ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വൈകീട്ട് 4.56 നാണ് ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ടു കുതിച്ചുയർന്നത്.
2015 ല്‍ വിക്ഷേപിച്ച ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജിസാറ്റ് 6എ ബഹിരാകാശത്ത് എത്തിച്ചത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിയ്ക്കാന്‍ ജിസാറ്റ് 6 എയ്ക്ക് സാധിക്കുമെന്ന് ഗവേഷകർ പറഞ്ഞു.
സാറ്റ്‌ലൈറ്റ് ഫോണുകൾക്കും 4ജി സാങ്കേതിക മേഖലയ്ക്കും ഏറെ ഉപകാരപ്പെടുന്നതാണ് ജിസാറ്റ് 6എയുടെ സിഗ്നലുകൾ. ശക്തിയുള്ള സിഗ്നലുകള്‍ കൈമാറാന്‍ ഉപഗ്രഹത്തിനു സാധിക്കുമെന്നതിനാൽ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും. സൈന്യത്തിന്റെ തന്ത്രപ്രധാന ആശയവിനിമയ ഡിവൈസുകളുടെ പ്രവർത്തനത്തിന് വേണ്ട മികച്ച സിഗ്നലുകൾ നൽകാൻ ജിസാറ്റ് 6എയ്ക്ക് സാധിക്കും.
ആറ് മീറ്റര്‍ പരിധിയിലുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ പ്രത്യേകതകളിലൊന്ന്. ഭൂമിയിൽ നിന്നു ഉപഗ്രഹവുമായി ബന്ധം പുലർത്താൻ സഹായിക്കുന്നതാണ് ആന്റിന. ജിസാറ്റ് സീരിസിലെ പന്ത്രണ്ടാമത് വിക്ഷേപണമാണിത്.
തദ്ദേശീയമായി വികസിപ്പിച്ച സിഇ–7.5 ക്രയോജനിക് എന്‍ജിനാണ് ജിഎസ്‍എല്‍വി മാര്‍ക് ടുവില്‍ ഉപയോഗിച്ചത്. 2,140 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം 17 മിനുറ്റ് 46 സെക്കന്റുകള്‍ കൊണ്ട് ജിസാറ്റ് 6എ ലക്ഷ്യ സ്ഥാനത്തെത്തി. 270 കോടി രൂപയാണ് പദ്ധതി ചെലവ്. ഈ ദൗത്യത്തന്റെ കാലാവധി പത്തു വര്‍ഷമാണ്.