അമേരിക്കയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനോളം വലിപ്പമുള്ള ഒരു ചെറുഗ്രഹമാണ് ഭൂമിക്കും ജീവനും ഭീഷണി ഉയര്‍ത്തുന്നത്. ശാസ്ത്രലോകം ആശങ്കപ്പെടുന്നതു പോലെ 2135ല്‍ ബെന്നു എന്ന് പേരിട്ടിരിക്കുന്ന ആ ചെറു ഗ്രഹം ഭൂമിയിലിടിച്ചാല്‍ ജീവന്‍ തന്നെ അപ്രത്യക്ഷമായേക്കുമെന്നാണ് ഗവേഷകർ പറയുന്നത്. നിലവിലെ സാങ്കേതികവിദ്യകള്‍ പ്രകാരം ബെന്നുവിനെ തകര്‍ക്കാനോ വഴി തിരിച്ചുവിടാനോ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസക്കു പോലും സാധിക്കില്ല.
ഭൂമിയില്‍ നിന്നും ബഹിരാകാശ പേടകം തൊടുത്തുവിട്ട് ആണവസ്‌ഫോടനം പോലുള്ള ശക്തിയേറിയ സ്‌ഫോടനങ്ങളിലൂടെ ബെന്നുവിന്റെ ദിശ മാറ്റാനുള്ള സാധ്യതയെക്കുറിച്ചാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നത്. ഹപ്പർവെലോസിറ്റി അസ്ട്രോയിഡ് മിറ്റിഗേഷൻ മിഷൻ ഫോർ എമർജൻസി റെസ്പോൻസ് (HAMMER) എന്ന കൂറ്റന്‍ ബഹിരാകാശ പേടകം ഉപയോഗിച്ച് ഈ ചെറുഗ്രഹത്തെ ഭൂമിയില്‍ ഇടിക്കുന്നതില്‍ നിന്നും ഒഴിവാക്കാനുള്ള സാധ്യതകളും നാസയിലെ ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്. 8.8 ടണ്‍ ഭാരമുള്ള ഹാമറില്‍ ആണവായുധങ്ങള്‍ ഘടിപ്പിച്ചശേഷം ബെന്നുവിലേക്ക് ഇടിച്ചിറക്കാനുള്ള സാധ്യതയാണ് പരിശോധിക്കപ്പെടുന്നത്.
1640 അടി വ്യാസമുള്ള ബെന്നു ഇനിവരുന്ന കാലത്ത് ഭൂമിക്ക് ചെറുതല്ലാത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. അഞ്ച് ഫുട്‌ബോള്‍ മൈതാനത്തോളം വലിപ്പം വരുമിത്. 79 ബില്യണ്‍ കിലോഗ്രാം ഭാരമുള്ള ബെന്നുവിന് ടൈറ്റാനിക്കിന്റെ 1664 ഇരട്ടി ഭാരമുണ്ട്. മണിക്കൂറില്‍ 1,02,000 കിലോമീറ്റര്‍ വേഗതയിലാണ് സൂര്യന് ചുറ്റും ബെന്നു കറങ്ങുന്നത്. 2135 സെപ്തംബര്‍ 25ന് ബെന്നു ഭൂമിയില്‍ ഇടിക്കാന്‍ 2700ല്‍ ഒന്ന് സാധ്യതയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. അറിഞ്ഞ ബെന്നു മാത്രമല്ല അറിയാത്ത നിരവധി ഛിന്ന ഗ്രഹങ്ങളും ഭാവിയില്‍ ഭൂമിക്ക് ഭീഷണിയായേക്കാം.
ബെന്നു ഭൂമിയില്‍ ഇടിക്കുകയാണെങ്കില്‍ അത് 1200 മെഗാടണ്‍ ശക്തിയേറിയ സ്‌ഫോടനമായിരിക്കും ഫലം. ഹിരോഷിമയിലെ ആണവസ്‌ഫോടനത്തിന്റെ 80,000 മടങ്ങ് വരുമിത്. ഏത് സമയത്തും ഒരു ചെറുഗ്രഹമായി ഭൂമി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്നതാണ് വസ്തുത. 'അത്തരമൊരു കൂട്ടിയിടി ഒരുപക്ഷേ നമ്മുടെ ജീവിതകാലത്ത് സംഭവിക്കില്ലായിരിക്കാം. പക്ഷേ ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും' യൂറോപ്യന്‍ സ്‌പേസ് ഓപറേഷന്‍സ് സെന്റര്‍ തലവന്‍ റോള്‍ഫ് ഡെന്‍സിങ് പറയുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ മാത്രം പ്രാപ്തി നമ്മുടെ സാങ്കേതികവിദ്യക്ക് ഇല്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകം.