ചൈന കൈവിട്ടു, ഐഫോൺ 11 ന് അപ്രതീക്ഷിത തിരിച്ചടി, എവിടെയും നീണ്ട ക്യൂ ഇല്ല
Mail This Article
ചൈനയ്ക്കു നേരെയുള്ള അമേരിക്കയുടെ വ്യാപാര യുദ്ധത്തിൽ ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തി ആപ്പിൾ ടിം കുക്കിന്റെ കത്ത് പുറത്തുവന്നത് ഈ വർഷം ആദ്യത്തിലാണ്. ചൈനയിൽ ഐഫോൺ വിൽപനയ്ക്ക് നിയന്ത്രണം വന്നതോടെ ആശങ്ക രേഖപ്പെടുത്തിയായിരുന്നു ആ കത്ത്. എന്നാൽ മാസങ്ങൾക്ക് ശേഷം ആപ്പിളിന്റെ പുതിയ മോഡൽ ഐഫോൺ 11 വന്നിട്ടും ചൈനയിൽ ചലനങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്.
ഐഫോൺ 11 സീരിസ് ഫോണുകൾ ചൈനയിൽ പുറത്തിറങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. എന്നാൽ സ്റ്റോറുകളിലെത്തിയ ഫോണിന് തണുപ്പൻ പ്രതികരണമാണ് കാണാനായത്. മുൻ വർഷങ്ങളിൽ ഐഫോണുകൾ വാങ്ങാൻ ദിവസങ്ങൾക്ക് മുൻപെ കാത്തിരുന്ന ആപ്പിൾ ആരാധകരുടെ നീണ്ട ക്യൂ ഇപ്പോൾ എവിടെയും കാണുന്നില്ല.
ഐഫോൺ X വാങ്ങാൻ ആയിരക്കണക്കിന് പേരാണ് ചൈനയിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ കാത്തിരുന്നത്. എന്നാൽ 2019 വർഷത്തിൽ ആപ്പിളിനു വൻ തിരിച്ചടിയാണ് നേരിട്ടത്. കേവലം നൂറിൽ താഴെ പേർ മാത്രമാണ് ആദ്യ ദിവസം ഐഫോൺ 11 വാങ്ങാനെത്തിയത് എന്നാണ് റിപ്പോർട്ട്. ചൈനീസ് ബ്രാൻഡുകളുടെ വില കുറഞ്ഞ ഹാൻഡ്സെറ്റുകളാണ് ആപ്പിളിനു തിരിച്ചടിയായത്.
ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് ആപ്പിളിനാണ്. ലോകത്തെ മിക്ക സ്മാർട് ഫോൺ ബ്രാൻഡുകളെ നിയന്ത്രിക്കുന്നത് ചൈനയാണ്. ആപ്പിൾ അമേരിക്കൻ കമ്പനിയാണെങ്കിൽ പോലും ചൈനീസ് വിപണി ഉണർന്നില്ലെങ്കിൽ വൻ തിരിച്ചടിയാണ് നേരിടാറ്. കഴിഞ്ഞ മാസങ്ങളിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപന കുത്തനെ കുറഞ്ഞിരുന്നു. ചൈനീസ് വിപണികളിൽ നേരിട്ട വൻ തിരിച്ചടിയാണിതിന് കാരണം. ഐഫോണിലെ ബാറ്ററി പ്രശ്നങ്ങളും ആപ്പിളിന് തലവേദനയായിട്ടുണ്ട്. ആപ്പിളിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഐഫോണുകൾക്ക് ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്.