sections
MORE

തെളിഞ്ഞത് അന്യഗ്രഹ ജീവികളാണോ?; കെട്ടിടം അടച്ചുപൂട്ടി ആശങ്ക കൂട്ടി യുഎസ്

observatory-alien
SHARE

സെപ്റ്റംബർ ആറിനായിരുന്നു അത്. യുഎസിലെ ന്യൂമെക്‌സിക്കോയിലുള്ള ദ് സണ്‍സ്‌പോട്ട് സോളര്‍ ഒബ്‌സര്‍വേറ്ററിയിലെ ജീവനക്കാര്‍ക്കായി ഒരറിയിപ്പെത്തി. എത്രയും പെട്ടെന്ന് എല്ലാവരും ജോലി നിര്‍ത്തി പുറത്തിറങ്ങണം. അതുംപോരാതെ ഒട്ടും വൈകാതെ തന്നെ ഒരാളെപ്പോലും ബാക്കിവയ്ക്കാതെ ഒബ്‌സര്‍വേറ്ററിയും ഒഴിപ്പിച്ചു. എന്താണു കാരണമെന്നു പോലും പറയാതെ സമീപത്തെ ചില വീടുകളില്‍ നിന്നു പോലും ആള്‍ക്കാരെ ഒഴിപ്പിച്ചു. വീടു വിട്ട് പോയേക്കുക എന്നു മാത്രമായിരുന്നു നിര്‍ദേശം. ഒബ്‌സര്‍വേറ്ററി കെട്ടിടത്തിന്റെ പരിസരത്തേക്കു പോലും ആരെയും അടുപ്പിച്ചില്ല. പത്തു ദിവസത്തിലേറെയാണ് ഈ അപ്രതീക്ഷിത ‘അടിയന്തരാവസ്ഥ’ തുടര്‍ന്നത്. ഒടുവില്‍ സെപ്റ്റംബര്‍ 17നു തുറന്നപ്പോഴും ഒബ്‌സര്‍വേ്റ്ററി അധികൃതര്‍ വ്യക്തമാക്കി- ‘സുരക്ഷാ കാരണങ്ങളാലാണ് എല്ലാവരെയും ഒഴിപ്പിച്ചത്. എന്തിനാണ് കെട്ടിടം അടച്ചുപൂട്ടിയതെന്നു പറയാന്‍ തല്‍ക്കാലം നിര്‍വാഹമില്ല’. ഒബ്‌സര്‍വേറ്ററിക്കു ചുറ്റും ദുരൂഹത ഇപ്പോഴും തളംകെട്ടി നില്‍ക്കുകയാണെന്നു ചുരുക്കം. 

അടച്ചിട്ട പത്തുദിവസത്തിനകം അത്രയേറെ കഥകളും ഈ അസാധാരണ സംഭവത്തെപ്പറ്റി പുറത്തെത്തി. പ്രദേശവാസികള്‍ക്ക് ഉള്‍പ്പെടെ ഈയാഴ്ച തന്നെ തിരിച്ചെത്താമെന്നാണ് ഒബ്‌സര്‍വേറ്ററിയുടെ നിയന്ത്രണ ചുമതലയുള്ള അസോസിയേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റീസ് ഫോര്‍ റിസര്‍ച്ച് ഇന്‍ ആസ്‌ട്രോണമി (ഓറ–AURA) അധികൃതര്‍ പറയുന്നത്. കെട്ടിടത്തില്‍ എന്താണു സംഭവിക്കുന്നതെന്നതു സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. കുറ്റവാളികള്‍ക്ക് അതുസംബന്ധിച്ച യാതൊരു സൂചന പോലും ലഭിക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയത്. ‘ഒബ്‌സര്‍വേറ്ററി അടച്ചതില്‍ പലര്‍ക്കും അസംതൃപ്തിയും ആശങ്കയും ഉള്ളതായറിയാം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നതിനാല്‍ നിലവില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാനാകില്ല’- ഓറ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

എന്നാല്‍ അന്യഗ്രഹ ജീവികളാണ് ഈ അടച്ചുപൂട്ടലിനു കാരണമായതെന്നാണു പ്രബലമായ ഒരു വാദം. അന്യഗ്രഹജീവന്‍ സംബന്ധിച്ച നിര്‍ണായകമായതെന്തോ ഒബ്‌സര്‍വേറ്ററിയിലെ നിരീക്ഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശകലനത്തിനു വേണ്ടിയാണ് കെട്ടിടം അടച്ചിട്ടതെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു. ഒബ്‌സര്‍വേറ്ററിയില്‍ നടന്ന ‘ക്രിമിനല്‍ ആക്ടിവിറ്റി’ എന്താണെന്ന് ഓറ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജീവനക്കാര്‍ക്കു തിരിച്ചുവരാനാകും വിധം കെട്ടിടം സുരക്ഷിതമാണ് എന്ന പ്രസ്താവനയിലെ വാക്കുകളും ദുരൂഹതയുടെ ആഴം കൂട്ടുന്നു. അധികം സൗകര്യങ്ങളൊന്നുമില്ലാത്ത വിദൂരമേഖലയിലാണ് കെട്ടിടം. അവിടെയൊരു പ്രശ്‌നമുണ്ടായാല്‍ ജീവനക്കാരെ രക്ഷപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കും. അതെല്ലാം മുന്‍കൂട്ടി കണ്ടാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നും പ്രസ്താവനയിലുണ്ട്. 

ഒബ്‌സര്‍വേറ്ററിയിലെ റിച്ചാര്‍ഡ് ബി എന്നറിയപ്പെടുന്ന വിഭാഗത്തിലുണ്ടായ മെര്‍ക്കുറി ചോര്‍ച്ചയാണ് ഒഴിപ്പിക്കലിലേക്കു നയിച്ചതെന്ന് ഒരു കൂട്ടര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചോര്‍ച്ച ഉണ്ടായി എന്നു പറയപ്പെടുന്ന ടെലസ്‌കോപ്പ് കൈകാര്യം ചെയ്യുന്നവര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അന്യഗ്രഹ സാന്നിധ്യവും ഇവര്‍ തള്ളിക്കളയുന്നു. എന്നാല്‍ പ്രദേശത്ത് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വന്നിരുന്നു. ഒബ്‌സര്‍വേറ്ററിയെ ചുറ്റി ബ്ലാക്ക്‌ഹോക്ക് ഹെലികോപ്ടറും പലതവണ പറന്നു. മാധ്യമങ്ങളോടും എഫ്ബിഐ യാതൊന്നും വ്യക്തമാക്കിയില്ല. കെട്ടിടത്തിലെ ആന്റിനയിലും ടവറുകളിലുമെല്ലാം എഫ്ബിഐ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നു. സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായാണ് ഒഴിപ്പിക്കലെന്ന് ആവര്‍ത്തിച്ച ഔറ അധികൃതരാകട്ടെ ഒബ്‌സര്‍വേറ്ററി തുറന്നതിനു പിന്നാലെ അവിടത്തെ സൗകര്യങ്ങള്‍ കണ്ടറിയുന്നതിനായി പൊതുജനത്തെ ക്ഷണിച്ചു കൊണ്ടു ട്വീറ്റും ചെയ്തിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്. ഒബ്‌സര്‍വേറ്ററിയിലെ ദുരൂഹത കേട്ടറിഞ്ഞ് ഈ പ്രദേശത്തേക്ക്  ഒട്ടേറെ പേരാണ് എത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
FROM ONMANORAMA