്രസിഡന്റ് ഹേ ഗാംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂടാതെ സ്മാർട് വാച്ചായ വാവെയ് വാച്ച് ജിടി കഴിഞ്ഞ വർഷം ഒക്ടോബറിൽ വിപണിയിലെത്തിയതിനു ശേഷം ആഗോളതലത്തിൽ രണ്ട് ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റു. അതേസമയം അമേരിക്കൻ ഭരണകൂടത്തിന്റെ നിരോധനം ഈ വർഷം 300 കോടി ഡോളർ നഷ്ടമുണ്ടാക്കുമെന്നാണ് വാവെയ് കണക്കുകൂട്ടുന്നത്.
ചൈനയ്ക്ക് പുറത്തുള്ള വിൽപന കഴിഞ്ഞ മാസത്തോടെ 40 ശതമാനം കുറഞ്ഞുവെന്നും വാവെയ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ റെൻ ഷെങ്‌ഫെയ് പറഞ്ഞു. കമ്പനിയുടെ വിദേശ ബിസിനസിനെ പ്രധാനമായും യുഎസ് കയറ്റുമതി നിയന്ത്രണം ബാധിക്കും.
അതേസമയം, ഇന്ത്യയിലെ 5 ജി നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിൽ വാവെയ് കാര്യമായ റോൾ വഹിക്കുമെന്നാണ് അറിയുന്നത്. രാജ്യത്തെ നിരവധി ടെലികോം കമ്പനികളുമായി 5ജി നടപ്പിലാക്കാൻ വാവെയ് ഇപ്പോൾ തന്നെ നീക്കം തുടങ്ങി. കൂടാതെ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ വലിയൊരു പങ്ക് പിടിച്ചെടുക്കാനും വാവെയ് ശ്രമിക്കുന്നുണ്ട്.