തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്റെ തൂക്കം ഇതേ പോലെ ഇനി 7 ദിവസം കൂടി മാത്രം. 16ന് നടക്കുന്ന ജനറൽ കോൺഫറൻസ് ഓൺ വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് കിലോഗ്രാമിന്റെ തൂക്കത്തിനെതിരെ വോട്ട് ചെയ്താൽ ഭൗതികവസ്തുവിനെ അടിസ്ഥാനമാക്കി നിർവചിച്ച അവസാനത്തെ അളവുകോലും ഇല്ലാതാവും.
പകരം, മീറ്റർ പോലെ, സെക്കൻഡ‍് പോലെ തികച്ചും ശാസ്ത്രീയമായ, അണുവിട പിഴയ്ക്കാത്ത പുതിയൊരു ഘടകം കിലോഗ്രാമിന് എത്ര തൂക്കം എന്നു നിർണയിക്കും. അങ്ങനെയെങ്കിൽ 300 വർഷത്തിലേറെയായി ലോകത്ത് പ്രചാരത്തിലിരിക്കുന്ന കിലോഗ്രാം അക്ഷരാർഥത്തിൽ ന്യൂജെൻ ആകും. 110 വർഷമായി കിലോഗ്രാമിന്റെ തൂക്കം നിർണയിക്കുന്ന പാരിസിലെ ലോഹസിലിണ്ടർ ചരിത്രമാകും.
കിലോഗ്രാമിന്റെ അടിസ്ഥാനം അഥവാ പ്രോട്ടോടൈപ്പ് ആയി ഉപയോഗിച്ചിരിക്കുന്നത് പാരിസിൽ സൂക്ഷിച്ചിരിക്കുന്ന പ്ലാറ്റിനവും ഇറിഡിയവും ചേർന്ന ഈ ലോഹപിണ്ഡമാണ്. ഇതിന്റെ തൂക്കമാണ് ഒരു കിലോഗ്രാമായി കണക്കാക്കിയിരിക്കുന്നത്. 1795ൽ ലൂയീസ് പതിനാറാമൻ രാജാവ് ഏർപ്പെടുത്തിയ ഈ സംവിധാനം ക്രമേണ മറ്റു രാജ്യങ്ങളും സ്വീകരിച്ചു. പൂജ്യം ഡിഗ്രിയിൽ ഒരു ലീറ്റർ വെള്ളത്തിന്റെ ഭാരത്തെയാണ് ആദ്യം ഒരു കിലോഗ്രാമായി കണക്കാക്കിയത്.
അതിന്റെ അപ്രായോഗികത കണക്കാക്കി ലോഹപിണ്ഡത്തിലേക്കു മാറി. ഇപ്പോൾ അടിസ്ഥാനമാക്കിയിരിക്കുന്ന സിലിണ്ടർ 110 വർഷമായി ലോകത്ത് കിലോഗ്രാമിന്റെ പ്രോട്ടോടൈപ്പ് ആണ്. എന്നാൽ, കാലപ്പഴക്കം മൂലം ഈ സിലിണ്ടറിൽ വരുന്ന ഭാരമാറ്റം കിലോഗ്രാമിന്റെ തൂക്കത്തിൽ മാറ്റം വരുത്തിത്തുടങ്ങിയതോടെയാണ് ക്ലിപ്തവും ശാസ്ത്രീയവുമായ മാർഗങ്ങളെക്കുറിച്ച് ആലോചന തുടങ്ങിയത്. പ്രകാശവേഗം അടിസ്ഥാനമാക്കിയ പ്ലാൻക്സ് കോൺസ്റ്റന്റ് ഉപയോഗിച്ചാണ് കിലോഗ്രാമിന്റെ പ്രോട്ടോടൈപ്പ് നിർവചിക്കുക.
അതേസമയം, ഒരു കിലോഗ്രാമിനു തുല്യമായ പിണ്ഡം സൃഷ്ടിക്കാൻ ഗുതുത്വാകർഷണത്തിനു തത്തുല്യമായ ഇലക്ട്രോമാഗ്നെറ്റിക് ശക്തി സൃഷ്ടിക്കാനാവശ്യമായ വൈദ്യുതി ഉപയോഗിച്ചുള്ള മാർഗവും നിലവിലുണ്ട്.
കിലോഗ്രാമിന്റെ അടിസ്ഥാനതൂക്കത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ചുള്ള വോട്ടെടുപ്പ് 16നാണ്.