ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലിൽ മുട്ടുന്ന ഇന്ത്യക്കാരന്റെ കാർട്ടൂൺ വരച്ച കക്ഷികളെല്ലാം ഒരുപക്ഷേ ഇപ്പോൾ കണ്ണുതള്ളി അന്തംവിട്ടിരിപ്പുണ്ടായിരിക്കും. ഇന്ത്യയുടെ സ്വന്തം ജിഎസ്എൽവി മാർക്ക് 2 റോക്കറ്റ് വീണ്ടും വിജയത്തിലേക്കു പറന്നുയർന്നിരിക്കുന്നു. രാജ്യസുരക്ഷയ്ക്കായി ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ജിസാറ്റാ 7എ വിജയകരമായി ബഹിരാകാശത്തെത്തി. എട്ടു വർഷം കാലാവധിയുള്ള ജിസാറ്റ് 7എയുടെ ഭാരം 2250 കിലോഗ്രാമാണ്.
ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ ഉയരത്തിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യൻ യുദ്ധവിമാനങ്ങളെയും മറ്റു സംവിധാനങ്ങളെയും നിരീക്ഷിച്ച് സൈന്യത്തിന് വേണ്ട തന്ത്രപരമായ നീക്കം നടത്താനും നിരീക്ഷിക്കാനും ജിസാറ്റ് 7എയ്ക്ക് കഴിയും. ശ്രിഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നു ബുധനാഴ്ച വൈകിട്ടാണ് വിക്ഷേപണം നടന്നത്.
പാക്കിസ്ഥാൻ, ചൈന വെല്ലുവിളികളെ നേരിടാൻ ബഹിരാകാശത്ത് സ്ഥാപിച്ച വ്യോമസേനയുടെ വാർത്താവിനിമയ കേന്ദ്രമാണ് ജി സാറ്റ് 7എ. ഉപഗ്രഹത്തിന്റെ 70 ശതമാനം ഡേറ്റകളും വ്യോമസേനയാണ് ഉപയോഗിക്കുക. അമേരിക്ക, റഷ്യ തുടങ്ങി ലോകശക്തി രാജ്യങ്ങൾക്ക് മാത്രമുള്ള ശേഷിയാണ് ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നത്. പോർവിമാനങ്ങളെ നിരീക്ഷിക്കാൻ ഇനി മറ്റു രാജ്യങ്ങളുടെ സേവനം തേടേണ്ടിവരില്ല.
പോർവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ കര, നാവിക സേനകളെ വ്യോമസേനയുമായി ബന്ധിപ്പിക്കാൻ ജി സാറ്റ് 7എ സേവനം ഉപയോഗിക്കും. എന്നാൽ ജിസാറ്റ് 7 എയിലെ സംവിധാനങ്ങൾ പ്രവർത്തിച്ചു തുടങ്ങാൻ ഒരു മാസം സമയമെടുക്കുമെന്നാണ് അറിയുന്നത്. 2013 ൽ വിക്ഷേപിച്ച ജിസാറ്റ് 7ന്റെ പരിഷ്കരിച്ച പതിപ്പാണ് ജിസാറ്റ് 7 എ.
ഐഎസ്ആർഒയുടെ മുപ്പത്തിയഞ്ചാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണിത്. എന്നാൽ ഇന്ത്യയുടെ സ്വന്തം റോക്കറ്റ് ജിഎസ്എൽവി മാർക്ക് 2ന്റെ പിതിമൂന്നാമത്തെയും സ്വന്തം ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ഏഴാമത്തെയും വിക്ഷേപണമാണിത്.
ജിസാറ്റ് 7 എ യുടെ ഉപയോഗങ്ങൾ
1. പറക്കുന്ന പോര്‍വിമാനത്തിൽ നിന്ന് കരയിലെ സൈനിക കേന്ദ്രങ്ങളുമായി തല്‍സമയം ഡേറ്റ കൈമാറാം
2. പോർവിമാനങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താം.
3. ലഭിക്കുന്ന എല്ലാ വിവരങ്ങളും വിമാനത്തിനും കരയിലെ സൈനിക കേന്ദ്രത്തിലും ഒരേസമയം ലഭിക്കും
4. വിമാനങ്ങളുടെ സമീപത്തു സംഭവിക്കുന്ന എല്ലാ വിവരങ്ങളും ലഭിക്കും
5. നാവിക, വ്യോമ സേനകളുടെ ഹെലികോപ്റ്ററുകളുമായും ബന്ധിപ്പിക്കാം
6. ആളില്ലാ വിമാനങ്ങൾ ഭൂമിയിലിരുന്ന് കൃത്യമായി നിയന്ത്രിക്കാം
7. റഡാറുകളേക്കാൾ അത്യാധുനിക സംവിധാനം, കൃത്യമായ നിരീക്ഷണം.
ഐഎസ്ആർഒ ഓരോ തവണയും വൻ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്.