കേന്ദ്ര സര്ക്കാർ ജിഎസ്ടി 50% വർധിച്ചു, സ്മാർട് ഫോണുകളുടെ വില കുത്തനെ കൂട്ടി
Mail This Article
സ്മാർട് ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുമെന്ന് ജിഎസ്ടി കൗൺസിൽ നേരത്ത്െ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടിയിൽ 50 ശതമാനം വർധനവ് വന്നതോടെ എല്ലാ കമ്പനികളും സ്മാർട് ഫോണുകളുടെ വില വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ സ്മാർട് ഫോണുകളുടെയും വില വർധിപ്പിക്കുമെന്ന് ഷഓമി ഉൾപ്പടെയുള്ള കമ്പനികൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിൽ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരുമെന്ന് ഷഓമി പ്രസ്താവന ഇറക്കി. ‘മറ്റ് ചില ഘടകങ്ങൾ പരിഗണിച്ച് ഞങ്ങളുടെ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങളിൽ <5% മാർജിൻ ഉണ്ടാക്കുകയെന്ന ഷഓമി നയത്തിന് അനുസൃതമായി, ഞങ്ങളുടെ ഉല്‍പ്പന്നങ്ങൾക്ക് വില വർധിപ്പിക്കും. പുതിയ വിലകൾ ഉടനടി പ്രാബല്യത്തിൽ വരും.’
രാജ്യത്ത് വിൽക്കുന്ന ഓരോ സ്മാർട് ഫോണിന്റെയും ഇടുങ്ങിയ മാർജിനും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് ഉയർന്ന വിലയ്ക്ക് കാരണമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി, പോക്കോ എന്നിവയുൾപ്പെടെയുള്ള ഷഓമിയുടെ ജനപ്രിയ സബ്‌സിഡിയറികളായ സ്മാർട് ഫോണുകൾക്കും വിലവർധിക്കും.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ സ്മാർട് ഫോൺ കമ്പനികൾ പ്രശ്‌നങ്ങൾ നേരിടുന്ന സമയത്താണ് വിലവർധനവ്. മൊബൈൽ ഫോണുകളിൽ ജിഎസ്ടി ഉയർത്താനുള്ള നിർദേശത്തിനെതിരെ ഇന്ത്യാ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ധനമന്ത്രി നിർമ്മല സീതാരാമനെ സമീപിച്ചിരുന്നു.
കൊറോണ വൈറസ് മൂലം വിതരണ ശൃംഖലയിലെ തകരാറുമൂലം വ്യവസായം കടുത്ത സമ്മർദ്ദത്തിലാണെന്നും നിലവിലെ നിലവാരത്തിലുള്ള 12 ശതമാനത്തിൽ നിന്ന് മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നത് പരിഗണിക്കുന്നത് വളരെ അനുചിതമായ സമയമാണെന്നും ഐസിഇഎ വ്യക്തമാക്കിയിരുന്നു.