സിനിമ വില്ലൻമാർക്ക് ഐഫോണ്‍ നൽകില്ല, നൽകാൻ ആപ്പിള്‍ അനുവദിക്കില്ല; ആ വലിയ രഹസ്യം പുറത്ത്!
Mail This Article
ചില ഹോളിവുഡ് സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ ഒരു കഥാപാത്രം അതിലെ വില്ലനാണോ എന്നറിയാന്‍ പുതിയൊരു മാര്‍ഗമുണ്ട്- വില്ലനാണെങ്കില്‍ അയാൾ ഐഫോണ്‍ ഉപയോഗിക്കില്ല. അതായത്, ഓസ്കര് നോമിനേഷന് ലഭിച്ച 'നൈവ്സ് ഔട്ട്' എന്ന സിനിമയുടെ സംവിധായകന് റിയന്‍ ജോണ്സണ് പറയുന്നത് ശരിയാണെങ്കില്‍ വില്ലന്മാരുടെ കയ്യില്‍ ഐഫോണ്‍ കൊടുക്കാന്‍ ആപ്പിള്‍ അനുവദിക്കില്ല! വാനിറ്റി ഫെയറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.
വളരെക്കാലമായി ഇത്തരത്തിലൊരു സംസാരം ഉണ്ടായിരുന്നത് ശരിവയ്ക്കുകയാണ് റിയന്‍ ഇപ്പോള്‍. ഒരു കഥാപാത്രം ഉപയോഗിക്കുന്ന ടെക്നോളജി ശ്രദ്ധിച്ചാല്‍ അയാള്‍ ഏതു തരക്കാരനാണെന്ന് മനസ്സിലാക്കാമെന്ന വാദമാണ് ഇപ്പോള്‍ ശരിയാണെന്നു വന്നിരിക്കുന്നത്. ചില കുറ്റാന്വേഷണ സിനിമകള്‍ കാണ്ടുകൊണ്ടിരിക്കുമ്പോള് തന്നെ ഇനി കുറ്റവാളി ആരായിരിക്കാമെന്ന് ഊഹിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
മറ്റൊരു തമാശ എന്താണെന്നു ചോദിച്ചാല്‍, എനിക്കറിയില്ല ഞാനിതു പറയണോ വേണ്ടയോ എന്ന്... ഇതൊരു ലൈംഗിക കാര്യമൊന്നുമല്ല. പക്ഷേ ഇത് ഞാനെഴുതുന്ന അടുത്ത കുറ്റാന്വേഷണ സിനിമയ്ക്ക് ദോഷം ചെയ്തേക്കാം. എന്തെങ്കിലുമാകട്ടെ. ഞാനതു പറയാം. ഇതു വളരെ താത്പര്യജനകമാണ്. ആപ്പിളിന്റെ ഐഫോണ്‍ സിനിമയില്‍ ഉപയോഗിക്കാന്‍ അവര്‍ അനുവദിക്കും. പക്ഷേ, നിങ്ങളൊരു കുറ്റാന്വേഷണ സിനിമയാണ് കാണുന്നതെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളുടെ ഉദ്വേഗം കെടുത്തിയേക്കും. മോശം കഥാപാത്രങ്ങള്‍ക്ക് ക്യാമറയ്ക്കു മുന്നില്‍ ഐഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നും റിയാന്‍ പറയുന്നു. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ഉള്ള സിനിമാ നിര്‍മ്മാതാക്കള്‍ ഇതു വെളിപ്പെടുത്തിയതിന് എന്നെ കൊല്ലാന്‍ ശ്രമിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ വാക്കുകള്‍ പുറത്തുവന്നതിനു ശേഷം ഇക്കാര്യം ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ കാര്യമായ ചര്‍ച്ചയ്ക്കു വഴിവച്ചു. ഒരു സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഐഫോണ്‍ ഉപയോഗിക്കുകയും പാചകക്കാരന് മാത്രം ബ്ലാക്ബെറി ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍ അയാളാണ് കുറ്റവാളി എന്ന് നമുക്ക് ഊഹിക്കാം. ഇതോടെ സിനിമയുടെ ത്രില്ലും തീര്‍ന്നുവെന്നും ഒരാള്‍ എഴുതി. മറ്റൊരാള്‍ എഴുതിയത് താനും ഹോളിവുഡ് സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ഇതു ശരിയാണെന്നു പറയാന്‍ എനിക്കു സാധിക്കും. ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റിന് കുറച്ചുകൂടെ മയമുണ്ട്. എന്നാല്‍, ഇത് പലരും കരുതുന്നതിനേക്കാള്‍ സാധാരണമായ കാര്യമാണ്. ആപ്പിള്‍ ഹൈ പ്രൊഫൈല്‍ കമ്പനിയാണ്. അവര്‍ തങ്ങളുടെ ഫോണ്‍ അങ്ങനെ ഉപയോഗിക്കാന്‍ അനുവദിക്കില്ല.
ഇതു സത്യമാണോ?
മാക്റൂമേഴ്സ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതു പോലെ ആപ്പിളിന്റെ ലോഗോയും ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് പ്രത്യേകം നിബന്ധനകളുണ്ട്. ട്രെയ്ഡ് മാര്‍ക്കുകളും കോപ്പിറൈറ്റുകളും അടക്കമുള്ള നിബന്ധനകള്‍ ഓണ്‍ലൈനില്‍ വ്യക്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. (അവ ഇവിടെവായിക്കാം) തങ്ങളുടെ ഹൈ-എന്‍ഡ് ടെക്നോളജി ഏറ്റവും നല്ല രീതിയില്‍ മാത്രമേ കാണിക്കാവൂ എന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ആപ്പിളിന് ദോഷം ചെയ്യുന്ന രീതിയില്‍ അവരുടെ ട്രെയ്ഡ് മാര്‍ക്കുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് വളരെ വ്യക്തമായിതന്നെ പറഞ്ഞിട്ടുണ്ട്.
പ്രാദേശിക സിനിമക്കാര്‍
ഹോളിവുഡിനു പുറമെയുള്ളവര്‍ എന്തു ചെയ്യുന്നുവെന്ന് ആപ്പിള്‍ അന്വേഷിച്ചതായി കേട്ടിട്ടില്ല. എന്നാല്‍, തങ്ങളുടെ ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യം വ്യക്തമായി തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
അദ്ഭുതമില്ല
പുതിയ വെളിപ്പെടുത്തലില്‍ അശേഷം അദ്ഭുതമില്ലെന്നു പറയുന്നവരും ഉണ്ട്. ആക്ഷന്‍ സീരിസായ '24' ല്‍ ഇതു വളരെ വ്യക്താമയി കാണാമെന്നു പറയുന്നു. മോശം കഥാപാത്രങ്ങള്‍ വിന്‍ഡോസ് കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്. അതേസമയം ഹീറോമാര്‍ എപ്പോഴും മാക് ഉപയോഗിക്കുന്നു എന്ന് വയേഡ്മാഗസില് 2002ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ടിവി ഷോ നടത്തുന്നവര്‍ തങ്ങളുടെ പ്രൊഡക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് ആപ്പിളിന്റെ എക്സിക്യൂട്ടീവുമാര്‍ ഉല്‍കണ്ഠ അറിയിച്ചതായി ദി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആപ്പിള്‍ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.