ജലന്തർ∙ ഗൗരവമുള്ള ശാസ്ത്ര ചർച്ചകളും അവതരണങ്ങളും മേമ്പൊടിക്ക് ബോധപൂർവമെന്നു സംശയിക്കാവുന്ന ചില മണ്ടത്തരങ്ങളും ഒക്കയായി രാജ്യത്തിന്റെ ശാസ്ത്ര തലസ്ഥാനമായി മാറിയിരിക്കുകയാണ് ജലന്തറിലെ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്. 60 രാജ്യങ്ങളിൽ നിന്നായി മുപ്പതിനായിരത്തോളം പ്രതിനിധികൾ വിവിധ സെഷനുകളിലായി പങ്കെടുത്ത ശാസ്ത്ര കോൺഗ്രസിൽ ഒട്ടേറെ കൗതുക കാഴ്ചകളും സംഘാടകർ ഒരുക്കിയിരുന്നു.
ശാസ്ത്ര കോൺഗ്രസ് നടന്ന ലവ്‌ലി പ്രഫഷനൽ സർവകലാശാലയുടെ കവാടത്തിൽ തന്നെ ആളുകളെ സ്വീകരിക്കുന്നത് ഒരു പടുകൂറ്റൻ യന്ത്രമനുഷ്യനാണ്. മെറ്റൽ മാഗ്ന എന്നു പേരിട്ടിരിക്കുന്ന ഇവനെ നിർമിച്ചത് പാഴ്‌വസ്തുക്കൾ ഉപയോഗിച്ചാണ്. 55 അടിയാണ് ഉയരം. 25 ടൺ ഭാരമുണ്ട്. കണ്ണുകൾക്ക് തിളക്കമേകാൻ നൂറുകണക്കിന് എൽഇഡികളുണ്ട്. ലവ്‌ലി സർവകലാശാലയിലെ മെക്കാനിക്കൽ എൻജനിനീയറിങ് വിഭാഗം വിദ്യാർഥികൾ നിർമിച്ച ഈ യന്ത്രമനുഷ്യന്റെ ഉദ്ഘാടം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നിർവഹിച്ചത്.
പ്രതിനിധികൾക്ക് അവരുടെ പ്രിയ ശാസ്ത്രജ്ഞരായ അബ്ദുൽ കലാമിനും ആൽബർട്ട് ഐൻസ്റ്റൈനുമൊപ്പം ചിത്രമെടുക്കാനും ഇവിടെ അവസരമുണ്ട്. കാലിന്മേൽ കാൽ കയറ്റിവച്ച് ട്രേഡ്മാർക്ക് പുഞ്ചിരിയോടെ കലാം. വമ്പൻ കണ്ടുപിടിത്തങ്ങൾ നടത്തിയ ഗൗരവത്തിൽ ഐൻസ്റ്റൈൻ. സർവകലാശാലയിലെ ഫൈൻ ആർടസ് വിഭാഗം വിദ്യാർഥികൾ നിർമിച്ച അബ്ദുൽ കലാമും ഐൻസ്റ്റൈനുമാണ് ചിത്രങ്ങൾക്കും സെൽഫിക്കും പോസ് ചെയ്യുന്നത്. പ്രമുഖ ശാസ്ത്രജ്ഞർ ഉൾപ്പെടയുള്ളവർ കലാമിനും ഐൻസ്റ്റീനുമൊപ്പം ചിത്രമെടത്തു മടങ്ങുന്നു.
അഞ്ചാൾ പൊക്കമുള്ള മൈക്രോസ്കോപ് ആണ് മറ്റൊരാകർഷണം. കണ്ണിൽ കാണാത്തത്ര ചെറിയ വസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന മൈക്രോസ്കോപ്പിന്റെ കൂറ്റൻ രൂപത്തിനു ചുറ്റും സെൽഫിക്കാരുടെ തിരക്കു തന്നെ.