ലോക കോടീശ്വരൻ 1,500 രൂപയുടെ പഴയ ഫ്ലിപ്ഫോൺ ഉപേക്ഷിച്ചു; വാങ്ങിയത് ഐഫോൺ 11
Mail This Article
സ്വകാര്യതയെക്കുറിച്ച് ബോധമുളള ചില പ്രമുഖരെങ്കിലും സ്മാര്‍ട് ഫോണിൽ നിന്ന് മാറി നിന്നിട്ടുണ്ട്. ലോകത്തെ നാലാമത്തെ വലിയ ധനികന് എന്നു ബ്ലൂംബര്‍ഗ് വിളിക്കുന്നയാളാണ് വോറന് ബഫറ്റ്. ബേര്‍ക്ഷെയര്‍ ഹാത്വേ എന്ന കമ്പനിയുടെ മേധാവിയാണ് അദ്ദേഹം. ആപ്പിള്‍ അടക്കമുള്ള പല വമ്പന്‍ കമ്പനികളിലും ബഫറ്റിന്റെ കമ്പനിക്ക് നിക്ഷേപമുണ്ട്. പണം നിക്ഷേപിക്കുന്ന കാര്യത്തില്‍ ഏറ്റവും ബുദ്ധിമാനായ ആള് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നതു തന്നെ. അടുത്തകാലം വരെ അദ്ദേഹം സാംസങ്ങിന്റെ എസ്സിഎച്- യു230 (Samsung SCH-U230) എന്ന ഫ്ളിപ് ഫോണാണ് ഉപയോഗിച്ചിരുന്നത്. സ്മാര്‍ട് ഫോണ്‍ എന്ന ആശയത്തോട് അടുത്തകാലം വരെ മുഖംതിരിച്ചു നിന്നയാളാണ് ബഫ്റ്റ്.
എന്നാല്‍, അക്കാലം തീര്‍ന്നിരിക്കുകയാണ്. താനൊരു ഐഫോണ്‍ 11 വാങ്ങിയതായി അദ്ദേഹം സിഎന്‍ബിസിക്കു നല്കിയ അഭിമുഖസത്തിൽ പറഞ്ഞു. സാംസങ്ങിന്റെ ഫ്ളിപ് ഫോണിനെ എന്നേയ്ക്കുമായി മാറ്റിവച്ചു. എന്നാല്‍, താനൊരു സാധാരണ ഐഫോണ്‍ ഉപയോക്താവല്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് 89 വയസ്സായി. പുതിയ ഫോണ്‍ കഷ്ടി ഉപയോഗിക്കാന്‍ പഠിച്ചിരിക്കുകയാണ്. സ്മാര്‍ട് ഫോണ്‍ പ്രേമികളെപ്പോലെയല്ലാതെ, ഐഫോണ്‍ 11 കോൾ ചെയ്യാനല്ലാതെ, അതിന്റെ മറ്റൊരു ഫീച്ചറും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകാലം മുൻപ് താന്‍ ഐപാഡ് ഉപയോഗിച്ച് ഓഹരി വില നിലവാരം പരിശോധിക്കാന്‍ തുടങ്ങിയിരുന്നതായും അദ്ദേഹം സമ്മതിച്ചിരുന്നു. മറ്റ് ചില വിവരങ്ങള്‍ പരിശോധിക്കാനും ഐപാഡ് ഉപയോഗിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, തനിക്ക് ഫോണ്‍ വിളിക്കാന്‍ സാംസങ്ങിന്റെ ഫ്ളിപ് ഫോണ്‍ ധാരാളം മതി എന്നാണ് അദ്ദേഹം അന്നും പറഞ്ഞിരുന്നത്. മുൻപ് ഉപയോഗിച്ചിരുന്ന ഫോണിന്റെ വില ഏകദേശം 20 ഡോളര്‍ അഥവാ 1,500 രൂപയായിരുന്നു. ബഫറ്റ് പുതിയതായി വാങ്ങിയ ഐഫോണ്‍ 11ന് 699 ഡോളറാണ് തുടക്ക വില.
ഐഫോണ്‍ വാങ്ങാനുള്ള ബഫറ്റിന്റെ വിമുഖത ചൂണ്ടിക്കാണിച്ചപ്പോള്‍ ആപ്പിള്‍ മേധാവി ടിം കുക്ക് ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത്, ബഫറ്റിന് വേണമെങ്കില്‍ ഐഫോണ്‍ സെറ്റ്അപ് ചെയ്തു കൊടുക്കാന്‍ താന്‍ നേരിട്ടു ചെല്ലാമെന്നാണ്. അത്തരം വാഗ്ദാനങ്ങളിലൊന്നും യാതൊരു കുലുക്കവുമില്ലാതെയാണ് ബഫറ്റ് ഇത്രയും കാലം കഴിഞ്ഞത്. ആപ്പിളില്‍ മാത്രം അദ്ദേഹത്തിന് 2300 കോടി ഡോളറിന്റെ നിക്ഷേപം ഉണ്ടെന്നും ഓര്‍ക്കണം. പല ഇന്റര്‍വ്യൂകളിലും തന്റെ ബേസിക് ഫോണ്‍ ഉയര്‍ത്തിക്കാണിക്കാനും ബഫറ്റ് മടികാണിച്ചിരുന്നില്ല. എല്ലാ ക്രിസ്മസിനും കുക്ക് തനിക്ക് ഒരു ഐഫോണ്‍ വില്ക്കാന് വരുന്നതായി കാണിച്ച് സന്ദേശം അയയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും കുക്കിന്റെ ഇടപെടലില്ലാതെ ലോകത്തെ നാലാമത്തെ ധനികന് ഐഫോണ്‍ 11 ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.
ബഫറ്റ് – വിചിത്ര സ്വഭാവത്തിന്റെ തമ്പുരാന്
ഫോണിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റു പല കാര്യങ്ങളിലും വിചിത്ര സ്വഭാവക്കാരനാണ് ബഫ്റ്റ്. അദ്ദേഹത്തിന്റെ ഭക്ഷണരീതി അനാരോഗ്യകരമാണെന്നും, 20 വര്‍ഷമായി ഒരേ വോലറ്റ് ഉപയോഗിക്കുന്നയാളാണെന്നതും, ഫ്ളിപ് ഫോണ്‍ ഉപയോഗം കൂടാതെ അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയിരുന്ന കാര്യങ്ങളാണ്. വല കുറഞ്ഞ സാധനങ്ങളൊക്കെ വച്ച് ഞാന്‍ അഡ്ജസ്റ്റു ചെയ്തോളാമെന്ന നിലാപാടാണ് അദ്ദേഹത്തിന്റേത്. ഞാന്‍ അതീവ സന്തുഷ്ടനാണ്. എട്ടോ പത്തോ വീടു കൂടെ വാങ്ങിയെന്നു കരുതി ഞാന്‍ കൂടുതല്‍ സന്തോഷവാനൊന്നും ആകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതാ അദ്ദേഹത്തെക്കുറിച്ച് മറ്റുചില കാര്യങ്ങള്‍:
∙ പ്രഭാത ഭക്ഷണത്തിന് 3.17 ഡോളര്‍ മാത്രം ചെലവ്.
∙ കുറഞ്ഞത് അഞ്ചു കൊക്ക കോളയാണ് ഒരു ദിവസം കുടിക്കുന്നത്.
∙ 1958ല്‍ വാങ്ങിയ വീട്ടിലാണ് ഇപ്പോഴും വാസം. അന്ന് 31,500 ഡോളറാണ് അദ്ദേഹം നല്‍കിയത്. ആ തുകയ്ക്ക് ഇന്നത്തെ മൂല്യം 260,000 ഡോളരായിരിക്കും. എന്നാല്‍, അദ്ദേഹം താമസിക്കുന്ന സ്ട്രീറ്റിലെ വീടുകളുടെ ശരാശരി വില 2.15 ദശലക്ഷം ഡോളറാണ്.
∙ ആറു മണിക്കൂര്‍ സമയം ദിവസവും വായിക്കാന്‍ ചിലവഴിക്കും.
∙ വായിക്കുകയോ ചിന്തിക്കുയോ അല്ലാത്ത സമയത്ത് ബ്രിജ് കളിക്കും.