മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് അമൂല്യ വസ്തുക്കള്‍ തിരയുന്നത് വിനോദമാക്കിയ 64കാരന്‍ പോള്‍ വുഡിന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ആ ചെറു മോതിരം ലഭിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ ചെറുമോതിരം ലഭിച്ചപ്പോള്‍ സന്തോഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ വലിയ അദ്ഭുതമാണ് പോള്‍വുഡിനെ തേടിയെത്തിയിരിക്കുന്നത്. അന്ന് കണ്ടെത്തിയ സ്വര്‍ണ്ണ മോതിരത്തിന് 500 വര്‍ഷം പഴക്കമുണ്ടെന്നും കുറഞ്ഞത് 10000 പൗണ്ട് (ഏകദേശം ഒമ്പതര ലക്ഷത്തോളം രൂപ) മൂല്യമുണ്ടെന്നുമുള്ള വിവരമാണ് ഈ ബ്രിട്ടിഷുകാരനെ ഞെട്ടിച്ചിരിക്കുന്നത്.
1970കള്‍ മുതല്‍ വിലയേറിയ വസ്തുക്കള്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരയുന്ന വിനോദം പോള്‍ വുഡിനുണ്ട്. നേരത്തെയും സ്വര്‍ണ്ണാഭരണങ്ങളുടെ അടക്കം നിരവധി ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അറുപത് കഴിഞ്ഞപ്പോഴാണ് പോളിനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ബര്‍ക്കിംങ്ഹാംഷെയറിലെ മെറ്റല്‍ ഡിറ്റക്ടീപ് ഗ്രൂപ്പുമായി സഹകരിച്ചായിരുന്നു പോളിന്റെ പ്രവര്‍ത്തനം.
വീടുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി വിറ്റ സ്ഥലത്ത് നിര്‍മാണങ്ങള്‍ക്ക് മുൻപായി പരിശോധന നടത്താന്‍ ഇവര്‍ സമ്മതം വാങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പോളിന് അമൂല്യമോതിരം ലഭിച്ചത്. കാര്യമായ കേടുപാടുകളൊന്നുമില്ലാത്ത രൂപത്തിലാണ് മോതിരം ലഭിച്ചത്. അവയുടെ രൂപവും വലിപ്പക്കുറവും നിര്‍മാണ രീതികളും കണക്കിലെടുത്താല്‍ അന്നത്തെ ഉന്നത കുടുംബത്തില്‍ ജീവിച്ചിരുന്ന ഏതോ സ്ത്രീയുടേതാണിതെന്നാണ് ഗവേഷകര്‍ കരുതുന്നത്.
നിരവധി അടി താഴ്ച്ചയില്‍ ചളിയില്‍ പുതഞ്ഞു കിടക്കുകയായിരുന്നു ഈ മോതിരം. 2016 ഓഗസ്റ്റിലാണ് പോളിന് മോതിരം ലഭിക്കുന്നത്. അടുത്തമാസം ഡെര്‍ബിഷെയറില്‍ ലേലത്തില്‍ വയ്ക്കുന്ന മോതിരത്തിന് കുറഞ്ഞത് 10,000 പൗണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.