ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ആപ്പിള്‍ എന്തു ചെയ്യും? ഗൂഗിളിനെ പരിഹസിച്ച് കുക്ക്
Mail This Article
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ ആപ്പിള്‍ എന്തു ചെയ്യും? കഴിഞ്ഞ ദിവസം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ മേധാവി ടിം കുക്ക് ഈ ചോദ്യത്തിന് അര്‍ത്ഥഗര്‍ഭമായ ഒരു മറുപടി നല്‍കിയത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരോട് കുക്ക് ചോദിച്ചത് അവരിലാരൊക്കെ ഐഫോണ്‍ ഉപയോഗിക്കുന്നവരാണ് എന്നാണ്. 'നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഞങ്ങള്‍ അവ ആപ്പിള്‍ സ്റ്റോറില്‍ റീസൈക്കിൾ ചെയ്യും,' എന്നാണ് അദ്ദേഹം പറഞ്ഞത്. ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നന്ദിപറയുകയും ചെയ്തു. സെയില്‍സ്‌ഫോഴ്‌സ് (Salesforce) കമ്പനി നടത്തിയ ഒരു ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു കുക്ക്.
ഇതാദ്യമായല്ല കുക്കും മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സും തങ്ങളുടെ എതിരാളിയായ ഗൂഗിളിനെ പരിഹസിക്കുന്നത്. ഗൂഗിളും ഫെയ്‌സ്ബുക്കും ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കുന്നില്ല എന്നതാണ് അദ്ദേഹം ഈ കമ്പനികള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
വേദിയില്‍ സെയില്‍സ്‌ഫോഴ്‌സ് മേധാവി മാര്‍ക് ബെനിയോഫിനൊപ്പം ടെക്‌നോളജി സംബന്ധമായ പല കാര്യങ്ങളും കുക്ക് ചര്‍ച്ച ചെയ്തു. സ്വകാര്യത ഒരു മൗലികാവകാശമാണെന്ന് കുക്ക് ബെനിയോഫിനോടു സംസാരിക്കവേ പറഞ്ഞു. ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കത്തക്ക രീതിയിലുള്ള ഘടകങ്ങള്‍ ഉപകരണങ്ങള്‍ക്കുള്ളില്‍ വേണം. സ്വകാര്യത കൊണ്ടുവരാനുള്ള ശ്രമം പെട്ടെന്നു സാധിക്കുന്ന കാര്യമല്ല. ഉപകരണങ്ങളും സോഫ്റ്റ്‌വെയറും ഉണ്ടാക്കുന്ന ഘട്ടത്തില്‍ തന്നെ ഇതിനുള്ള ശ്രമമുണ്ടാകണം. അത് ഡിസൈനില്‍ തന്നെ ഉണ്ടാകണം, കുക്ക് പറഞ്ഞു.
ഡേറ്റാ സ്വകാര്യത കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പരിസ്ഥിതി, ആപ്പിള്‍ സ്ഥാപകരില്‍ ഒരാളായിരുന്ന ജോബ്‌സുമായുണ്ടായിരുന്ന തന്റെ ബന്ധം തുടങ്ങി പല വിഷയങ്ങളെക്കുറിച്ചും കുക്ക് സംസാരിച്ചു.