ലോകത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്‌കാനര്‍ ചൈന നിര്‍മിക്കുന്നു. മനുഷ്യന്റെ തലച്ചോറിലെ ഓരോ ന്യൂറോണിന്റെയും ചലനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്താൻ മാത്രം ശേഷിയുള്ളതായിരിക്കും ഈ സ്‌കാനര്‍. ഈ അദ്ഭുത ഉപകരണം പുതിയ പല അറിവുകളും മനുഷ്യര്‍ക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നൂറു കോടി യുവാന്‍ ചിലവു വരുന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ചൈന ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഗുവാങ്‌ടോങ് പ്രവിശ്യയിലെ ഷെന്‍ചെനിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ നടക്കുന്നതെന്നാണ് സൂചന.
മനുഷ്യന്റെ സുബോധത്തെക്കുറിച്ചും പാര്‍ക്കിന്‍സന്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ചും കൂടുതല്‍ വെളിച്ചം വീശാന്‍ ഈ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യന്‍ ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത തലച്ചോറിലെ പ്രവര്‍ത്തികളെക്കുറിച്ച് നിരവധി അറിവുകള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ആത്മാവും മനുഷ്യന്റെ സുബോധവുമെല്ലാം കാലങ്ങളായി തര്‍ക്കവിഷയങ്ങളാണ്. വിവിധ മതവിശ്വാസങ്ങള്‍ക്ക് ആത്മാവിനെചൊല്ലി വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ചിന്തകര്‍ തുടങ്ങി സാധാരണക്കാരുടെ വരെ ചര്‍ച്ചകളിലും ആത്മാവ് ഇടംപിടിക്കാറുണ്ട്. അപ്പോഴും ഇതു സംബന്ധിച്ച് ആത്മാവിനെക്കുറിച്ച് ശാസ്ത്ര സമൂഹത്തിന് കൃത്യമായ തെളിവുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ല.
എന്തായാലും പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ചൈനീസ് സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക അനുമതി ലഭിച്ചതായാണ് വിവരം. ചൈനയിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സാഹോ സോങ്‌സിയാനാണ് പദ്ധതിയുടെ മേല്‍നോട്ടചുമതല.
സാധാരണ എംആര്‍ഐ സ്‌കാനറുകള്‍ക്ക് 1.5 മുതല്‍ 3 ടെസ്ല വരെയാണ് ശേഷി. വിദ്യുത് ചാലിക ബലത്തിന്റെ അളവാണ് ടെസ്ലയില്‍ രേഖപ്പെടുത്തുന്നത്. സെര്‍ബിയന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ നികോള ടെസ്ലയുടെ ബഹുമാനാര്‍ഥമാണ് ഈ പേര് ലഭിച്ചത്. യുഎസിലും യൂറോപിലുമുള്ള ചില സ്‌കാനറുകള്‍ക്ക് 11 ടെസ്ല വരെ ശേഷിയുണ്ട്. ചൈന നിര്‍മിക്കാനിരിക്കുന്ന ഉപകരണത്തിന് 14 ടെസ്ലയാണ് ശേഷി. ഇതുപയോഗിച്ച് തലച്ചോറിലെ ചെറു ചലനങ്ങള്‍ പോലും ഒപ്പിയെടുത്ത് ആ അദ്ഭുതങ്ങളുടെ രഹസ്യം പുറത്താക്കാമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.