വിമാനത്തിനുള്ളിൽ ഫോണ്‍ പൊട്ടിത്തെറിച്ചു, ഒഴിവായത് വൻ ദുരന്തം, യാത്രക്കാരന് പൊള്ളലേറ്റു
Mail This Article
ക്രിസ്മസ് ദിനത്തിൽ വിമാനത്തിനുള്ളിൽ സ്മാര്‍ട് ഫോൺ പൊട്ടിത്തെറിച്ച് യാത്രക്കാരന് പരുക്കേറ്റു. എയർ ഏഷ്യ വിമാനത്തിലാണ് സംഭവം. ഇതേത്തുടർന്ന് വിമാനം ഹോ ചി മിൻ സിറ്റിയിലേക്ക് തിരിച്ചുവിടേണ്ടിവന്നു. അപടത്തിൽ യാത്രക്കാരന് 20 ശതമാനം പൊള്ളലേറ്റു. അടിയന്തര ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കാനായെന്ന് യാത്രക്കാർ പറഞ്ഞു.
ക്വാലാലംപൂരിൽ നിന്ന് ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെയാണ് എയർബസ് എ 320-299 വിമാനത്തിൽ അപകടം സംഭവിച്ചത്. ഹോ ചി മിൻ സിറ്റിയുടെ തെക്ക് 200 നോട്ടിക്കൽ മൈൽ ചുറ്റളവിൽ 35,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഫോൺ ദുരന്തം. വിസ്മാർട് ജോയ് 1 പ്ലസ് മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ഫോൺ പൊട്ടിത്തെറിയിൽ യാത്രക്കാരന്റെ പിൻഭാഗം, ഇടത് കാൽ, ഇടത് തുട, ഇടത് കൈ എന്നിവയ്ക്ക് പൊള്ളലേറ്റു. ശരീരത്തിന്റെ 20 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. ക്യാബിൻ ക്രൂ അടിയന്ത ഇടപെടലിലൂടെ തീ അണയ്ക്കുകയും യാത്രക്കാരന് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു. അപടം സംഭവിച്ച് 35 മിനിറ്റിനുശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.