ഉപയോക്താക്കൾ അറിയാതെ ഐഫോണിന്റെ വേഗം കുറച്ച ആപ്പിളിന് 192.57 കോടി പിഴ
Mail This Article
ഉപയോക്താക്കൾ അറിയാതെ പഴയ ഐഫോണുകളുടെ പ്രവർത്തന വേഗം കുറച്ച സംഭവത്തിൽ ആപ്പിളിന് വൻ പിഴ. ഫ്രാൻസിലെ കോംപറ്റീഷൻ, കൺസ്യൂമർ അഫേഴ്സ് ആൻഡ് ഫ്രോഡ് പ്രിവൻഷൻ ഡയറക്ടറേറ്റ് ജനറലാണ് ആപ്പിളിന് 2.5 കോടി യൂറോ (ഏകദേശം 192.57 കോടി) പിഴ ചുമത്തിയത്.
വേഗം കുറച്ച സംഭവത്തിൽ നേരത്തെ ആപ്പിൾ ഉപഭോക്താക്കളോടു മാപ്പു ചോദിച്ചിരുന്നു. ഐഫോൺ ഉപഭോക്താക്കളിൽ നിന്ന് നിരന്തരം പരാതി ഉയർന്നതും ചിലർ പരാതിയുമായി കോടതികളെ സമീപിച്ചതുമാണ് ആപ്പിളിന് തിരിച്ചടിയായത്.
പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്ന് ആപ്പിൾ തന്നെ സമ്മതിച്ചിരുന്നു.
തണുപ്പു കാലാവസ്ഥയിലോ ബാറ്ററി പഴക്കം ചെന്നതാകുമ്പോഴോ ബാറ്ററി ചാർജ് കുറവായിരിക്കുമ്പോഴോ ഐഫോൺ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ലഭിക്കാതെ വരും. അപ്പോൾ ഫോൺ അപ്രതീക്ഷിതമായി ഓഫ് ആകും. ഈ ഓഫ് ആകൽ ഒഴിവാക്കാൻ കമ്പനി ഐ ഫോൺ 6 ലാണ് ‘വേഗം കുറയ്ക്കൽ’ വിദ്യ ആദ്യം പ്രയോഗിച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യമെന്നും ആപ്പിൾ അറിയിച്ചിരുന്നു.
ആപ്പിൾ ഇപ്പോഴും പഴയ ഐഫോണുകൾ മന്ദഗതിയിലാക്കുന്നുണ്ടോ?
അതെ എന്നാണ് ഉത്തരം. 2017 ൽ ആപ്പിൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. താഴെ പറയുന്ന ഐഫോൺ മോഡലുകളിലെല്ലാം വേഗത്തിന്റെ പ്രശ്നം നേരിടുന്നുണ്ട്.
∙ ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ്
∙ഐഫോൺ എസ്ഇ
∙ ഐഫോൺ 7, 7 പ്ലസ്
∙ ഐഫോൺ 8, 8 പ്ലസ് (ഐഒഎസ് 12.1 അല്ലെങ്കിൽ ഉയർന്നത് പ്രവർത്തിക്കുന്നത്)
∙ ഐഒഎസ് 12.1 അല്ലെങ്കിൽ ഉയർന്നത് പ്രവർത്തിക്കുന്ന ഐഫോൺ X
∙ IOS 13.1 അല്ലെങ്കിൽ ഉയർന്നത് പ്രവർത്തിക്കുന്ന ഐഫോൺ XS, XS Max, XR