ADVERTISEMENT

അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 12 മോഡലുകളുടെ കൂടെ ചാർജർ ഇല്ലെങ്കിൽ രാജ്യത്ത് വിൽക്കേണ്ടെന്ന നിലപാടുമായി ബ്രസീലും ഫ്രാൻസും രംഗത്തെത്തി. ഇതോടെ ചാർജർ അഡാപ്റ്ററുകളും ഐഫോണിനൊപ്പം നൽകാൻ ആപ്പിളിനെ നിർബന്ധിതരാക്കും എന്നാണ് അറിയുന്നത്.

 

പുതിയ ഐഫോൺ12 ബോക്‌സിൽ നിന്ന് ചാർജറും ഇയർപോഡും നീക്കംചെയ്‌തെങ്കിലും പ്രാദേശിക നിയമങ്ങൾ കാരണം കമ്പനിയ്ക്ക് ഫ്രാൻസിൽ ഇയർപോഡുകളുമായി വിൽപന തുടരേണ്ടിവരുമെന്ന് ഒക്ടോബറിൽ തന്നെ റിപ്പോർട്ട് വന്നിരുന്നു. ഐഫോൺ 12, ഐഫോൺ 11, ഐഫോൺ എക്സ്ആർ എന്നിവയ്ക്കൊപ്പം ഇനി യുഎസ്ബി കേബിൾ കൂടാതെ പവർ അഡാപ്ടർ കൂടി നൽകണമെന്ന് സാവോ പോളോയിലെ കോടതിയാണ് ഉത്തരവിട്ടത്. 

 

ചാർജറുകൾ വ്യാപകമായാൽ പരിസ്ഥിതിക്ക് പ്രശ്നമാകുമെന്ന് പറഞ്ഞാണ് അഡാപ്റ്ററുകൾ നീക്കം ചെയ്തത്. എന്നാൽ, ആപ്പിളിന്റെ ഈ വാദം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ചാർജർ ഐഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ആക്സസറിയാണെന്നും അത് ഉപഭോക്താവിന് നൽകണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

 

ബോക്സിൽ നിന്ന് ചാർജറുകൾ നീക്കംചെയ്യുന്നത് പരിസ്ഥിതിയെ സഹായിക്കുമെന്നതിന് ആപ്പിൾ മതിയായ തെളിവുകൾ നൽകിയിട്ടില്ലെന്നും പുറത്തുനിന്നുള്ള ചാർജറുകൾ വാങ്ങിയ ഉപഭോക്താക്കൾക്കും അതേ സാങ്കേതിക പിന്തുണ നൽകുമെന്ന് കമ്പനി ഉറപ്പുനൽകുന്നില്ലെന്നുമാണ് നിയമവിദഗ്ധർ കുറ്റപ്പെടുത്തിയത്. തീരുമാനത്തോട് ആപ്പിൾ അടുത്ത ദിവസം തന്നെ പ്രതികരണം അറിയിക്കണം. അല്ലാത്തപക്ഷം കമ്പനിക്ക് ബ്രസീലിൽ പിഴ നല്‍കേണ്ടിവരും.

 

ഈ തീരുമാനം സാവോ പോളോ സ്റ്റേറ്റിന് മാത്രമുള്ളതാണെങ്കിലും ബ്രസീലിന്റെ ദേശീയ ഉപഭോക്തൃ സെക്രട്ടറി രാജ്യത്തൊട്ടാകെ വിതരണം ചെയ്യുന്ന ഐഫോൺ ബോക്സിൽ പവർ അഡാപ്റ്റർ ഉൾപ്പെടുത്തുന്നത് ആപ്പിളിനെ അറിയിച്ചിട്ടുണ്ട്. ബ്രസീലിന്റെയും ഫ്രാൻസിന്റെയും തീരുമാനം മറ്റുരാജ്യങ്ങളും പിന്തുടർന്നാൽ ആപ്പിളിന് വൻ തിരിച്ചടിയാകും.

 

English Summary: Apple will be forced to sell iPhones with included power adapter in Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com