ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണി തകർന്നു, 24% ഇടിവ്; നേട്ടം സ്മാർട് ഫോണുകൾക്ക്
Mail This Article
ഇന്ത്യയുടെ ഫീച്ചർ ഫോൺ വിപണിയിൽ 2020 ന്റെ ആദ്യ പാദത്തിൽ 24 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് ഉപഭോക്താക്കള്‍ സ്മാർട് ഫോണുകളിലേക്ക് മാറുന്നതായി സൂചിപ്പിക്കുന്നു. രാജ്യത്തെ ഫീച്ചർ ഫോണുകളുടെ കയറ്റുമതിയിൽ മുൻനിരയിലുള്ളത് ഐറ്റെലാണ്. ഇവരുടെ വിപണി വിഹിതം കഴിഞ്ഞ വർഷത്തെ ഒന്നാം പാദത്തിലെ 7 ശതമാനത്തിൽ നിന്ന് ഈ വർഷം ഇതേ പാദത്തിൽ 22 ശതമാനമായി ഉയർന്നതായി കൗണ്ടർപോയിന്റ് റിസർച്ചിൽ നിന്നുള്ള ഡേറ്റ വ്യക്തമാക്കുന്നു.
ഇന്ത്യൻ മൊബൈൽ നിർമാതാക്കളായ ലാവയുടെ വിൽപ്പന ഈ വർഷം ഒന്നാം പാദത്തിൽ 15 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 13 ശതമാനമായിരുന്നു. സാംസങ്ങിന്റെ ഓഹരി വിഹിതം 15 ശതമാനമായി തുടരുന്നു. നോക്കിയയും മൈക്രോമാക്സും ഇന്ത്യ ഫീച്ചർ ഫോൺ വിപണിയിലെ മികച്ച അഞ്ച് ബ്രാൻഡുകളിൽ ഉൾപ്പെടുന്നതാണ്.
വിപണിയിൽ നോക്കിയയുടെ വിഹിതം ഒരു വർഷം മുൻപത്തെ എട്ട് ശതമാനത്തിൽ നിന്ന് ഈ വർഷം 13 ശതമാനമായി ഉയർന്നപ്പോൾ മൈക്രോമാക്‌സിന്റെ വിഹിതം 2020 ലെ ഒന്നാം ക്വാർട്ടറിൽ 7 ശതമാനമായി ഉയർന്നു. ബാക്കിയുള്ള കമ്പനികളുടെ ഓഹരികൾ 54 ശതമാനത്തിൽ നിന്ന് 27 ശതമാനമായി കുറഞ്ഞു.
മൊത്തത്തിൽ, ചൈനീസ് ബ്രാൻഡുകൾ ഇന്ത്യ ഫീച്ചർ ഫോൺ വിപണിയിൽ വൻ നേട്ടം കൈവരിച്ചു. ഒന്നാം പാദത്തിൽ മൊത്തം ഫീച്ചർ ഫോൺ കയറ്റുമതിയുടെ 33 ശതമാനം വിഹിതവും ചൈനീസ് ബ്രാൻഡുകളാണ്. 2019 ലെ ഒന്നാം പാദത്തിൽ ഇത് 17 ശതമാനം ആയിരുന്നു. ട്രാൻസ്‌ഷൻ ഗ്രൂപ്പ് ബ്രാൻഡുകൾ (ഐറ്റെൽ, ഇൻഫിനിക്സ്, ടെക്നോ) 2020 ലെ ഒന്നാം നിരയിലെ ഏറ്റവും ഉയർന്ന വിപണി വിഹിതത്തിൽ എത്തി. ഇവർ ഈ വര്‍ഷം ആദ്യപാദത്തിൽ 78 ശതമാനം വളർച്ച നേടി. ടയർ 3, ടയർ 4 നഗരങ്ങൾ, ഗ്രാമീണ ഇന്ത്യ എന്നിവിടങ്ങളിൽ സ്മാർട് ഫോണുകളിലേക്കുള്ള മാറ്റം ശക്തമായി തുടരുകയാണെന്ന് കൗണ്ടർപോയിന്റ് റിസർച്ച് അറിയിച്ചു.