സർക്കാർ ഇളവിൽ നിരവധി ടെക് കമ്പനികള്‍ ഇന്ത്യയിലേക്ക്, ചൈനയ്ക്ക് വൻ തിരിച്ചടി
Mail This Article
ആപ്പിളിനുവേണ്ടി ഐഫോണ്‍ നിര്‍മിച്ചു നല്കുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ 6.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 48,500 കോടിരൂപ) പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതിക്ക് കീഴില്‍ ഫോക്സ്കോണ്‍ ടെക്നോളജി, പെഗാട്രൊണ്‍ കോര്പറേഷന്, വിസ്ട്രണ്‍ കോര്പറേഷന് തുടങ്ങിയ മുന്‍ നിരക്കാര്‍ക്ക് പുറമേ 19 കമ്പനികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ അസംബ്ലിംഗ് കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവ് ചൈനക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളുടെ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികളുടെ അപേക്ഷകളില്‍ സര്‍ക്കാര്‍ തരത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഐഫോണ്‍ അസംബ്ലിംഗിന്റെ അഞ്ചിലൊന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ നേരത്തെ തന്നെ തത്വത്തില്‍ തീരുമാനമെടുത്തിരുന്നു.
ചൈനയിലെ വന്‍ ഫാക്ടറികളിലാണ് ഈ തായ്വാനീസ് ഐഫോണ്‍ അസംബ്ലിങ് കമ്പനികള്‍ ഇതുവരെ ഐഫോണുകള്‍ കൂട്ടിയോജിപ്പിച്ചിരുന്നത്. രണ്ട് വര്‍ഷമായി തുടരുന്ന ചൈന - അമേരിക്ക വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നും അമേരിക്കയിലേക്കുള്ള ഐഫോണ്‍ തീരുവ വര്‍ധിപ്പിച്ചതും ഇവര്‍ക്ക് തിരിച്ചടിയായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 150 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട് ഫോണ്‍ നിര്‍മാണ പദ്ധതികള്‍ ആകര്‍ഷിക്കുകയാണ് ഇന്ത്യന്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഐഫോണ്‍ അസംബ്ലിങ് കമ്പനികള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്ലാന്റിനായി ഫോക്സ്കോണ്‍ മാത്രം ഒരു ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 7,360 കോടി രൂപ) നിക്ഷേപിക്കും. ഇന്ത്യയില്‍ പ്രവര്‍ത്തന അനുമതിക്കായി അപേക്ഷ നല്കിയ മറ്റൊരു കമ്പനിയാണ് പെഗാട്രണ്‍. കഴിഞ്ഞ ജൂലൈയിലാണ് അവര്‍ അപേക്ഷ നല്കിയ വിവരം പുറത്തുവിട്ടത്. ബെംഗളൂരുവിലെ പ്ലാന്റില്‍ മറ്റൊരു കമ്പനിയായ വിസ്ട്രോണ്‍ 165 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുൻപ് ഇന്ത്യയിലേക്ക് ആദ്യമായി എത്തിയ ഐഫോണ്‍ അസംബ്ലിങ് കമ്പനിയാണ് വിസ്ട്രോണ്‍.
സര്‍ക്കാര്‍ തലത്തിലുള്ള ചുവപ്പുനാടകളുടെ കാലതാമസവും ഉയര്‍ന്ന നികുതിയുമാണ് മുന്‍കാലങ്ങളില്‍ വിദേശ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്നും പിന്നോട്ടു വലിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന നികുതിയിളവ് കമ്പനികളെ ആകര്‍ഷിക്കുന്നുവെന്നാണ് സൂചന. ചൈനയെ അപേക്ഷിച്ച് ഇന്ത്യയില്‍ 15 ശതമാനത്തോളം കൂലി കുറവാണെന്നതും കമ്പനികളെ ആകര്‍ഷിക്കാവുന്ന കാര്യമാണ്.
സ്മാര്‍ട് ഫോണ്‍ ആഭ്യന്തര വിപണിയുടെ വളര്‍ച്ചയും കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഏതാണ്ട് 70 കോടി ഇന്ത്യക്കാര്‍ സ്മാര്‍ട് ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2025 ആകുമ്പോഴേക്കും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് സൂചനകള്‍. ഐഫോണ്‍ അസംബ്ലിങ് ഇന്ത്യയില്‍ തന്നെയായാല്‍ നികുതിയിലെ കുറവ് ഐഫോണ്‍ വിലയിലും കുറവുണ്ടാക്കും. ഇത് കൂടുതല്‍ ഐഫോണ്‍ ഉപഭോക്താക്കളെ ഇന്ത്യയിലുണ്ടാക്കുമെന്ന പ്രതീക്ഷയും സജീവമാണ്.
English Summary: Apple’s Assemblers Are Looking To Shift Some Operations From China To India