ADVERTISEMENT

ആപ്പിളും ഫെയസ്ബുക്കും അത്ര സൗഹൃദത്തിലല്ല എന്ന കാര്യം പ്രശസ്തമാണ്. ആപ്പിളിന്റെ മുന്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്‌സും ഇപ്പോഴത്തെ തലവന്‍ ടിം കുക്കും ഫെയ്‌സ്ബുക്കിനെ വിമര്‍ശിക്കുമ്പോള്‍ വാക്കുകള്‍ ഒട്ടും നേര്‍പ്പിക്കാന്‍ ശ്രമിക്കാറില്ല. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നില്ല എന്നാണ് ഇരുവരും ആരോപിക്കുന്നത്. എന്നാല്‍പ്പിന്നെ സ്വന്തമായി ഒരു ഫോണ്‍ അങ്ങിറക്കി കാണിച്ചുകൊടുക്കാമെന്ന് ഫെയ്‌സ്ബുക് ചിന്തിച്ചിരുന്നതായി പറയുന്നു. ആപ്പിളിനെയും ലോകത്തെ ഏറ്റവും ജനപ്രിയ ഒഎസായ ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിളിനെയും വെല്ലുവളിക്കുക എന്ന ലക്ഷ്യമായിരുന്നു സ്വന്തമായി സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കാന്‍ അതീവ രഹസ്യമയി ശ്രമിച്ച ഫെയ്‌സ്ബുക്കിനുണ്ടായിരുന്നത് എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 

പിന്നീട് എച്ടിസിയുമായി ചേര്‍ന്ന് ഫെയ്‌സ്ബുക് ഒരു ഫോണ്‍ ഇറക്കുക തന്നെ ചെയ്തുവെങ്കിലും സ്മാര്‍ട് ഫോണിനെക്കുറിച്ചുള്ള കമ്പനിയുടെ ആദ്യ സങ്കല്‍പ്പം വളരെ അതിമോഹം നിറഞ്ഞതായിരുന്നുവെന്നും ഫോണ്‍ അടിമുടി കമ്പനിയുടെ താത്പര്യം സംരക്ഷിക്കുന്നതായിരുന്നു എന്നുമാണ് റിപ്പോർട്ട്.

അതീവ രഹസ്യാത്മകമായി ആയിരുന്നു കമ്പനി കരുക്കള്‍ നീക്കിയിരുന്നത്. ഫെയ്‌സ്ബുക്കിന്റെ തന്നെ പല ജോലിക്കാരോടും ഇതേക്കുറിച്ച് കമ്പനി പറഞ്ഞിരുന്നില്ല എന്നാണ് 'ഫെയ്‌സ്ബുക്: ദി ഇന്‍സൈഡര്‍ സ്റ്റോറി' എന്ന പുസ്തകത്തില്‍ സ്റ്റീവന്‍ ലെവി കുറിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ആദ്യകാല ചരിത്രമാണ് ലെവി ഈ പുസ്തകത്തിലൂടെ വരച്ചിടുന്നത്. സ്വന്തംസ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമത്തെ വിശദമായ തന്നെ ലെവി വിവരിക്കുന്നുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനിക്കായി പ്രവര്‍ത്തിച്ചിരുന്നവരെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നു. ഫോണിനെ കമ്പനിക്കുള്ളില്‍ വിളിച്ചിരുന്നത് ജിഎഫ്‌കെ എന്നായിരുന്നു. വു-ടാങ് ക്ലാനിലെ (Wu-Tang Clan) ഒരു അംഗമായിരുന്ന ഗോസ്റ്റ് ഫെയ്‌സ് കിലയുടെ ചുരക്കപ്പേരായിരുന്നു ഇത്. ഇത്തരം സൂചനകള്‍ മുൻപും കേട്ടിരുന്നു. ചമാത് പാലിനപിറ്റിയ എന്ന വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റായിരുന്നു ഇതിനായി പ്രവര്‍ത്തിച്ചിരുന്നവരെ നയിച്ചിരുന്നത്. ഫെയ്‌സ്ബുക്കില്‍ 2007 മുതല്‍ 4 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോരാതിരിക്കാനും, ഇത് അത്ര പ്രാധാന്യമുള്ള കാര്യമല്ലെന്നു തോന്നിപ്പിക്കാനുമായി പാലിനാപ്പിറ്റിയ തന്റെ ടീമിലുള്ളവരെ ഫെയ്‌സ്ബുക്കിന്റെ പേരില്ലാത്ത ഒരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഏതെങ്കിലും ഫെയ്‌സ്ബുക് ജോലിക്കാരനോ, ജോലിക്കാരിയോ കമ്പനിക്ക് ഒരു ഫോണ്‍ ഇറക്കാന്‍ ഉദ്ദേശമുണ്ടോ എന്ന സംശയം ചോദിച്ചാല്‍ ഇല്ലാ എന്ന ഉത്തരമായിരുന്നു ലഭിച്ചിരുന്നതെന്നും ലെവിയുടെ പുസ്തകം പറയുന്നു. ഫെയ്‌സ്ബുക്കിന്റെ ആദ്യ 20 ജോലിക്കാരില്‍ ഒരാളായിരുന്ന എസ്രാ കാലഹന്‍ പറയുന്നത് ഇതാദ്യമായാണ് കമ്പനി ജോലിക്കാരോട് ഒരു കാര്യത്തില്‍ നുണ പറയുന്നത് എന്നാണ്.

പുറത്തിറക്കാന്‍ സാധിക്കാതെപോയ ഫോണിന്റെ രൂപകല്‍പ്പന യെവ്‌സ് ബെഹാര്‍ (Yves Béhar) എന്ന വിശ്രുത ഡിസൈനറുടേതായിരുന്നു. ഈ ഫോണിന് ഒരു സവിശേഷ പൊഴി (groove) ഉണ്ടായിരുന്നുവത്രെ. ഇതില്‍ തള്ളവിരല്‍ വച്ചാല്‍ എളുപ്പത്തില്‍ സക്രോള്‍ ചെയ്യാമായിരുന്നുവെന്നും പറയുന്നു. ഫോണിന്റെ പ്രോസസറിനായി ഇന്റലുമൊത്തു പ്രവര്‍ത്തിക്കാനായിരുന്നു ഫെയ്‌സ്ബുക്കിന്റെ പ്ലാന്‍. ഫോണിന്റെ മൂലരൂപം (prototype) ആപ്പിളിനു വേണ്ടി ഐഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനികളിലൊന്നായ ഫോക്‌സ്‌കോണ്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നുവെന്നും പറയുന്നു. എന്നാല്‍, ഈ മൂലരൂപത്തിന്റെ ഫോട്ടോ പോലും പുറത്തു വരാതിരിക്കത്തക്ക രീതിയിലുള്ള രഹസ്യാത്മകതയായിരുന്നു നിര്‍മ്മാണവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്നത്. ഒരു ഐഫോണിന്റെ പോലും ചിത്രങ്ങള്‍ അത് ഔദ്യോഗികമായി പുറത്തിറിക്കുന്നതിനു മുൻപ് പല തവണ പുറത്താകാറുണ്ട്.

ആപ്പിളിന്റെയും ഗൂഗിളിന്റെയും മേധാവിത്വത്തെ തങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് വെല്ലുവിളിക്കണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഫെയ്‌സ്ബുക്കിന്റെ നടക്കാതെപോയ സ്വപ്‌നത്തില്‍ ഉണ്ടായിരുന്നതെന്നു പറയുന്നു. ഈ ബൃഹത് പദ്ധതി എന്തോ കാരണത്താല്‍ പാളിയതിനു ശേഷമാണ് എച്ടിസിയുമായി ചേര്‍ന്ന് ഒരു ആൻഡ്രോയിഡ് ഫോണ്‍ ഇറക്കിയത്. എച്ടിസി ഫസ്റ്റ് എന്ന പേരിലാണ് 2013ല്‍ ഫോണിറക്കിയത്. ഫാണില്‍ ഫെയ്‌സ്ബുക്കിന്റെ ന്യൂസ്ഫീഡ് ഹോംസ്‌ക്രീനില്‍ തന്നെ കാണിച്ചിരുന്നു എന്നതായിരുന്നു ആകെയുണ്ടായിരുന്ന മാറ്റം. ഈ ഫോണ്‍ ഒരു വന്‍ പരാജയമാണ് എന്നായിരുന്നു റിവ്യൂവര്‍ വിധിയെഴുതിയത്. ഇതു പുറത്തിറക്കി ഒരു മാസത്തിനു ശേഷം ടെലികോം സേവനദാതാവായ എടിആന്‍ഡ്ടി ഇത് വെറും 99 സെന്റിനാണ് വിറ്റത്. വീണ്ടുമൊരു പരാജയം കൂടെ ഏറ്റുവാങ്ങാനില്ലെന്ന തോന്നലായിരിക്കണം ഈ മോഡലിന് ഒരു പിന്‍ഗാമിയുമായി വരേണ്ടെന്ന് ഫെയ്‌സ്ബുക് തീരുമാനിച്ചത്.

'ഫെയ്‌സ്ബുക്ക് ഫോണ്‍' നിര്‍മ്മിക്കുക എന്ന കാര്യത്തില്‍ കമ്പനി പരാജയപ്പെട്ടുവെങ്കിലും സ്മാര്‍ട് ഫോണ്‍ ലോകത്ത് ഫെയ്‌സ്ബുക്കിന്റെ ലോഗോ ഉയര്‍ന്നുതന്നെയാണ് പറക്കുന്നതെന്ന് കാണാം. ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആദ്യ പത്ത് ഫ്രീ ആപ്പുകളില്‍ മൂന്നും ഫെയ്‌സ്ബുക്കിന്റെ സ്വന്തമാണ്! ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ഫെയ്‌സ്ബുക് തന്നെയാണ് മുന്നിൽ. ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകള്‍ ഏറ്റെടുത്തതിലൂടെയാണ് ഇത്തരമൊരു വിജയം ഫെയ്‌സ്ബുക് സാധ്യമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com