ക്യാമറയുടെ സ്ഥാനത്ത് സ്റ്റിക്കർ; ഐഫോൺ 11 പ്രോ വാങ്ങിയ യുവാവിന് കിട്ടിയത് വ്യാജൻ
Mail This Article
രാജ്യത്തെ ഓൺലൈൻ തട്ടിപ്പുകൾ ഓരോ ദിവസവും കൂടിവരികയാണ്. വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകി തട്ടിപ്പ് നടത്തുന്ന റിപ്പോർട്ടുകൾ വ്യാപകമായിരിക്കുന്നു. ദിവസങ്ങൾക്ക് മുൻപ് ബെംഗളൂരിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഐഫോൺ ആയിരുന്നു.
ബെംഗളൂരുവിലെ എൻജിനീയർ രജനികാന്ത് കുശ് ഫ്ലിപ്പ്കാർട്ടിൽ നിന്നാണ് ഐഫോൺ 11 പ്രോയുടെ 64 ജിബി വേരിയന്റിന് ഓർഡർ ചെയ്തത്. ഇളവുകൾ കഴിച്ചുള്ള 93,900 രൂപ പേയ്‌മെന്റും നടത്തി. എന്നാൽ, അദ്ദേഹത്തിന് ലഭിച്ചത് ഐഫോൺ 11 പ്രോ ആയിരുന്നില്ല.
ഐഫോണിന്റെ പിൻഭാഗത്ത് ഒട്ടിച്ച ഐഫോൺ 11 പ്രോയുടെ ട്രിപ്പിൾ ക്യാമറകളുടെ സ്റ്റിക്കറാണ് കണ്ടെത്താനായത്. വ്യാജ ഐഫോൺ ആയിരുന്നു 26 കാരനായ എൻജിനീയർക്ക് ലഭിച്ചത്. ഒറ്റനോട്ടത്തിൽ, രജനികാന്തിന് കൈമാറിയ ഫോൺ അദ്ദേഹം ഓർഡർ ചെയ്ത ഫോൺ പോലെ തോന്നുന്നതാണ്. അതായത് ഐഫോൺ 11 പ്രോയെ പോലെ തന്നെ. എന്നാൽ, ചിത്രം നോക്കുമ്പോൾ എളുപ്പത്തിൽ ഒരാൾക്ക് വ്യത്യാസം കണ്ടെത്താനാകും.
ഫോണിലെ ക്യാമറ ലെൻസുകളും മുഴുവൻ പിൻ ക്യാമറ മൊഡ്യൂളും സിൽവർ ലൈനിങ് ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വർഷം ആദ്യം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 11 പ്രോയിലെ പിൻ ക്യാമറ മൊഡ്യൂൾ കാണിക്കാൻ സ്റ്റിക്കറാണ് ഉപയോഗിച്ചിരിക്കുന്നത്.
തെറ്റായ ഫോൺ ലഭിച്ചുവെന്ന് മാത്രമല്ല, ഹാൻഡ്സെറ്റിലെ ഐഒഎസ് പ്രവർത്തിക്കുന്നില്ലെന്നും ഉപഭോക്താവ് പറഞ്ഞു. ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ ഇതിനൊപ്പം കലർത്തിയിട്ടുണ്ടെന്നും കണ്ടെത്താനായി. വ്യാജ ഉൽപ്പന്നം ലഭിച്ചയുടനെ അദ്ദേഹം ഫ്ലിപ്കാർട്ടുമായി സംസാരിച്ചു. ഇതോടെ ഐഫോൺ ഉടൻ മാറ്റിനൽകുമെന്ന് കമ്പനി ഉറപ്പ് നൽകി.