ഫോണുകൾ തകര്‍ക്കാൻ ശ്രമം: പിന്നില്‍ ഖഷ്‌ഹോഗി വധത്തിനു സഹായിച്ച ഇസ്രയേലി ഗ്രൂപ്?
Mail This Article
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ചില ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് 2017ല്‍ തീര്‍ക്കേണ്ടിയിരുന്ന ഗുരുതരമായ പിഴവുമായാണെന്ന് ഗൂഗിൾ ഗവേഷകര്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഗൂഗിളിന്റെ സ്വന്തം പിക്‌സല്‍ 1, പിക്‌സല്‍ 2, സാംസങ് ഗ്യാലക്‌സി എസ്9, വാവെയ് പി20 സീരിസ് തുടങ്ങിയവയെല്ലാം ഈ പ്രശ്‌നം നേരിടുന്നുവെന്നാണ് പറയുന്നത്. ഇതിനെതിരെ പാച് നിര്‍മിച്ച് പരിഹരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ഇസ്രയേലി ഗ്രൂപ്പാണെന്നും ആരോപണമുണ്ട്.
ഗൂഗിളിന്റെ സുരക്ഷാ ഗവേഷകന്റെ വാക്കുകള്‍ ശരിയാണെങ്കില്‍ ഇസ്രയേലില്‍ നിന്നുള്ള സ്‌പൈവെയര്‍ വില്‍പനക്കാരായ എന്‍എസ്ഒ ഗ്രൂപ്പിന്റെ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുന്നതാണ് ഈ രീതി. എന്നാല്‍ തങ്ങള്‍ അത്തരക്കാരല്ല എന്നാണ് എന്‍എസ്ഒ പ്രതികരിച്ചത്. ഇത്തരം സോഫ്റ്റ്‌വെയര്‍ തങ്ങള്‍ വിറ്റിട്ടില്ല, ഒരിക്കലും വില്‍ക്കുകയുമില്ല എന്നാണ് അവര്‍ അവകാശപ്പെട്ടത്. ഇതില്‍ ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. പല രാജ്യങ്ങളിലെയും നിയമപാലകരെ സഹായിക്കാനുള്ള സോഫ്റ്റ്‌വെയറാണ് തങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് കമ്പനി പറഞ്ഞത്.
എന്നാല്‍ അവർ ഇത്തരം സോഫ്റ്റ്‌വെയര്‍ മെക്‌സിക്കോയ്ക്കും ചില അറബ് രാജ്യങ്ങൾക്കും വിറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ഒരു ആക്രമണമാണ് ചൈനയിലെ മുസ്‌ലിങ്ങളായ ഉയ്ഗുറുകള്‍ക്കെതിരെ നടത്തിയതത്രെ. ഉയ്ഗുറുകള്‍ക്കെതിരെ ആക്രമണം നടത്തുന്നത് ചൈന തന്നെയാണെന്നാണ് പറയുന്നത്. അപ്പോള്‍ ചൈനയ്ക്കും ഇത്തരം സോഫ്റ്റ്‌വെയര്‍ ലഭിച്ചിട്ടുണ്ടാകണം. ഉയ്ഗുറുകളെ ഒരു സൈറ്റ് സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചാണ് അവരുടെ ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും ഹാക്കു ചെയ്യുന്നതെന്നാണ് പറയുന്നത്.
ഖഷ്‌ഹോഗി വധത്തിലേക്കു നയിച്ചതും എന്‍എസ്എ?
നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കു പേരുകേട്ടവരാണ് എന്‍എസ്ഒ ഗ്രൂപ്പ്. ലോകത്തിലെ പ്രധാനപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഹാക്കു ചെയ്യലാണ് ഇവരുടെ ഇഷ്ടവിനോദങ്ങളിലൊന്ന്. ഇവര്‍ പറഞ്ഞതു പോലെ വിവിധ രാജ്യങ്ങളിലെ പൊലീസിനും സഹായം നല്‍കാറുണ്ട്. സൗദി അറേബ്യ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയവരും ഇവരുടെ സഹായം തേടിയിട്ടുണ്ടത്രെ. ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ഭേദ്യമാക്കുന്നതില്‍ ഇവരുടെ ടൂളുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഒരു ആരോപണം.
വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷ്‌ഹോഗിയുമായി ബന്ധപ്പെട്ട പലരുടെയും ഫോണുകളില്‍ എന്‍എസ്ഒയുടെ ടൂളുകള്‍ കണ്ടെത്തിയെന്നും പറയുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഖഷ്‌ഹോഗി വധവുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് എന്‍എസ്ഒ കൈകഴുകുകയും ചെയ്തു.