ADVERTISEMENT

ആപ്പിളിനെ തോല്‍പ്പിക്കുമെന്ന് മയക്കുമരുന്ന് കച്ചവടത്തിന്റെ തലവൻ എന്നറിയപ്പെടുന്ന പാബ്ലോ എസ്‌കോബാറിന്റെ സഹോദരന്‍ റോബര്‍ട്ടോ എസ്‌കോബാർ പലരോടും പറഞ്ഞിട്ടുണ്ടെങ്കിലും ആരും ഒരിക്കലും അത് ‍ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ‌ ആപ്പിളിനെ വെല്ലുവിളിക്കാൻ പുതിയ ഫോള്‍ഡിങ് ഫോണുമായി എത്തിയിരിക്കുന്നു റോബര്‍ട്ടോ എസ്‌കോബാർ. എസ്‌കോബാര്‍ ഫോള്‍ഡ് 1 എന്നാണ് ഫോണിന്റേ പേര്.

എസ്കോബാറിന്റെ വാക്കുകള്‍ ഗൗരവത്തിലെടുക്കാമെങ്കില്‍ പുതിയ ഫോണ്‍ വരുന്നത് ടിം കുക്കിനേയും ടീമിനേയുമൊക്കെ വൻ പ്രതിസന്ധിയിലാക്കും. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ പൂട്ടിപ്പോകാതെ തരമില്ല. മയക്കുമരുന്നു വ്യാപാരികളായ ചേട്ടനും അനുജനും ചില്ലറക്കാരല്ല. അമേരിക്കയില്‍ വില്‍ക്കപ്പെടുന്ന കൊക്കെയ്‌ന്റെ 80 ശതമാനവും ഇവരാണ് വിറ്റിരുന്നത്. തങ്ങളുടെ ഫോണ്‍ ഐഫോണിന്റെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റോബര്‍ട്ടോ പറയുന്നത്. ഫോണിന്റെ പ്രചാരണത്തിനായി സെക്സി സന്ദരികളെ ഉപയോഗിക്കുന്നതും ശ്രദ്ധ പിടിക്കാനുള്ള എസ്കോബാര്‍ സഹോദരന്മാരുടെ തന്ത്രങ്ങളിലൊന്നാണ്.

ആപ്പിളിനോടു മാത്രമല്ല സാംസങ്ങും റോബട്ടോയുടെ നോട്ടപുള്ളിയാണ്. സാംസങ്ങിന്റെയും മറ്റും ഫോള്‍ഡിങ് ഫോണിന് ആയിരക്കണക്കിനു ഡോളര്‍ നല്‍കേണ്ടിവരുമ്പോഴാണ് വെറും 349 ഡോളറിന് റോബര്‍ട്ടോയുടെ ഫോള്‍ഡിങ് ഫോണ്‍ വരുന്നത്. മാത്രമല്ല ഫ്രീയായി കവറും സൗജന്യ ഷിപ്പിങും. വില്‍പ്പനയിലെ ഇടനിലക്കാരെയും മറ്റും ഒഴിവാക്കിയതു വഴി തനിക്ക് ഫോണ്‍ വെറും 349 ഡോളറിനു വില്‍ക്കാനാകും. തന്റെ ലക്ഷ്യം ആപ്പിളിനെ തോല്‍പ്പിക്കുക എന്നതാണെന്ന് റോബര്‍ട്ടോ പറയുന്നു.

Escobar-Fold-1

റോബര്‍ട്ടോയുടെ ഫോണ്‍ 'സദാ മടക്കാന്‍ സജ്ജമാണ്'. തിരിച്ച് ടാബ് മോഡിലേക്കു കൊണ്ടുവരലും എളുപ്പമാണ് എന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത്. പ്രചാരണ വിഡിയോകളിലും ആപ്പിള്‍ കമ്പനിക്ക് ശ്രദ്ധ നല്‍കിയിരിക്കുന്നത് കാണാം. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിനെക്കുറിച്ചൊരു പരാമര്‍ശം ഇങ്ങനെയാണ്: ആപ്പിള്‍ ചെറുക്കന്‍ സ്റ്റീവ് ആകാശത്തേക്കു നോക്കി. അദ്ദേഹം ആരുടെ ഭാവനയിലും ഉദിക്കാത്ത തരമൊരു ഫോണും പിടിച്ച് പാബ്ലോ എസ്‌കോബാര്‍ നില്‍ക്കുന്നതു കണ്ടു. ആപ്പിളിനെ തോല്‍പ്പിക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നതു കൂടാതെ, പല വിഡിയോകളിലും അല്‍പ വസ്ത്രധാരികളായി യുവതികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ഇവരെക്കുറിച്ചു പറയുന്നത് 'എസ്‌കോബാര്‍ ഗേള്‍സ്' എന്നാണ്. വിഡിയോകളിലും ചിത്രങ്ങളിലും ഇവരുടെ ചിത്രങ്ങള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

രണ്ടായിരത്തോളം ഡോളര്‍ വിലയുമായി ഇറങ്ങിയ സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ഫോണിന് ആദ്യ കാലത്ത് ഗുരുതര പ്രശ്‌നങ്ങള്‍ നേരിട്ടതുകൊണ്ട് അത് തത്കാലം വില്‍ക്കേണ്ടെന്നു കമ്പനി തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ ഫോണിന് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും അത് തകര്‍ക്കാനാവില്ലെന്നും റോബര്‍ട്ടോ പറയുന്നു. തന്റെ ഫോണ്‍ തകര്‍ക്കാനാകില്ല. കാരണം സാംസങ്ങിനെ പോലെ ഗ്ലാസ് ഉപയോഗിച്ചല്ല ഇതിന്റെ സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്. മറിച്ച് ഒരു പ്രത്യേക തരം പ്ലാസ്റ്റിക്കാണ് നിര്‍മിതിക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനാണെങ്കില്‍ നല്ല സ്‌ക്രീന്‍ റെസലൂഷനുമുണ്ട്. എസ്‌കോബാര്‍ ഫോള്‍ഡ് 1ല്‍ ഹാര്‍ഡ്‌വെയര്‍ ഫീച്ചേഴ്‌സ് കൂടാതെ പ്രത്യേക സോഫ്റ്റ്‌വെയര്‍ സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് റോബര്‍ട്ടോ അവകാശപ്പെട്ടു.

സാംസങ് ഫോള്‍ഡിന്റെ മടക്കുന്ന ഭാഗത്ത് ചുളുക്കുകള്‍ വീണതായിരുന്നു അത് വില്‍ക്കേണ്ടന്ന് അന്ന് കമ്പനി തീരുമാനിക്കാന്‍ കാരണം. എന്നാല്‍ തങ്ങളുടെ ഫോണ്‍ നല്ലതുപോലെ മടങ്ങുമെന്നും ഇതു കൂടാതെ സൂരക്ഷാ ഫീച്ചറുകള്‍ കൊണ്ട് സമ്പുഷ്ടമാണെന്നും റോബര്‍ട്ടോ അവകാശപ്പെട്ടു. ആര്‍ക്കെങ്കിലും ഉപയോക്താവിന്റെ അടുത്തുനിന്ന് ബ്ലൂടൂത് പോലെയുള്ള നിയര്‍-പേഴ്‌സണ്‍ കമ്യൂണിക്കേഷന്‍ സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാനാവില്ല. സർക്കാരുകള്‍ക്കും ഫോണിലേക്ക് കടന്നു പരിശോധിക്കാനാവില്ല. എന്നാല്‍, ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളടക്കം ലോകത്തുള്ള എല്ലാ ഫോണുകളും സർക്കാരുകള്‍ക്ക് പരിശോധിക്കാന്‍ 100 ശതമാനം തുറന്നിട്ടിരിക്കുകയാണെന്നും റോബര്‍ട്ടോ ആരോപിക്കുന്നു.

affordable-foldable-phone

ഫോണിനൊപ്പം തങ്ങള്‍ നല്‍കുന്ന കവറില്‍ ഒരു നേര്‍ത്ത ലോഹ കവചമുണ്ട്. അത് ആര്‍എഫ്‌ഐഡി (RFID) തുടങ്ങിയ കമ്യൂണിക്കേഷന്‍ ശ്രമങ്ങളെ തുരത്തും. ഇത്തരം സുരക്ഷയെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ ഫോണിന് തുച്ഛമായ വില മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌കോബാര്‍ ഫോള്‍ഡ് 1ന്റെ 128 ജിബി സ്റ്റോറേജ് ശേഷിയുള്ള മോഡലിന് 349 ഡോളറും, 512 ജിബിയുള്ള ഫോണിന് 499 ഡോളറുമാണ് വില.

മയക്കുമരുന്നു കച്ചവടക്കാരുടെ ഫോണെന്ന നിലയില്‍ എസ്‌കോബാര്‍ ഫോള്‍ഡ് 1നെ അധികമാരും ഗൗരവത്തിലെടുത്തേക്കില്ല. പക്ഷേ, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കില്‍ ഈ ഫോണിന്റെ രീതിയില്‍ മറ്റു കമ്പനികള്‍ ഫോണുകള്‍ ഇറക്കിയാല്‍ ഒരു പക്ഷേ മികച്ചതായിരിക്കും. ഫോണിന്റെ ഫീച്ചറുകളെല്ലാം ഇവിടെ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com