ADVERTISEMENT

താമസിയാതെ അവതരിപ്പിക്കാൻ പോകുന്ന ഐഒഎസ് 14.5, ഐപാഡ് ഒഎസ് 14.5 എന്നിവ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകാന്‍ സാധ്യതയുണ്ട്. ഉപയോക്താക്കള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ അവരുടെ ഉപകരണങ്ങളിലിരുന്ന് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആര്‍ക്കും തന്നെ അറിയില്ല. ഇതിനായി 'ആപ് സുതാര്യതാ' നയം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഫോണുകളിലും മറ്റും ഇന്‍സ്റ്റാള്‍ ചെയ്തുവരുന്നതും, ഉപയോക്താവ് പിന്നീട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായ ആപ്പുകള്‍ക്ക് ഉപയോക്താവ് തന്റെ ഡിവൈസിലും ഇന്റര്‍നെറ്റിലും എന്തെല്ലാം ചെയ്യുന്നുവെന്നു നോക്കിയിരിക്കാനുള്ള അവകാശമുണ്ടോ? അല്ലെങ്കില്‍ ആപ്പിള്‍ മേധാവി ടിം കുക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഉപയോക്താവറിയാതെ അയാളെക്കുറിച്ചുള്ള വിശദമായ പ്രൊഫൈല്‍ സൃഷ്ടിക്കാനുള്ള' അവകാശമുണ്ടോ എന്ന ചോദ്യം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഉപയോക്താക്കളുടെ 'മൗലിക മനുഷ്യാവകാശം' സംരക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് കുക്ക് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത്.

 

ആപ്പിള്‍ ഡിജിറ്റല്‍ പരസ്യ ബിസിനസിന് എതിരല്ല. ഡിജിറ്റല്‍ പരസ്യ മേഖല ശക്തിപ്പെടുക തന്നെ ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും, അതിനു കാരണം ജനങ്ങൾ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും കുക്ക് പറഞ്ഞു. ആളുകള്‍ ടിവി കാണുന്ന സമയം കുറഞ്ഞു വരികയാണ്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ വര്‍ധിക്കും. എന്നാല്‍, ചോദ്യമിതാണ് ഉപയോക്താക്കള്‍ അറിയാതെ അവരുടെ ചെയ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വിശദമായ പ്രൊഫൈലുകള്‍ തയാറാക്കി സൂക്ഷിക്കാന്‍ അനുവദിക്കണോ? ടൊറോന്റോ സ്റ്റാറിനു നല്‍കിയ അഭിമുഖത്തിലാണ് കുക്ക് തന്റെ വാദഗതികള്‍ ഉയര്‍ത്തിയത്. 

 

അതേസമയം, പ്രോക്ടര്‍ ആന്‍ഡ് ഗ്യാംബിൾ തുടങ്ങിയ ചില പ്രമുഖ കമ്പനികള്‍ ആപ്പിളിന്റെ പുതിയ മതില്‍ തകര്‍ക്കാന്‍ ശ്രമിച്ചേക്കുമെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കുക്ക് പറഞ്ഞത് ഉപയോക്താക്കള്‍ അറിയാതെ ട്രാക്കു ചെയ്യാന്‍ സാധ്യമല്ല എന്നതിനാല്‍ പുതിയ ആപ് ട്രാക്കിങ് ട്രാന്‍സ്പരന്‍സി മാറ്റത്തിനെതിരെ നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നാണ്. ഇനി ഉപയോക്താക്കളെക്കുറിച്ചുള്ള പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് ഐഫോണ്‍, ഐപാഡ് ഉപയോക്താക്കളെക്കുറിച്ചുള്ള കുറച്ചു ഡേറ്റയെ ശേഖരിക്കാനാകൂവെന്നും കുക്ക് പറഞ്ഞു.

 

ios

ഏതെങ്കിലും കമ്പനി തങ്ങളുടെ ആപ് ട്രാക്കിങ് ട്രാന്‍സ്പരന്‍സിക്കെതിരെ രംഗത്തുവരുന്നുണ്ടെങ്കില്‍ അതിനു കാരണം അവര്‍ക്ക് കുറച്ചു ഡേറ്റയെ കിട്ടുന്നൊള്ളൂ എന്നതാണ്. അവര്‍ക്കു കുറച്ചു ഡേറ്റ കിട്ടാന്‍ കാരണം ഉപയോക്താവ് ബോധപൂര്‍വം തീരുമാനം എടുക്കുന്നതിനാലാണെന്നും കുക്ക് പറയുന്നു. ഇത്തരം ഒരു നീക്കം മുൻപെങ്ങും ഉണ്ടായിട്ടില്ലെന്നും കുക്ക് പറഞ്ഞു. സ്വകാര്യത ഒരു മൗലിക മനുഷ്യാവകാശമാണെന്നാണ് ആപ്പിള്‍ ആദ്യംമുതല്‍ കരുതി വന്നതെന്നും കുക്ക് പറയുന്നു. തങ്ങള്‍ നടത്തുന്ന ഈ നീക്കത്തിനൊപ്പം ലോകമെമ്പാടുമുള്ള സർക്കാരുകളും സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള നിയമങ്ങള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ആപ് ട്രാക്കിങ് ട്രാന്‍സ്പരന്‍സി അടങ്ങുന്ന ഒഎസ് അപ്‌ഡേറ്റ് ഏതു ദിവസവും അവതരിപ്പിച്ചേക്കാം.

 

സ്മാര്‍ട് ഫോണുകളുടെ പ്രചാരത്തോടെ ആപ് സംസ്‌കാരവും വ്യാപകമാകുകയായിരുന്നു. ഡിജിറ്റല്‍ വിദ്യാഭ്യാസമില്ലായ്മ ചൂഷണം ചെയ്ത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാന്‍ ആപ്പുകള്‍ക്ക് എളുപ്പത്തില്‍ സാധിച്ചു. ആപ്പുകള്‍ ഇന്‍സ്റ്റാളിങ് സമയത്ത് കാണിക്കുന്ന 'എഗ്രി' ബട്ടണില്‍ അമര്‍ത്തുക മാത്രമാണ് ഉപയോക്താക്കള്‍ ചെയ്തു വന്നത്. ഇതു തരമായി കണ്ട് ആപ്പുകള്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇതുവരെ. അതേസമയം ആപ് സ്റ്റോര്‍ സാമ്പത്തിക രംഗത്ത് ഒരു 'അദ്ഭുതമായിരുന്നു' എന്നും കുക്ക് അഭിപ്രായപ്പെട്ടു. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്ന് 2020ല്‍ മാത്രം 500 ബില്ല്യന്‍ ഡോളറിനുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് കുക്ക് വെളിപ്പെടുത്തി. ആപ് വികസിപ്പിക്കല്‍ വ്യവസായം കാനഡയില്‍ മാത്രം 243,000  പേര്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്നും കുക്ക് ചൂണ്ടിക്കാട്ടി.

 

തങ്ങളുടെ ആപ് സ്റ്റോറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചില വിവരങ്ങളും കുക്ക് പുറത്തുവിട്ടു. ഓരോ ആഴ്ചയും ആപ് സ്റ്റോറിലേക്ക് കിട്ടുന്ന 100,000 ആപ്പുകളില്‍ നിന്ന് 40,000 എണ്ണം തള്ളിക്കളയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ആളുകളും യന്ത്രങ്ങളും ഉണ്ട്. ദുഷ്ടലാക്കുള്ള കോഡുകള്‍ അടങ്ങുന്ന ആപ്പുകളെയും മറ്റും അപ്പോള്‍ത്തന്നെ തള്ളിക്കളയുന്നു. വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവയ്ക്കും, അശ്ലീല ആപ്പുകള്‍ക്കും ഇടമൊരുക്കാന്‍ ആപ്പിളിന്റെ ആപ് സ്‌റ്റോര്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയെല്ലാം നോക്കി നടത്തുന്ന ഒന്നായതിനാല്‍ തങ്ങളുടെ ആപ് സ്റ്റോര്‍ സുരക്ഷിതമായ ഇടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 

 

എന്തായാലും, പുതിയ നയം പ്രാബല്യത്തില്‍ വന്നുകഴിയുമ്പോള്‍ ആപ്പുകള്‍ക്ക് അവരുടെ ചെയ്തികള്‍ നിരീക്ഷിക്കണമെങ്കില്‍ ഉപഭോക്താക്കളുടെ അനുമതി വാങ്ങേണ്ടിവരും. ഏതെങ്കിലും സാഹചര്യത്തില്‍ നല്‍കേണ്ടിവരുന്ന അനുമതി പിന്നെ പിന്‍വലിക്കാനും ഉപയോക്താവിനു സാധിച്ചേക്കുമെന്നാണ് കരുതുന്നത്. ആപ്പിളിന്റെ നീക്കം എന്തെങ്കിലും കാതലായ മാറ്റം കൊണ്ടുവരുമോ എന്നറിയാന്‍ ശ്വാസമടക്കിപ്പിടിച്ചു കാത്തിരിക്കുകയാണ് ടെക്‌നോളജി പ്രേമികള്‍.

 

English Summary: Apple's new privacy policy to come into effect on any day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com