ലോകം കൊറോണ ഭീതിയിൽ: ഐഫോൺ 12 പുറത്തിറക്കുന്നത് നവംബറിലേക്ക് മാറ്റി
Mail This Article
ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. മിക്ക ടെക് ഇവന്റുകളും സ്മാർട് ഫോൺ ലോഞ്ചുകളും മാറ്റിവച്ചിരിക്കുകയാണ്. ആപ്പിളിന്റെ പുതിയ ഐഫോൺ 12 സീരീസ് അവതരിപ്പിക്കുന്നത് കുറഞ്ഞത് രണ്ട് മാസമെങ്കിലും വൈകിയേക്കാം എന്നാണ് റിപ്പോർട്ട്. സാധാരണ സെപ്റ്റംബർ പകുതിയോടെയാണ് ഐഫോൺ ലോഞ്ച് നടക്കാറ്. ഈ വർഷം നവംബറിൽ നടക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത്.
ഇൻവെസ്റ്റ്മെന്റ് ബാങ്ക് കോവന്റെ റിപ്പോർട്ട് അനുസരിച്ച്, ആപ്പിളിന്റെ രണ്ടാം പാദ ഉത്പാദനം 3.5 കോടി യൂണിറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ പാദത്തിൽ നിന്ന് 5 ശതമാനം ഇടിവാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിന്ന് 13 ശതമാനം ഇടിവും കാണിക്കുന്നു.
ഉൽപാദന വിതരണ ശൃംഖല സാധാരണ ഔട്ട്‌പുട്ട് നിരക്കിലേക്ക് മടങ്ങിയെത്തിയെങ്കിലും വില്‍പ്പന ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് വിപണി നിരീക്ഷകർ പറയുന്നത്. രണ്ടാം പാദത്തിൽ ആപ്പിളിന്റെ ഐഫോൺ കയറ്റുമതി മൂന്നു കോടിയിലെത്തുമെന്നാണ് കോവൻ പ്രവചിക്കുന്നത്.
നവംബറിലെ ഐഫോൺ 12 ലോഞ്ച് ഇവന്റിന് കൂടുതൽ ആളുകളെ പങ്കെടുക്കാൻ അനുവദിക്കാനുള്ള സാധ്യതയുണ്ടെന്നും ആപ്പിൾ ഇൻസൈഡറായ ജോൺ പ്രോസ്സർ പറഞ്ഞു. ലോക്ഡൗൺ കാരണം അടച്ച വിവിധ വിപണികളിൽ കൂടുതൽ സ്റ്റോറുകൾ വീണ്ടും തുറക്കാൻ ആപ്പിള്‍ അധികം സമയമെടുത്തേക്കും. ആപ്പിൾ ഇതുവരെ 500 ഓളം റീട്ടെയിൽ സ്റ്റോറുകളിൽ 256 എണ്ണം വീണ്ടും തുറന്നു.
English Summary: Apple iPhone 12 launch postponed to November: Report