എല്ലാം തകർത്ത് കൊറോണ: ഇന്ത്യക്ക് 15,000 കോടി നഷ്ടം, സ്മാർട് ഫോൺ വിപണി സ്തംഭിച്ചു!
Mail This Article
കൊറോണവൈറസ് ലോക്ക്ഡൗൺ കാരണം ബിസിനസ്സുകളെല്ലാം തകർന്നിരിക്കുകയാണ്. ഇത് നിരവധി പേര്‍ക്ക് ജോലി നഷ്‌ടപ്പെടാനും അവരുടെ സാമ്പത്തിക സുരക്ഷയെ അപകടത്തിലാക്കാനും കാരണമായി. ഇന്ത്യയിൽ മൊബൈൽ ഫോൺ മേഖലയെ കാര്യമായി തന്നെ കൊറോണ ബാധിച്ചിട്ടുണ്ട്.
ഈ മേഖലയിൽ ഏകദേശം 1,500 കോടി രൂപയുടെ നഷ്ടമാണ് കാണുന്നതെന്ന് വിദഗ്ധർ വെളിപ്പെടുത്തി. ലോക്ക്ഡൗൺ കാരണം വ്യവസായത്തിന് 15,000 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരുമെന്ന് ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ചെയർമാൻ പങ്കജ് മോഹിന്ദ്രൂ പറഞ്ഞു. ഇത് ഇപ്പോഴത്തെ സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആഘാതം ലഘൂകരിക്കാൻ ഞങ്ങൾ അംഗങ്ങളോട് സംസാരിക്കുകയും സർക്കാരിനെ സമീപിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സ്മാർട് ഫോൺ വിപണി വളരെ വലുതാണ്. 2018-2019 ൽ ഇത് 1.7 ലക്ഷം കോടി രൂപയായിരുന്നു. മാത്രമല്ല, ഇന്ത്യയിൽ ഫോണുകൾ നിർമ്മിക്കുന്നതെന്തും സ്മാർട് ഫോണുകളുടെ ആഭ്യന്തര ഡിമാൻഡ് കണക്കിലെടുത്താണ്. സർക്കാർ വ്യവസായത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ കോവിഡ് -19 പടരുന്നത് തടയാൻ ലോക്ക്ഡൗൺ നടപ്പിലാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും എല്ലാ കമ്പനികളും ഇത് പാലിക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട് ഫോൺ വിതരണക്കാരനായ ഷഓമി, ലോക്ക്ഡൗണിന്റെ പ്രഖ്യാപനത്തിന് മുൻപ് തന്നെ 30,000 പേരെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ തീരുമാനിച്ചിരുന്നു. കൊറോണ വൈറസിന്റെ ആഘാതം ഡിസംബർ മുതൽ ഇന്ത്യൻ മൊബൈൽ മേഖലയെ ബാധിച്ചു. നേരത്തെ, ചൈനയിൽ നിന്നുള്ള പാർട്സുകളുടെ വിതരണം സ്തംഭിച്ചതിനാൽ ബിസിനസിനെ ബാധിച്ചിരുന്നു. ഇപ്പോൾ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
റീട്ടെയിൽ സ്റ്റോറുകൾ വഴി വിൽക്കുന്ന കമ്പനികൾക്ക് മാർച്ച് 23 മുതൽ കാര്യമായ വരുമാനം വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. വരുമാനപ്രവാഹം കൂടാതെ എല്ലാ കമ്പനികളും വഹിക്കേണ്ട നിശ്ചിത ചെലവുകളുണ്ട്. ചെറുകിട സ്ഥാപനങ്ങൾക്ക് പ്രതിദിനം 5-6 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ട്.